ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് പൂട്ടിട്ട് നഗരസഭ; മനം മടുത്ത് നാടുവിട്ട ദമ്പതിമാരെ വീട്ടിലെത്തി കണ്ട് സിപിഎം പ്രാദേശിക നേതാക്കൾ

ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതിൽ മനം മടുത്ത് നാടുവിട്ട ദമ്പതിമാരെ വീട്ടിലെത്തി നേരിൽ കണ്ടിരിക്കുകയാണ് സിപിഎം പ്രാദേശിക നേതാക്കൾ. ജില്ലാ കമ്മറ്റി നിർദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത് എന്നാണ് അറിയാൻ കഴിയുന്നത്. പിന്നാലെ നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നൽകുകയും ചെയ്തു. നഗരസഭയ്ക്ക് എതിരെ ഇനി മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെടുകയുണ്ടായി. ഇന്ന് പത്ത് മണിയോടെ സ്ഥാപനം നഗരസഭ തുറന്ന് നൽകുകയും ചെയ്തു.
അതേസമയം ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടിച്ച തലശ്ശേരി നഗരസഭ തങ്ങളെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് കത്ത് എഴുതി വച്ച് ചൊവ്വാഴ്ച നാട് വിട്ട രാജ് കബീറിനെയും ഭാര്യയേയും വെള്ളിയാഴ്ച്ച പുലർച്ചെയാണ് കൊയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. കോടതി ഉത്തരവുണ്ടായിട്ടും വ്യവസായ മന്ത്രി ഇടപെട്ടിട്ടും സ്ഥാപനം തുറക്കാൻ നഗരസഭ സമ്മതിക്കാത്തതിൻ്റെ നിരാശയിലാണ് ഇവർ നാട് വിട്ടതെന്ന് രാജ് കബീർ പറഞ്ഞിരുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഷീറ്റിട്ടത്. സ്ഥാപനം പൂട്ടിക്കാൻ കാരണം ഭരണ സമിതിയുടെ ദുർവാശിയെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























