സ്വർണവും വിദേശ കറൻസിയും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമം, 899 ഗ്രാം സ്വർണവും 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും യാത്രക്കാരിൽ നിന്ന് പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 899 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത്.മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്‌മാനാണ് അരക്കോടിയുടെ വിദേശ കറൻസി കടത്തിയത്.
വസ്ത്രത്തിന്റെ രഹസ്യ അറയിൽ പാളികളാക്കിയായിരുന്നു മിശ്രിത രൂപത്തിലാക്കിയ സ്വർണം കടത്താനുള്ള ശ്രമം. ദുബായിലേക്ക് പോകാകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് പുറപ്പെടൽ കേന്ദ്രത്തിൽ വെച്ച് 51 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയത്.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കുകയാണ്. വിമാനത്താവളത്തിലെ പോലീസ് എയ്ഡ്‌പോസ്റ്റിന് കീഴിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. സ്വർണക്കടത്ത്- കവർച്ച സംഘങ്ങളെ കുടുക്കാനാണ് നിരീക്ഷണം ശക്തമാക്കിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് സ്വർണം കടത്തിയ 50 ലധികം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.കഴിഞ്ഞ ഡിസംബറിൽ വിമാനത്താവളത്തിൽ സ്ഥാപിച്ച പോലീസ് സഹായ കേന്ദ്രത്തിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. 360 ഡിഗ്രി തിരിയുന്ന എച്ചഡി ക്യാമറകളാണ് ഇവ.അന്താരാഷ്‌ട്ര ടെർമിനലിൽ ആഗമന,പുറപ്പെടൽ മേഖലകളിലും,വാഹന പാർക്കിംഗ്, ടെർമിലിനു മുൻവശത്തെ വാഹനങ്ങൾ കടന്നു വരുന്ന വഴികൾ തുടങ്ങി എട്ട് ഇടങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























