വ്യാജമദ്യം, മയക്കുമരുന്ന് വ്യാപനം വർദ്ധിക്കുന്നു; : ഓണം സ്പെഷ്യൽ ഡ്രൈവുമായി എക്സൈസ്, പരിശോധനയ്ക്ക് ഡോഗ് സ്വാഡും

കോഴിക്കോട് ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനം. വ്യാജമദ്യം, മയക്കുമരുന്ന് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്. എഡിഎം സി. മുഹമ്മദ് റഫീഖ് ആണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എഡിഎമ്മിന്റെ ചേമ്പറിൽ നടന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മാത്രമല്ല കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ ശക്തമായ റെയ്ഡുകളും വാഹന പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും, വകുപ്പിന് ലഭിക്കുന്ന എല്ലാ പരാതികളിന്മേലും സത്വര നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
അതേസമയം തന്നെ സ്ഥിരം കേന്ദ്രങ്ങളും സ്കൂൾ പരിസരങ്ങളും കര്‍ശനമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. എക്സൈസ് - പോലീസ് - ഫോറസ്റ്റ് വകുപ്പുകൾ സംയുക്തമായി റെയ്ഡുകൾ സംഘടിപ്പിക്കാൻ തീരുമാനമായി. തുടർന്ന് അതിർത്തി പ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പട്രോളിങ് ശക്തമാക്കുകയും ഡോഗ് സ്ക്വാഡ് ഉപയോഗിച്ച് വാഹന പരിശോധന നടത്തുകയും ചെയ്യും.
ഇതോടൊപ്പം തന്നെ വിദ്യാർത്ഥികളിൽ മദ്യ, മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ജില്ലയിലെ സ്കൂളുകളിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുകയും, ഓണം സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുകയും ചെയ്യും.
ഇതേസമയം മൂന്ന് മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സും റേഞ്ചുകളിൽ രഹസ്യവിവരം ശേഖരിക്കുന്നതിനായി ഇന്റലിജൻസ് ടീമും പ്രവർത്തിച്ചു വരുന്നുണ്ട്. നിലവിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തിവരുന്നു. മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് ലഹരി മരുന്നുകളുടെ ദൂരുപയോഗം തടയുന്നതിനായി നിരന്തരം പരിശോധനകളും നടത്തി വരുന്നുണ്ട്.
https://www.facebook.com/Malayalivartha
























