അനധികൃത സ്വത്ത് സമ്പാദനം... സർക്കിൾ ഇൻസ്പെക്ടറെ ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്, ഒക്ടോബർ 27 ന് വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി പ്രതിയെ ഹാജരാക്കണം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറെ ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ് പ്രതിയായ മുൻ സി ഐ വി. ഷിബു കുമാറിനെ ഒക്ടോബർ 27 ന് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ എസ് പി യോടാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടത്.
2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരിക്കെ വഞ്ചനാക്കേസ് ഒതുക്കാൻ രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിനും 2021 ൽ കോട്ടയം മുണ്ടക്കയം സി ഐ ആയിരിക്കേ വധശ്രമക്കേസ് ഒതുക്കി തീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയും വിജിലൻസ് കൈക്കൂലി ട്രാപ്പു കേസിൽ പിടിയിലായ വി. ഷിബുകുമാറിനെ (47)യാണ് ഹാജരാക്കേണ്ടത്.
പ്രതി കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പാണപ്പെട്ടി സ്വദേശിയാണ്. അഴിമതി നിരോധന നിയമത്തിലെ 13 (2) , 13 (1) (ഇ) (പൊതുസേവകൻ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തൻ്റെ വരവിൽ കവിഞ്ഞ് അനധികൃത സ്വത്തു സമ്പാദിക്കൽ) പ്രകാരം പ്രതിക്കെതിരെ കേസെടുത്താണ് പ്രതിയെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തിൽ പ്രതിയെ 7 വർഷം വരെ കഠിന തടവിനും പിഴയൊക്കുവാനും ശിക്ഷിക്കാവുന്നതാണ്.
2014 ൽ കൈക്കൂലി ട്രാപ്പ് കേസിൽ പിടി കൂടിയിട്ടും ആഭ്യന്തര വകുപ്പിലെ ഉന്നത സ്വാധീനത്താൽ 2021 ൽ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ലോ ആൻറ് ഓഡർ സ്റ്റേഷൻ ചാർജ് ഇതേ സർക്കിൾ ഇൻസ്പെക്ടർക്ക് നൽകുകയായിരുന്നു.
പ്രതി 2008 ജൂലൈ 1 മുതൽ 2015 ജൂൺ 6 വരെയുള്ള ചെക്ക് പിരിയഡിൽ (പരിശോധന കാലയളവ്) പോലീസ് ഡിപ്പാർട്ട്മെൻറിൽ സബ് ഇൻസ്പെക്ടറായും സർക്കിൾ ഇൻസ്പെക്ടറായും വെഞ്ഞാറമൂട് , അഞ്ചൽ , ചാത്തന്നൂർ , കഴക്കൂട്ടം എന്നിവിടങ്ങളിൽ പൊതുസേവകനായി പ്രവർത്തിച്ചു വരവേ 40,36,190.50 രൂപ നിയമപരമായി വരുമാനം (വരവ്) ഉണ്ടായിരിക്കെ ഇയാളുടെയും കുടുംബത്തിൻ്റെയും ചെലവ് കിഴിച്ചുള്ള നീക്കിയിരുപ്പായി 20,07,082.50 രൂപ ഉണ്ടാകേണ്ടിടത്ത് 30,86,575. 86 രൂപയുടെ സ്വത്തു വകകൾ ആർജിച്ചതു വഴി 10,79 , 493. 36 രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ഉറവിടം വ്യക്തമാക്കാനാവാത്തതും മൊത്ത വരുമാനത്തിൻ്റെ 26.74 % അധികം സാമ്പത്തിക സ്ഥാവര ജംഗമ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് കേസ്.
അതേ സമയം പ്രതിയും ഭാര്യ മഞ്ജുഷയും ശാസ്താംകോട്ട , വടക്കേവിള വില്ലേജുകളിലും വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ ആധാരങ്ങളിൽ കാണിച്ച വിലയാണ് പ്രതിയുടെ ആർജിത സ്വത്തുക്കളുടെ മൂല്യമായി വിജിലൻസ് പ്രതിയുടെ സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൽസമയത്തെ മാർക്കറ്റ് വില കണ്ടെത്തുകയോ തിട്ടപ്പെടുത്തി ഹാജരാക്കുകയോ ചെയ്തിട്ടില്ല.
മാർക്കറ്റ് വിലകൾ ഹാജരാക്കിയാൽ അനധികൃത സ്വത്ത് സമ്പാദന തുകയും ശതമാനവും പ്രവചനാതീതമായി വർദ്ധിക്കും. ഒരേ പോലീസ് ഡിപ്പാർട്ട്മെൻ്റ് പ്രതിയെ കഠിനശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന ആരോപണമുയർന്നിട്ടുണ്ട്. കൂടാതെ സിബിഐ ഇത്തരം കേസുകളിൽ പ്രതിയുടെ ഭാര്യയെയും ബിനാമികളെയും കൂടി കൂട്ടു പ്രതികളായി ചേർത്താണ് കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ ഷിബു കുമാറിൻ്റെ ഭാര്യയെയോ ബിനാമികളെയോ വിജിലൻസ് ഇവിടെ പ്രതി ചേർത്തിട്ടില്ല.
തിരുവനന്തപുരം വിജിലൻസ് ആൻ്റ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ ഡി വൈ എസ് പി മാരായ റ്റി.ചന്ദ്രമോഹൻ , ബി. വിനോദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസ് എസ്.പി. വി.എൻ. ശശിധരൻ ഐ.പിഎസ് ആണ് പ്രാഥമിക അന്വേഷണം നടത്തി 2015 ൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരിക്കെ, രണ്ടു ലക്ഷം കൈക്കൂലി വാങ്ങിയതിന് ഷിബു കുമാറിനെവിജിലൻസ് പിടികൂടാനൊരുങ്ങവേ കെണി വിജിലൻസിൽ നിന്നും ലീക്കായതിനെ തുടർന്ന് ഷിബുകുമാർ ഒളിവിൽ പോയി. ഷിബു കുമാർ പെൺ സുഹൃത്തിന് വെച്ചു നൽകിയ വീട്ടിൽ നിൽക്കവേയാണ് അറസ്റ്റ് വിവരം ചോർന്ന് കിട്ടിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കീഴടങ്ങി. തുടർന്ന് റിമാൻറിലായ ഷിബു കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ പാതയിൽ വെച്ച് ഷിബു കുമാറിൻ്റെ സഹായിയായ ഇടനിലക്കാരനെ വിജിലൻസ് പരാതിക്കാരനുമൊത്ത് ചെന്ന് പിടികൂടി. ഇതേ വാഹനത്തിനുള്ളിൽ വിജിലൻസ് ഉദ്യോഗസ്ഥർ ഒളിച്ചിരുന്നാണ് കെണിപ്പണവുമായി ചെന്ന് പരാതിക്കാരനിൽ നിന്നും കെണിപ്പണം കൈപ്പറ്റവേ അറസ്റ്റ് ചെയ്തത്. തുടർന്ന് കഴക്കൂട്ടം സി ഐ ആയിരിക്കേ ഇയാൾ അന്വേഷിച്ച കേസുകൾ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയിരുന്നു.
2021 ൽ വധശ്രമക്കേസ് ഒതുക്കിതീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ഷിബു കുമാറിനെയും സഹായി സുദീപ് ജോസിനെയും കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഇളംകാട് സ്വദേശിയായ ജസ്റ്റിൻ ജോർജും പിതാവ് വർക്കിയുമായുണ്ടായ കുടുംബ വഴക്കിനെ തുടർന്നുള്ള അടിപിടിയിൽ, വർക്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.
60 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ജസ്റ്റിൻ ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. തുടർന്ന് എല്ലാ ദിവസവും സ്റ്റേഷനിൽ വിളിച്ചു ഇൻസ്‌പെക്ടർ ഷിബുകുമാർ ജസ്റ്റിനെ ബുദ്ധിമുട്ടിക്കുമായിരുന്നു. കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകാനും പിടിച്ചെടുത്ത വാഹനം വിട്ടുനൽകാനുമായി ഷിബുകുമാർ കാന്റീൻ നടത്തിപ്പുകാരനും ഇടനിലക്കാരനുമായ സുദീപ് ജോസ് മുഖേന ഒരു ലക്ഷം രൂപ ജസ്റ്റിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിൻ വിവരം വിജിലൻസിനെ അറിയിച്ചു. കോട്ടയം വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, ആദ്യ ഗഡുവായ 50,000 രൂപയുടെ ഫിനോഫ്തലിൻ പൊടി വിതറിയ കെണിപ്പണം ഷിബുകുമാറിന്റെ ക്വാർട്ടേഴ്സിൽ വച്ച് കൈപ്പറ്റുന്നതിനിടെ ഇരുവരെയും പിടികൂടുകയായിരുന്നു.
കോട്ടയം വിജിലൻസ് പോലീസ് ഡിവൈ.എസ്.പിമാരായ ജി. രവീന്ദ്രനാഥ്, വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, സബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ എന്നിവരാണ് കെണിയൊരുക്കിയത്.
"
https://www.facebook.com/Malayalivartha
























