പ്രിയ വർഗീസിന് തിരിച്ചടി!! ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി, നിയമന സ്റ്റേ നീട്ടി യുജിസി നിലപാട് വ്യക്തം...ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി.... രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലായിരുന്നു നടപടി

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാനുള്ള പ്രിയ വർഗീസിന്റെ നീക്കത്തിന് തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി. നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.
പ്രിയ വർഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലായിരുന്നു നടപടി. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതേ സമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകി. എന്നാൽ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.
തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തിപരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും 8 വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























