കടുവക്കുഞ്ഞ് കൂട്ടില്‍ കുടുങ്ങിയതോടെ അടുത്തുനിന്ന് മാറാതെ അമ്മക്കടുവ; ഇടപെടാന്‍ കുങ്കി ആന എത്തും; പ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ്

വയനാട്ടിലെ ജനങ്ങളെ ഭീതിപ്പെടുത്തി കടുവ പിടിയിലായിരുന്നു. മീനങ്ങാടിയില്‍ വളര്‍ത്തുമൃഗങ്ങളെ നിരന്തരം കൊന്ന കടുവയെയാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. എന്നാൽ നിലവിൽ കടുവയുടെ കുഞ്ഞാണ് പിടിയിലായത്.
അതേസമയം അമ്മ കടുവയും സംഘത്തിലെ മറ്റു കടുവകളും പരിസരത്തുണ്ടാകാമെന്നും വനംവകുപ്പ് അറിയിച്ചു. തുടർന്ന് കടുവക്കുഞ്ഞ് കൂട്ടിലായതിന് പിന്നാലെ അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിന് സമീപത്തുതുടരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തില്‍ കൂട്ടിന് പുറത്തുള്ള കടുവയെയും കുഞ്ഞിനെയും ഓടിച്ചാല്‍ മാത്രമെ കൂട്ടിലുള്ള കടുവക്കുഞ്ഞിനെ പുറത്തുവിടാനാകു. ഇതേതുടർന്ന് മുത്തങ്ങയില്‍ നിന്ന് രണ്ടു കുങ്കിയാനകളെ എത്തിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
എന്നാൽ കൂടിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. അതിനാൽ കുങ്കിനായകളെ എത്തിച്ച് കടുവയെയും കുഞ്ഞിനെയും ഓടിച്ച ശേഷം കടുവക്കുഞ്ഞിനെ പുറത്തുവിടാനാണ് നിലവിലെ തീരുമാനം. മാത്രമല്ല മറ്റൊരു കടുവ കൂടി പ്രദേശത്തുണ്ടെന്നാണ് വനം വകുപ്പിന്റെ അനുമാനം. മൈലമ്പാടിയില്‍ ഒരു കൂട് കൂടി സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഒന്നര മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു. ഒപ്പം തന്നെ എസ്റ്റേറ്റിനുള്ളിൽ മാനിനേയും കൊന്നു.
ഇതോടെ നാട്ടുകാര്‍ ഭീതിയിലായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ക്യാമറകളിലെ പരിശോധനകൾക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചിരുന്നു. മാത്രമല്ല വയനാട്ടിലെ മൈലമ്പാടി, പുല്ലുമല, മണ്ഡകവയൽ, ആവയൽ, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങൾ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്. വാകേരിക്കടുത്ത് ജനവാസമേഖലയിൽ കടുവയും കുട്ടികളും റോന്ത് ചുറ്റിയതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.
https://www.facebook.com/Malayalivartha
























