വട്ടിയൂർക്കാവിൽ സിപിഎം - ബിജെപി സംഘര്‍ഷം രൂക്ഷം... നിരോധനാജ്ഞ പ്രഖ്യാപിച്ചു... യോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും ഒരാഴ്ച്ചത്തേക്കു നിരോധനം

വട്ടിയൂര്‍ക്കാവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച്ചത്തേക്കാണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനാലാണ് സിറ്റി പോലീസ് കമ്മീഷ്ണറുടെ നടപടി.
വഞ്ചിയൂരില്‍ കഴിഞ്ഞയാഴ്ച എബിവിപി - എസ്എഫ്ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നഗരത്തിന്റെ പല ഭാഗത്തും സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നിരോധനം ലംഘിച്ച് യോഗമോ പ്രകടനമോ ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
വട്ടിയൂർക്കാവ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്ന് മുതൽ സെപ്റ്റംബർ ആറ് വരെയാണ് നിരോധനാജ്ഞ. സംഘർഷസാധ്യതയുള്ള മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സമാധാന ചർച്ചകൾ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷം തുടങ്ങിയത്. തിരുവനന്തപുത്തെ എബിവിപി കാര്യാലയത്തിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയും ആർഎസ്എസ് ജില്ലാ പ്രചാരകിനെ ഓഫീസിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആർഎസ്എസ് നേതാവിനെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു.
തുടർന്നും സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കുന്നത് വീണ്ടും സംഘർഷത്തിന് കാരണമാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ സിറ്റി പൊലീസ് കമ്മീഷണർ പുറപ്പെടുവിച്ചത്. ഇന്ന് മുതൽ ആറുവരെയാണ് നിരോധനാജ്ഞ.
https://www.facebook.com/Malayalivartha
























