തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്! സർക്കാർ ക്രിമിനൽ ഗൂഢാലോചനയാണ് നടത്തിയത്... ആഞ്ഞടിച്ച് വി. ടി. ബൽറാം....
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിൻ്റെ നിയമനം റദ്ദാക്കാൻ ഗവർണർ ഏതറ്റം വരെയും പോകുമെന്നത് ഉറപ്പായിട്ടുണ്ട് .സർവകലാശാലാ ചാൻസലറായ ഗവർണറുടെ ഉത്തരവ് വി.സി.അനുസരിച്ചില്ലെങ്കിൽ വി.സിക്കെതിരെ ചാൻസലർ കൂടിയായ ഗവർണർ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മനസിലാക്കുന്നത്.
അതിനിടെ, പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽ കൂടുതൽ വ്യക്തമാവുകയാണെന്ന് മുൻ എം എൽ എ വിടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്.
അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് വിഷയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
'കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണ്. ഈ നിയമനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതിക്ക് മുമ്പാകെ യു ജി സി പ്രതിനിധി ഇന്ന് ബോധിപ്പിച്ചിരിക്കുന്നത് സർവ്വീസിനിടയിലെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്ന നിലപാടാണ്.
യഥാർത്ഥത്തിൽ ഇത് യുജിസിയുടെ പുതിയ ഏതെങ്കിലും നിലപാടല്ല. യുജിസി നേരത്തെ പുറത്തിറക്കിയ മാർഗ്ഗരേഖകളിൽ ഇക്കാര്യം കൃത്യമായിത്തന്നെ എടുത്തു പറയുന്നുണ്ട്. മറിച്ചൊരു വ്യാഖ്യാനത്തിന് പോലും സ്കോപ്പ് ഇല്ലാത്ത ഈ യുജിസി നിബന്ധനയെ അട്ടിമറിച്ചുകൊണ്ടാണ് പ്രിയ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി പരിഗണിക്കാൻ കണ്ണൂർ സർവ്വകലാശാല അധികൃതർ തയ്യാറായത്'.
'അതായത് അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്.കണ്ണൂർ സർവ്വകലാശാലക്ക് മാത്രമല്ല, സിപിഎമ്മിനും സർക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി പി എമ്മിന്റെ മുൻ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ എന്ന പരിഗണന മാത്രമാണ് അടിസ്ഥാന യോഗ്യതയായ അധ്യാപന പരിചയമില്ലാതിരുന്നിട്ടും പ്രിയ വർഗീസിന് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകാൻ സർവ്വകലാശാലയെ പ്രേരിപ്പിച്ച ഘടകം'.
'സ്വജനപക്ഷപാതത്തിനായി കെകെ രാഗേഷ് തന്റെ ഔദ്യോഗിക പദവിയും പാർട്ടിയിലെ സ്വാധീനവും ദുരുപയോഗപ്പെടുത്തി എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് ബന്ധുനിയമനം കയ്യോടെ പിടികൂടിയതിന്റെ ഭാഗമായി ഇ.പി.ജയരാജനേയും കെ.ടി.ജലീലിനേയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്ന സാഹചര്യം നമ്മുടെ ഓർമ്മയിലുണ്ട്.
സ്വജനപക്ഷപാതത്തിന്റെയും അധികാര ദുർവ്വിനിയോഗത്തിന്റെയും പേരിൽ കെകെ രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറുണ്ടോ എന്നാണ് ഇനി കേരളത്തിനറിയേണ്ടത്.
സി പി എം നേതാക്കളുടെ ഭാര്യമാർക്കും വേണ്ടപ്പെട്ടവർക്കുമായി കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നടന്ന ബന്ധുനിയമനങ്ങളേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. തോന്ന്യാസത്തിനും ഒരു പരിധിയുണ്ട്', എന്നും വി ടി ബൽറാം പരാമർശിച്ചു.
https://www.facebook.com/Malayalivartha