കേന്ദ്രത്തിന്റെ കാശ് മുടിച്ചു.. പിണറായി നന്ദി കാണിച്ചു.... സർക്കാരിന് മുട്ടൻപണി കൊടുത്ത് ബഹ്‌റ! കോടികൾ വെള്ളത്തിലാക്കി മുൻ ഡിജിപിയെ രക്ഷിച്ചു
രാജാവിനു കീഴിൽ സുരക്ഷിതാണെന്ന തോന്നലാണ് സേനാപതിക്കുള്ളത്. അല്ലെങ്കിൽ അതിന്റെ ധൈര്യം കൊണ്ടാകാം എന്ത് ചെയ്താലും ആരും ചോദിക്കാനില്ല എന്ന തോന്നൽ ഉണ്ടായത്. മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ മുൻകൂർ അനുമതിയില്ലാതെ നടത്തിയ സാമ്പത്തിക ഇടപാടിന് അംഗീകാരം നൽകി ആഭ്യന്തര വകുപ്പ്.
ലോക്‌നാഥ് ബെഹ്റ മുൻപ് ഡി.ജി.പിയായിരുന്നപ്പോൾ പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടി അങ്ങേയറ്റം ശ്രദ്ധേയമാണ്, എന്നാൽ ഈ നടപടി സർക്കാർ സാധൂകരിച്ചു. മുഖ്യമന്ത്രിക്ക് കീഴിൽ എന്തും നടക്കും എന്ന തോന്നലാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
ജൂലൈ 27ലെ മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ച് തീരുമാനമെടുത്തത്. ക്വാട്ടേഴ്‌സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് കൂറ്റൻ വില്ലകൾ നിർമിച്ചു. ഇതിൽ ഒരു വില്ലയിലാണ് ഡി.ജി.പിയായിരുന്ന ബെഹ്‌റ താമസിച്ചിരുന്നത്. മുപ്പത് സ്റ്റാഫ് ക്വാട്ടേഴ്സ് നിർമിക്കാനുള്ള പണം വകമാറ്റിക്കൊണ്ട് ഡി.ജി.പിക്കുള്ള ക്യാമ്പ് ഓഫീസും ഒപ്പം തന്നെ സീനിയർ പൊലീസ് ഓഫീസർമാർക്ക് രണ്ട് വില്ലകളും മറ്റ് അനുബന്ധ ഓഫീസുകളും നിർമിച്ചിരുന്നു.
2019ലെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻറെ ഓഡിറ്റ് റിപ്പോർട്ടിൽ ഈ ഇടപാടിനെ അഴിമതിയെന്ന് വിശേഷിപ്പിച്ചു രൂക്ഷമായി വിമർശിച്ചു. പിന്നീട് നാല് തവണ ഫണ്ട് വകമാറ്റത്തിന് അംഗീകാരം തേടി ബെഹ്റ കത്തയച്ചെങ്കിലും ആദ്യന്തര വകുപ്പ് അംഗീകരിച്ചില്ല. അനിൽ കാന്ത് ഡി.ജി.പിയായ ശേഷം വീണ്ടും കത്ത് നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആ കത്ത് കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭ പരിഗണിക്കുകയും അംഗീകരിക്കുകയുമായിരുന്നു.
തുടർന്ന് സർക്കാരിന് മുന്നിൽ പലതവണ ലോക്നാഥ് ബെഹ്റ തന്നെ ഇക്കാര്യം സാധൂകരിക്കാനായി കത്തുകൾ നൽകിയിരുന്നെങ്കിലും അന്നതെല്ലാം മടക്കപ്പെടുകയായിരുന്നു. ലോക്നാഥ് ബെഹ്റ ഡി.ജി.പി ആയിരുന്ന കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ട വിഷയമാണിത്. സി.എ.ജി റിപ്പോർട്ടിലടക്കം ഇതുമായി ബന്ധപ്പെട്ട ക്രമക്കേട് പരാമർശിച്ചിരുന്നു. ചട്ടപ്രകാരമുള്ള അനുമതിയില്ലാതെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കരുതെന്ന കർശന നിർദേശത്തോടെയാണ് സാധൂകരിച്ചു കൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്.
എന്നാൽ, പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് ക്‌ളീൻ ചിറ്റ് നൽകിയതിൽ ധനവകുപ്പിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ ഈ എതിർപ്പിനെ മറികടന്നുകൊണ്ട് ബെഹ്‌റയുടെ നടപടി മന്ത്രിസഭ സാധൂകരിച്ചു. ബെഹ്റയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ആക്ഷൻ പ്ലാനിൽ നിന്നു വ്യത്യസ്തമായി അനുമതി കൂടാതെ ഫണ്ട് വകമാറ്റിയത് സാധൂകരിക്കാനാവില്ല.
ബെഹ്റ ചെയ്തത് നഗ്‌നമായ ചട്ട ലംഘനമാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടുത്തുകയാണ് ചെയ്തത് എന്നും കുറ്റപ്പെടുത്തിയിരുന്നു. മുൻ പോലീസ് മേധാവിക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ധനവകുപ്പ് ഫയൽ മടക്കിയിരുന്നു. എന്നാൽ ഈ എതിർപ്പ് മറികടന്നാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബെഹ്റയ്‌ക്കു ക്‌ളീൻ ചിറ്റ് നൽകിയത്.
ഒന്നാം പിണറായി സർക്കാർ കാലത്തായിരുന്നു ബെഹ്‌റയുടെ വിവാദ നടപടി. പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, സീനിയർ പോലീസ് ഓഫീസർമാർക്കുള്ള രണ്ട് വില്ലകൾ, അനുബന്ധ ഓഫീസുകൾ എന്നിവ നിർമ്മിക്കാനാണ് തുക വകമാറ്റി ചെലവിട്ടത്. ഇത് സിഐജി ചൂണ്ടിക്കാട്ടിയതോടെയാണ് വിമർശനം ശക്തമായി ഉയർന്നത്. എന്നാൽ ഇതിനൊക്കെ വെല്ലുവിളി ഉയർത്തിയാണ് ഇപ്പോൾ മുഖ്യനും രംഗത്ത വന്നിരിക്കുന്നത്.
പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തേതന്നെ കണ്ടെത്തിയെന്നും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നതുമുൾപ്പെടെ കാര്യങ്ങൾ സി.എ.ജി റിപ്പോർട്ടിൽ അക്കമിട്ട് നിരത്തി വിമർശിച്ചിരുന്നു. ഇതു വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ ചോർത്തി നൽകിയെന്ന വിമർശനവും ഉയർന്നിരുന്നു.
എന്നാൽ, സി.എ.ജിയുടെ കണ്ടെത്തലുകളും വിമർശനങ്ങളുമൊന്നും കാര്യമാക്കുന്നില്ലെന്നാണ് മുൻ ഡി.ജി.പിയുടെ നടപടി സാധൂകരിച്ചുള്ള സർക്കാർ ഉത്തരവിലൂടെ വ്യക്തമാകുന്നത്. 30 ക്വാർട്ടേഴ്സുകൾ നിർമിക്കാൻ അനുവദിച്ച തുക ഉപയോഗിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫിസ്, രണ്ട് വില്ലകൾ മറ്റ് അനുബന്ധ ഓഫിസുകൾ എന്നിവ നിർമിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി അംഗീകരിക്കുകയാണ് ആഭ്യന്തരവകുപ്പ്.
https://www.facebook.com/Malayalivartha