പാവങ്ങളുടെ പിണറായി ഇനി അദാനിയുടെ വാർ റൂമിൽ.. മത്സ്യത്തൊഴിലാളികളെ ഓടിക്കും... അദാനി ക്ലിഫ് ഹൗസിലേക്ക്
പാവങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയൻ അദാനിക്ക് വേണ്ടി ഇരുമ്പു ചട്ടയണിയുന്നു. അധ്വാന വർഗ്ഗത്തിൻ്റെ മാർപാപ്പയായ പിണറായിയും എ.കെ ജി സെൻററിലെ അദ്ദേഹത്തിൻ്റെ സഖാക്കളും വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നതിനായി മത്സൃ തൊഴിലാളികളെ വിഴിഞ്ഞത്ത് നിന്നും ഓടിക്കാൻ തീരുമാനിച്ചു.
അദാനി വിഴിഞ്ഞം വിടുന്നതായി പ്രചരിപ്പിച്ചു കൊണ്ടാണ് പുതിയ നീക്കം.പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമ്പോഴാണ് അദാനി വിഴിഞ്ഞം പദ്ധതി വിടുന്നു എന്ന വാർത്ത പുറത്തു വരുന്നത്. ഹൈക്കോടതിയെ സമീപിക്കാൻ അദാനിക്ക് ഉപദേശം നൽകിയത് സി പി എം ആണെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായാൽ മത്സ്യത്തൊഴിലാളികളെ ഒതുക്കാമെന്ന് പിണറായി ഉറപ്പുനൽകിയെന്ന് മനസിലാക്കുന്നു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.. അതീവ സുരക്ഷാ മേഖലയിൽ ആയിരത്തിലധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും കോടതിയെ അറിയിച്ചു. സമരത്തിന്‍റെ പേരിൽ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും നിലപാടടുത്തു. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാര്‍ക്കെതിരെ സ്വീകരിക്കാനികില്ലെന്നും സർക്കാർ വ്യക്തമാക്കി.
സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണം അനുവദിക്കില്ലെന്നും ഹർജിയിൽ എതിർകക്ഷികളായ വൈദികർ കോടതിയെ അറിയിച്ചു. തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കന്പിനിയും നൽകിയ ഹർജി ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
വളരെ പെട്ടെന്നാണ് അദാനിക്കെതിരെ വിഴിഞ്ഞത് സമരം പൊട്ടി പുറപ്പെട്ടത്. പദ്ധതി പകുതി വഴിയിൽ എത്തിയപ്പോഴാണ് പദ്ധതി നിർത്തണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. സമരക്കാരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരിക്കലും പദ്ധതി നിർത്തിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു.
വിഴിഞ്ഞം തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമരസമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ പുച്ഛിക്കുകയാണെന്നും സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി അറിയിച്ചു. നേരത്തെ വിദഗ്ധ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞിരുന്നു. വിദഗ്ധ സമിതി അന്ന് അദാനിക്ക് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയെന്നും സമരസമിതി ആരോപിച്ചു. മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസ്താവന സ്വീകാര്യമല്ല. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിടണം. സമരം ഇതേ രീതിയിൽ തുടരുമെന്നും ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാദർ യൂജിൻ എ പെരേര വ്യക്തമാക്കി.
ഗോഡൗണിലെ ദുരിതം നിറഞ്ഞ ജീവിതമാണ് ഈ സമരത്തിന് കാരണം.5500 രൂപ വാടകയ്ക്ക് വേണ്ടി കൊടുത്താൽ ഡെപോസിറ്റ് എന്തുചെയ്യും.? കെ റെയിലിന് വേണ്ടി വീടെടുക്കുമ്പോൾ മൂന്ന് മടങ്ങ് കൊടുക്കും എന്ന് പറഞ്ഞ സർക്കാരാണിത്.വലിയതുറയിൽ 7 നിര വീടുകൾ പോയി. കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. പദ്ധതി നിർത്തിവെച്ച് മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പഠനം നടത്തണം. മണ്ണെണ്ണ പ്രശ്നത്തില്‍ കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാനം.
തമിഴ്നാട്ടിൽ 25 രൂപയ്ക്ക് മണ്ണെണ്ണ കിട്ടുന്നുണ്ട്. രാഷ്ട്രീയ ഗൂഢ ശക്തി സമരത്തിന് പിന്നിലില്ല. മറ്റ് സംസ്ഥാനങ്ങൾ കൊടുക്കുന്ന സൗജന്യം മണ്ണെണ്ണയിൽ കേരളം കൊടുക്കുന്നില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. ഹൈക്കോടതിയിൽ നിന്ന് വ്യക്തമായ പരാമർശം ഉണ്ടായില്ല.നിർമാണം നിർത്തിവെക്കാതെ സമരം അവസാനിക്കില്ലെന്നും ഫാദർ യൂജിൻ എ പെരേര വ്യക്തമാക്കി.
സമരത്തിൻ്റെ ആദ്യഘട്ടത്തിൽ അദാനി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.സംസ്ഥാന സർക്കാരുമായി കേന്ദ്രം ആശയവിനിമയം നടത്തി. അദാനിക്ക് പിണറായി വിജയന്ന് മുമ്പ് തന്നെ കേരളത്തിലെ ഇടതു നേതാക്കളുമായി ബന്ധമുണ്ടായിരുന്നു.
വി എസ് അച്യുതാന്ദൻെറ കാലത്ത് നടന്ന ഉന്നതതല ചർച്ചകളിലൊക്കെ അദാനി പങ്കെടുത്തിരുന്നു. ദല്ലാൾ നന്ദകുമാറാണ് അദാനിക്ക് അച്ചുതാനന്ദനെ പരിചയപ്പെടുത്തിയത്.
വി.എസ്.അച്യുതാനന്ദനുമായി അദാനി പോര്‍ട്‌സ് ചെയര്‍മാന്‍ ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാർ പങ്കെടുത്തത് വാർത്തയായിരുന്നു. 2015 ൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സിനെ കാണാന്‍ അദാനിയും സംഘവും എത്തുന്നതിന് തൊട്ടുമുമ്പ് കന്റോണ്‍മെന്റ് ഹൗസിലെത്തിയ നന്ദകുമാര്‍ കൂടിക്കാഴ്ചയിലുടനീളം പങ്കാളിയായി.
ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച വി.എസ്., നന്ദകുമാറിന്റെ സാന്നിദ്ധ്യം സംബന്ധിച്ച ചോദ്യത്തിന്, താന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്നും നന്ദകുമാര്‍ അദാനിയുടെ കൂടെ വന്നതായിരിക്കുമെന്നും മറുപടി നല്‍കി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ നന്ദകുമാറും അദാനിയുടെ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ചര്‍ച്ചയ്ക്കുവന്നതെന്ന് വിശദീകരിച്ചു. ഏഴുവര്‍ഷം മുമ്പ് വി.എസ്. മുഖ്യമന്ത്രിയായിരുന്ന സമയത്തും അദാനിക്കുവേണ്ടി താന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.
നന്ദകുമാറിന് വി.എസ്സുമായി അടുപ്പമുണ്ടെന്ന് നേരത്തെ വിവാദമുയര്‍ന്നിരുന്നു. ഡേറ്റാ സെന്റര്‍ ഇടപാടിന്റെ പേരില്‍ ഭരണപക്ഷം ഇത് ആയുധമാക്കി വി.എസ്സിനെതിരെ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഡേറ്റാ സെൻറർ ആരോപണത്തിൽ ഔദ്യോഗിക പക്ഷം വി എസിനെതിരെ രംഗത്തെത്തിയിരുന്നു. പിണറായിയെ കേസിൽ കുരുക്കിയത് നന്ദകുമാറാണ്.
വി എസ് ദുർബലനായതോടെയാണ് അദാനി പിണറായിയുമായി ബന്ധം സ്ഥാപിച്ചത്. പിണറായി മുഖ്യമന്ത്രിയായതോടെ അദാനി ഭരണത്തിൽ പിടിമുറുക്കി. ഇതിൻെറ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത്.
കരൺ അദാനിയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നുമാണ് കേരള സർക്കാർ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിന്റെ നിയമോപദേശം വാങ്ങിയത്. ഇത് അദാനിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. കരൺ അദാനിയുടെ കമ്പനിയാണെന്ന് അറിയാതെയല്ല കേരള സർക്കാർ അവരിൽ നിന്ന് നിയമ ഉപദേശം വാങ്ങിയത്. അതായത് അദാനിക്ക് തന്നെ വിമാനത്താവളം നൽകുക എന്ന ലക്ഷ്യമാണ് കേരള സർക്കാരിന് ഉണ്ടായിരുന്നതെന്ന് വ്യക്തം.
കരൺ അദാനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹം ബി ജെ പിയുടെ വിശ്വസ്തനാണ്. ഒരു പ്രമുഖ കോൺഗ്രസ് നേതാവ് അദ്ദേഹത്തിനെതിരായ ക്രിമിനൽ കേസ് കേന്ദ്ര സർക്കാരിനെ സ്വാധീനിച്ച് ഒതുക്കിയത് കരൺ അദാനി വഴിയാണ്. അദ്ദേഹവും വിമാനത്താവളം അദാനിക്ക് നൽകിയതിനെ അനുകൂലിക്കുന്നു.
അദാനിയുടെ ഭാര്യയുടെ കമ്പനി കേരള സർക്കാരിന്റെ നിയമ കൺസൾട്ടന്റല്ല.വിമാനത്താവളം കേസിന് വേണ്ടി മാത്രം കേരള സർക്കാർ അവരെ സമീപിച്ചത് ദുരൂഹമാണ്. വിമാനത്താവളം അദാനിക്ക് നൽകിയാൽ സ്വർണ്ണക്കടത്ത് അദാനി തന്നെ ഒതുക്കുമെന്ന് കേരള സർക്കാർ കരുതുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.ലാവ്ലിൻ കേസിലും അദാനി ഇടപെട്ടതായി ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടർ വിളിച്ചത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയാണെന്ന ആരോപണത്തിൽ വിശദീകരണവുമായി സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി രംഗത്തെത്തിയിരുന്നു.. വിമാനത്താവളത്തിൽ എത്തുന്ന ഒരു യാത്രക്കാരന് 135 രൂപ എന്ന നിരക്കാണ് നടത്തിപ്പിനുള്ള കരാർ ലഭിക്കാൻ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. 168 രൂപ വാഗ്ദാനം ചെയ്ത അദാനിക്ക് കരാർ കിട്ടി. കേരള സർക്കാർ ക്വാട്ട് ചെയ്യുന്നത് 135 രൂപയാണെന്ന് അദാനി നേരത്തെ മനസ്സിലാക്കിയെന്ന് വ്യക്തം.
അന്നത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയാണ് 135 രൂപ എന്ന തുക നിശ്ചയിച്ചതെന്ന് കെഎസ്ഐഡിസി വിശദീകരിക്കുന്നു. അതിനാൽ സർക്കാർ ഉന്നതർക്കെല്ലാം ഇക്കാര്യം നേരത്തെ വ്യക്തമായിരുന്നു. വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടർ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുക്കാനായി വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപ. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ്. .കെപിഎംജിയും പിന്നെ സിറിൽ അമർചന്ദ് മംഗൾദാസും. ആദ്യത്തെ കമ്പനിയാണ് പ്രളയത്തിൽ വിവാദമായത്.
നിയമസ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസും ടെണ്ടർ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സർക്കാറിനെ കുരുക്കിയത്... സ്ഥാപനത്തിൻറെ മാനേജിംഗ് പാർട്ണർ സിറിൽ ഷ്രോഫിൻറെ മകൾ പരീധി ഗൗതം അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യയാണ്. പരിധിക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന് ലിംഗ്ഡിൻ പ്രൊഫൈൽ വ്യക്തമാക്കുന്നു. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കെഎസ്ഐഡിസി ടെണ്ടറിൽ ക്വാട്ട് ചെയ്തത് 135 രൂപയായിരുന്നു. 168 നിർദ്ദേശിച്ച അദാനിക്ക് ടെണ്ടർ കിട്ടി.
ഒന്നാമെതെത്തിയ കമ്പനിയും കെഎസ്ഐഡിസി തുകയും തമ്മിൽ പത്ത് ശതമാനത്തിൻറെ വ്യത്യാസമേ ഉള്ളൂ എങ്കിൽ റൈറ്റ് ഓഫ് റഫ്യൂസൽ പ്രകാരം കെഎസ്ഐഡിസിക്ക് വീണ്ടും ക്വാട്ട് ചെയ്യാൻ കേന്ദ്രം സമ്മതിച്ചിരുന്നു. എന്നാൽ അതിനും മുകളിലാണ് അദാനി നിർദ്ദേശിച്ച തുക എന്നത് കൊണ്ടാണ് കെഎസ്ഐഡിസിക്ക് കരാർ കിട്ടാതിരുന്നത്.
ടെണ്ടർ തുക നിശ്ചയിക്കുന്നതിൽ സിറിൽ അമർചന്ദ് മംഗൾദാസ് എന്തെങ്കിലും നിർദ്ദേശം നൽകിയോ എന്ന് ഇതുവരെ വ്യക്തമല്ല. അദാനി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയത് രാഷ്ട്രീയവിവാദമവുമായി. ഇത്തരത്തിൽ അദാനിയും പിണറായിയും കൈകോർത്താണ് നീങ്ങുന്നത്. ഇനി മത്സൃ തൊഴിലാളികൾക്ക് പ്രതീക്ഷ വേണ്ട .ഇതു തന്നെയാണ് മുഖ്യമന്ത്രിയുടെ പുച്ഛത്തിന് പിന്നിലുള്ളത്.
https://www.facebook.com/Malayalivartha