ചെന്നൈക്ക് പിന്നാലെ പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍; കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കേരളത്തിലേക്ക് ചേക്കേറി ശ്രീലങ്കയിലെ ജനങ്ങൾ. തുടർന്ന് പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. ഇവരെ കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. മാത്രമല്ല ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് സൂചന.
അതേസമയം കഴിഞ്ഞ 19 ന് രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായിരുന്നു. തുടർന്ന് ഇവര്‍ക്കുവേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. പിന്നാലെ സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു.
ഇതേതുടർന്ന് ക്യൂ ബ്രാഞ്ചിന്റെ അറിയിപ്പ് പ്രകാരം കൊല്ലം പൊലീസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ലോഡ്ജില്‍ നിന്നും 11 പേരെ കണ്ടെത്തിയത്. കണ്ടെത്തിയവരിൽ രണ്ടുപേര്‍ ചെന്നെയിലെത്തിയവരും, ആറുപേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരും, മൂന്നുപേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് നിലവിൽ പോലീസ് പറയുന്നത്.
അതോടൊപ്പം തന്നെ ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് ഇവരെ കൊല്ലത്ത് എത്തിച്ചതെന്നാണ് സൂചന ലഭിക്കുന്നത്. കേരളത്തില്‍ തങ്ങള്‍ക്ക് ഒരു ഏജന്റുണ്ടെന്നും, അദ്ദേഹത്തെ ബന്ധപ്പെട്ടാല്‍ മതിയെന്നുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്ന അറിയിപ്പ്. അതേസമയം നിലവിൽ പിടിയിലായ 11 പേരില്‍ കൂടുതല്‍ എത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇതോടെ കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























