കൂട്ടുകാരൻ നല്‍കിയ ശീതളപാനീയം കുടിച്ച് ആറാംക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍
കേരളം അതിർത്തിയിലാണ് സംഭവം. സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിയിക്കാവിള മെതുകുമ്മല്‍ സ്വദേശി സുനില്‍ - സോഫിയ ദമ്ബതികളുടെ മകന്‍ അശ്വവിനാണ് (11) ചികിത്സയിലുള്ളത്.
അതംകോടിലുള്ള സ്വകാര്യ സ്‌കൂളിലാണ് അശ്വന്‍ പഠിക്കുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞശേഷം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുന്നതിനിടെയാണ് സംഭവം. സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി നല്‍കിയ ബോട്ടില്‍ ശീതളപാനീയം കുടിച്ചശേഷം വീട്ടിലേക്ക് മടങ്ങി. രാത്രി ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യതയും അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ഉടന്‍ കളിയിക്കാവിളയിലും തുടര്‍ന്ന് അടുത്ത ദിവസം മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു.
വായിലും നാവിലും വ്രണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ആസിഡ് പോലുള്ള ദ്രാവകം ഉള്ളില്‍ ചെന്നതായി കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കളിയിക്കാവിള പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതേ സ്‌കൂളിലെ യൂണിഫോമിട്ട കുട്ടിയാണ് ശീതള പാനീയം നല്‍കിയതെന്നും പേര് അറിയില്ലെന്നുമാണ് അശ്വിന്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ പരിശോധനയില്‍ കുട്ടിയുടെ രണ്ട് വൃക്കകളും തകരാറിലാണെന്നും നിലവില്‍ ഡയാലിസ് ചെയ്യുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കളിയിക്കാവിള പൊലീസ് കേസെടുത്ത ശേഷം സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്‌തു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെ പുതുച്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ മാതാവ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha