കടമെടുത്ത് മുടിയുന്ന കേരളം: തുടർച്ചയായി സംസ്ഥാന സർക്കാർ ബജറ്റിന് അകത്തും, പുറത്തുമായി കടമെടുത്തത് വലിയ തുകകൾ: ക്ഷേമ പെൻഷൻ മുടങ്ങി...

സംസ്ഥാന സർക്കാർ തുടർച്ചയായി വലിയ തുകകളാണ് ബജറ്റിന് അകത്തും പുറത്തു നിന്നും കടം എടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ കടം 2017-ൽ 1,89,869 കോടി രൂപയായിരുന്നത് 2022-ൽ 3,39,939 കോടിയായി വർധിച്ചു. ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി റിസർവ് ബാങ്ക് മുഖേന കടപ്പത്രമിറക്കി സർക്കാർ 2,000 കോടി രൂപയാണ് കേരളം സർക്കാർ വായ്പയെടുത്തത്.
23 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 7.83% ആണ് പലിശ. സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ ഇതുവരെ സർക്കാരിനു വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസത്തെ ക്ഷേമ പെൻഷൻ ഇൗ മാസം ആദ്യവാരമെങ്കിലും കൊടുത്തു തീർക്കേണ്ടതാണ്. കഴിഞ്ഞ 25ന് പെൻഷൻ അനുവദിച്ച് ഉത്തരവിറങ്ങേണ്ടതായിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. 3 മാസത്തെ പെൻഷൻ ഒരുമിച്ചു ക്രിസ്മസിനു നൽകാൻ കഴിയുമോ എന്ന ആലോചനയിലാണ് ഇപ്പോൾ സർക്കാർ.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണു സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ മുടങ്ങിയത്. കഴിഞ്ഞ മാസത്തെ പെൻഷൻ കൂടി മുടങ്ങിയാൽ തുടർച്ചയായി 2 മാസം ക്ഷേമ പെൻഷൻ വിതരണം തടസ്സപ്പെടും. നിലവിൽ 55 ലക്ഷം പേരാണ് 1600 രൂപ വീതമുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മൂന്നോ നാലോ മാസത്തെ പെൻഷൻ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വോട്ട് ലക്ഷ്യമിട്ട് പെൻഷൻ പ്രതിമാസം നൽകാൻ തീരുമാനിച്ചു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള തീരുമാനമായിരുന്നു അതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ധനവകുപ്പ്. ഓരോ മാസവും ക്ഷേമ പെൻഷൻ നൽകാൻ 774 കോടി രൂപയാണ് വേണ്ടത്. സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും നൽകാൻ പാടുപെടുമ്പോൾ ക്ഷേമ പെൻഷൻ ബാധ്യത കൂടി നിറവേറ്റാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ബജറ്റിനുപുറത്തുനിന്ന് കിഫ്ബി വഴി ഏതാണ്ട് 11,990 കോടി രൂപ 2021 സെപ്റ്റംബർവരെ കടമെടുത്തു എന്നാണ് സംസ്ഥാന പ്ലാനിങ് ബോർഡിന്റെ ഇക്കണോമിക് റിവ്യൂ പറയുന്നത്. സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സ്ഥാപനം വഴി ജൂൺ 2016 മുതൽ മേയ് 2022 വരെ 32,000 കോടി രൂപ കടമെടുത്തു എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പതിവായി പണം കടമെടുക്കുന്നതെന്നാണ് പറയുന്നത്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും നടത്തുന്നത് കിഫ്ബി വഴിയാണ്. കിഫ്ബിയുടെ പ്രധാന വരുമാനവും കടമെടുപ്പാണ്. അങ്ങനെ ശമ്പളം നൽകലും വികസനവും എല്ലാം കടമെടുത്താകുകയാണ് ഇപ്പോൾ.
52 ലക്ഷത്തോളം വ്യക്തികളാണ് നിലവിൽ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ. ഇവർക്കെല്ലാം ഇനിമുതൽ പെൻഷൻ ലഭിക്കണമെങ്കിൽ അവരുടെതായ പഞ്ചായത്തിൽ രണ്ട് രേഖകൾ സമർപ്പിക്കണം. അവിവാഹിതർ ആയ വ്യക്തികൾക്കും വിധവകൾ ആയ വ്യക്തികൾക്കും പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും വിവാഹിതരല്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതായിരുന്നു. ഇവർക്ക് ഇത് വർഷം തോറും ആയിരുന്നു പുതുക്കേണ്ടിയിരുന്നത്.
എന്നാൽ ഇപ്പോഴത്തെ പുതിയ നിയമപ്രകാരം സംസ്ഥാനത്തുള്ള എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന എല്ലാ വ്യക്തികളും ഇക്കാര്യങ്ങൾ സമർപ്പിക്കണം. വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, അവിവാഹിത പെൻഷൻ,, കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ ഇത്തരത്തിലുള്ള പെൻഷൻ വാങ്ങുന്നത് എല്ലാ വ്യക്തികളും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇനി മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം വരുന്ന ഒരു വ്യക്തികൾക്കും പെൻഷൻ ലഭിക്കുകയില്ല. ഒരു ലക്ഷം രൂപയുടെ കീഴിലുള്ള വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമേ പദ്ധതിയിലൂടെ പെൻഷൻ ലഭിക്കുകയുള്ളൂ.
മാത്രമല്ല വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ സസ്പെൻഡും ചെയ്യുന്നതാണ്. സസ്പെൻഡ് ചെയ്ത പെൻഷൻ തുക പിന്നീട് ലഭിക്കുകയില്ല. ഇവർക്ക് പിന്നീട് സസ്പെൻഡ് പിൻവലിക്കണം എങ്കിൽ വരുമാനം സർട്ടിഫിക്കറ്റ് ആദ്യം ഹാജരാക്കേണ്ടി വരും.അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുക. ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റിനുള്ള ഒപ്പം ആധാർ കാർഡിന്റെ കോപ്പിയും അടക്കമാണ് പഞ്ചായത്ത് ഓഫീസുകളിൽ സമർപ്പിക്കേണ്ടത്.
https://www.facebook.com/Malayalivartha
























