കൊലയ്ക്ക് ശേഷം ചെന്നൈയിലും അതുവഴി ഉത്തരേന്ത്യയിലേയ്ക്കും രക്ഷപെടാന്‍ ഗ്രീഷ്മയുടെ പ്ലാന്‍

പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കങ്ങളിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. കസ്റ്റഡിയിലിരിക്കെ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും. മരുന്നുകളും നല്‍കുന്നില്ലെന്നുമാണ് വിവരം. അന്വേഷണ സംഘത്തിന് കൈമാറാനായി മെഡിക്കല്‍ സംഘം ഇന്ന് പരിശോധന നടത്തും. തുടര്‍ന്നാകും സെല്‍വാര്‍ഡിലേക്ക് മാറ്റുക. അതിനു ശേഷമാകും കസ്റ്റഡി അപേക്ഷ നല്‍കുക. ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യേണ്ടതും കാരക്കോണം രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതുമുണ്ട്. ഇതാണ് അന്വേഷണ സംഘത്തെ സംബന്ധിച്ച് കേസിലെ നിര്‍ണായക ഘട്ടം.
അതേസമയം, കൊലപാതകത്തില്‍ കുടുങ്ങി അറസ്റ്റിലായാലും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം എന്തു ചെയ്യണമന്ന കാര്യത്തെക്കുറിച്ചുള്ള പദ്ധതികള്‍ കുടുംബവുമായി ഗ്രീഷ്മ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏറെ നാള്‍ ഗള്‍ഫിലായിരുന്നു അമ്മാവനായ നിര്‍മ്മല്‍ കുമാര്‍. മകളുടെ കല്യാണം ഏതാണ്ട് ഉറപ്പിച്ചിരുന്നു. കല്യാണ ശേഷം ഇപ്പോഴുള്ള വീട് വിറ്റ് പുതിയൊരു വീട് ഗ്രീഷ്മയുടെ വീടിന് അടുത്തു വാങ്ങാനായിരുന്നു നിര്‍മ്മല്‍ കുമാറിന്റെ ആലോചന. ഇതിനിടെയാണ് ഷാരോണ്‍ കേസില്‍ സഹോദരിയുടെ മകളെ രക്ഷിക്കാന്‍ ഇറങ്ങിയത്. ഒന്നും കൊണ്ടും പേടിക്കേണ്ടെന്നും കുടുംബത്തിലെ എല്ലാവരുടേയും ഭാവി സുരക്ഷിതമായിരിക്കുമെന്നും ഗ്രീഷ്മ ഉറപ്പും നല്‍കി. ആ ആത്മവിശ്വാസത്തിലാണ് ഗ്രീഷ്മ പറഞ്ഞു പഠിപ്പിച്ചതെല്ലാം പൊലീസിന് മുമ്പില്‍ ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്.
ഗ്രീഷ്മയുടെ പേരില്‍ ചെന്നൈയിലെ കണ്ണായ സ്ഥലത്ത് 30 സെന്റ് ഭൂമിയുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ കേസില്‍ കുടുങ്ങി ജയിലില്‍ പോയാലും പ്രശ്‌നമില്ല. ജാമ്യം കിട്ടിയ ഉടന്‍ ചെന്നൈയിലേക്ക് മാറാം. പിന്നീട് വിചാരണയ്ക്ക് മാത്രം തിരുവനന്തപുരത്തെ കോടതിയില്‍ വന്നാല്‍ മതി. വിചാരണയില്‍ കേസ് തള്ളിപോകും എന്നൊക്കെ ഗ്രീഷ്മ കണക്കു കൂട്ടിയിരുന്നു. ചെന്നൈയില്‍ മുമ്പ് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഗ്രീഷ്മയുടെ അച്ഛന്‍ ജോലി ചെയ്തിരുന്നു. ഈ സമയം വാങ്ങിയതാണ് ചെന്നൈയിലെ വസ്തു. അവിടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടെന്നാണ് സൂചന. ഇടയ്ക്കിടയ്ക്ക് ഗ്രീഷ്മയുടെ കുടുംബം ചെന്നൈയിലേക്ക് പോകുമായിരുന്നു. ചെന്നൈയിലും കൊലപാതക കഥകളെത്തി നാണക്കേടായാല്‍ എല്ലാം വിറ്റ് ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും താമസിക്കാമെന്നും ഗ്രീഷ്മ കണക്കുകൂട്ടിയിരുന്നു.
ഷാരോണിനെ കൊന്നത് കൂട്ടുകാരിയാണെന്ന് കണ്ടെത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകവേ പ്രതി ഗ്രീഷ്മ അന്വേഷണ സംഘത്തെയും കുരുക്കി. ഞായറാഴ്ച രാത്രി വൈകും വരെ ചോദ്യം ചെയ്തശേഷം പുലര്‍ച്ചെ ഒന്നരയോടെയാണ് നെടുമങ്ങാട് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെ അന്വേഷണ സംഘം എത്തിച്ചത്. അവിടെയെത്തിച്ചും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇതിനിടക്ക് ശുചി മുറിയില്‍ പോകണമെന്നു ഗ്രീഷ്മ ആവശ്യപ്പെട്ടു. നേരത്തെ സുരക്ഷാ പരിശോധനയടക്കം പൂര്‍ത്തിയായ ശുചി മുറിയിലേക്ക് കൊണ്ടുപോകാതെ മറ്റൊരു ശുചി മുറിയിലേക്കാണ് പൊലീസ് കൊണ്ടുപോയത്. അവിടെ സൂക്ഷിച്ചിരുന്ന അണുനാശിനി ഗ്രീഷ്മ കുടിച്ചു. തുടര്‍ന്ന് ഛര്‍ദിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നേരെ മെഡിക്കല്‍ കോളജിലേക്ക്. ചെറിയ അളവില്‍ മാത്രമാണ് അണുനാശിനി ഉള്ളില്‍ ചെന്നിട്ടുള്ളത്. വായ്ക്ക് പൊള്ളലേറ്റു. ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ കളിച്ച നാടകം. ഇതു പോലും നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു.
ചോദ്യം ചെയ്യല്‍ എങ്ങനെ എന്നതടക്കം ഇന്റര്‍നെറ്റില്‍ പരതിയ ശേഷമാണ് പൊലീസിനു മുന്നില്‍ ഗ്രീഷ്മ എത്തിയത്. അതുകൊണ്ട് ഇതെല്ലാം ക്രിമിനല്‍ ബുദ്ധിയായാണ് പൊലീസ് കരുതുന്നത്. ഇനി കേസിലെ പ്രധാന റോളുകാരനായ കഷായം ഏതെന്നും ഉറപ്പിക്കണം. കൊലപാതകം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണത്തിനു സംസ്ഥാന പൊലീസിനു നിയമപ്രശ്‌നങ്ങളുണ്ടോയെന്നറിയണം. ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെങ്കിലും കൊലപാതകം നടന്ന വീട് തമിഴ് നാട്ടിലാണ്. ഇതു നിയമക്കുരുക്കാകുമോ ഇല്ലയോ എന്നുറപ്പിക്കണമെങ്കില്‍ നിയമോപദേശത്തിന് മറുപടി ലഭിക്കണം. കേസ് തമിഴ്‌നാട്ടിലെ പൊലീസിലേക്ക് മാറ്റിയാലും അട്ടിമറികള്‍ നടക്കും. അതിന് കഴിയുമോ എന്നും ഗ്രീഷ്മ ശ്രമിക്കും. നല്ലൊരു വക്കീലിനെ നിയോഗിച്ച് അതിവേഗ ജാമ്യം നേടലാണ് ലക്ഷ്യം.
പാറശാലയില്‍ കൊല്ലപ്പെട്ട ഷാരോണിനു കഷായത്തില്‍ കലര്‍ത്തി നല്‍കിയ കീടനാശിനിയുടേതെന്നു കരുതുന്ന കുപ്പി ഇന്നലെ കണ്ടെത്തിയിരുന്നു. വീടിനു പിന്നില്‍നിന്നാണ് കുപ്പികള്‍ കണ്ടെത്തിയത്. കളനാശിനി കുപ്പിയുടെ ലേബലും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. കുപ്പി കളയും മുമ്പ് ലേബല്‍ വലിച്ചുകീറി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















