ചിദംബരവും സപ്പോര്‍ട്ട്... സര്‍വാധികാരി ചമഞ്ഞും ജുഡിഷ്യറിക്കും മേലെയാണ് താനെന്ന ഭാവത്തോടെയും സമാന്തര സര്‍ക്കാരാവാനുള്ള ഗവര്‍ണറുടെ മോഹം മനസില്‍ വച്ചാല്‍ മതി; ഗവര്‍ണറുടെ വിരട്ടലൊന്നും പിണറായിയോട് വേണ്ട, ഏല്‍ക്കില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി; മുഖ്യമന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ഇന്ന് വിസിമാരുടെ കാരണം കാണിക്കല്‍ നോട്ടീസ് അവസാനിക്കാനിരിക്കെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വാധികാരി ചമഞ്ഞും ജുഡിഷ്യറിക്കും മേലെയാണ് താനെന്ന ഭാവത്തോടെയും സമാന്തര സര്‍ക്കാരാവാനുള്ള ഗവര്‍ണറുടെ മോഹം മനസില്‍ വച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെപ്പോലും മറികടന്നാണ് ഗവര്‍ണറുടെ ഇടപെടലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കത്തിന്റെ ഭാഗമായി രൂപീകരിച്ച വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എ.കെ.ജി ഹാളില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട ഒരു വി.സി നിയമനത്തിന്റെ പേരില്‍, ചോദ്യം ചെയ്യപ്പെടാത്ത വി.സി നിയമനങ്ങളെല്ലാം നിയമപരമല്ലെന്നാണ് പറയുന്നത്. നിയമങ്ങള്‍ പാസാക്കിയ നിയമസഭയെയും സാമാജികരെയും നോക്കുകുത്തികളാക്കുകയാണ്. നിയമസഭയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല.
നിയമസഭാംഗങ്ങള്‍ക്ക് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളോടാണ് ഉത്തരവാദിത്വം. സര്‍വ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ചിരിക്കുന്നെന്ന് കരുതിയാല്‍ അങ്ങനെ മന:സമാധാനപ്പെടണം. അത് കേരളത്തിലെ ജനങ്ങള്‍ വകവയ്ക്കില്ല. ഇതൊക്കെ ചെയ്യാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഇവിടെയുണ്ട്. ഭരണഘടന ശില്പികള്‍ ചിന്തിച്ചിട്ടുപോലുമില്ലാത്ത തരത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങള്‍.മന്ത്രിമാരോടുള്ള പ്രീതി പിന്‍വലിക്കുമെന്നാണ് ഭീഷണി. അത് തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയുണ്ട്, നിയമസഭയുണ്ട്, അതിനെല്ലാം മുകളില്‍ ജനങ്ങളുണ്ട്. ഇക്കാര്യം ആരും മറക്കേണ്ട.
മുഖ്യമന്ത്രിയുടെ അഭിപ്രായ പരിധിക്കുള്ളിലാണ് ഗവര്‍ണറുടെ പ്രീതി. മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നവരെയല്ലാതെ ഗവര്‍ണര്‍ക്ക് സ്വന്തം ആളുകളെ മന്ത്രിയാക്കാനാവുമോ? മന്ത്രിസഭയുടെ അധികാരപ്രകാരമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. ഗവര്‍ണര്‍ക്കാവില്ല, പുറത്താക്കാന്‍ഏതെങ്കിലും മന്ത്രിയെ ഗവര്‍ണര്‍ക്ക് പുറത്താക്കാനാവില്ല. ഭരണഘടനയെ തകിടം മറിക്കാനുള്ള നിന്ദ്യമായ നീക്കങ്ങളില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണം.
നിയമസഭ നല്‍കിയ ചാന്‍സലര്‍ പദവിയിലിരുന്ന് സര്‍വകലാശാലകളെയാകെ അപകീര്‍ത്തിപ്പെടുത്തുന്നത് ഗവര്‍ണറുടെ സ്ഥാനത്തിന് ചേര്‍ന്നതല്ല. അദ്ധ്യാപകര്‍ കൊള്ളില്ലെന്ന് ആദ്യം പറഞ്ഞു. പിന്നീട് സെനറ്റിനും സിന്‍ഡിക്കേറ്റിനുമെതിരേ തിരിഞ്ഞു. ഇപ്പോള്‍ വി.സിമാരെയെല്ലാം പുറത്താക്കാനാണ് ശ്രമം.നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്നും, അടുത്ത നിമിഷം അവ വായിച്ചിട്ടില്ലെന്നും പറയുന്നു. വായിക്കാതെ ഒപ്പിടില്ലെന്ന് പറയാന്‍ വല്ല ദിവ്യസിദ്ധിയുമുണ്ടോ?- മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ കേരള സര്‍വകലാശാല സെനറ്റിന് അധികാരമില്ലെന്ന്, 15 സെനറ്റംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് എട്ടു വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഇന്നലെ ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഗവര്‍ണറടക്കം എതിര്‍കക്ഷികളോട് വിശദീകരണം തേടി.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലൊന്നും പിണറായി വിജയന് മുന്നില്‍ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറയുന്ന ഗവര്‍ണര്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുടെ വിശ്വാസത്തെക്കാള്‍ മുഖ്യമന്ത്രിയുടെ വിശ്വാസമല്ലേ ആവശ്യമെന്നും ചിദംബരം ചോദിച്ചു.
"
https://www.facebook.com/Malayalivartha
























