ലൈസോൾ നാടകം ക്ലൈമാക്‌സിലേയ്ക്ക്!!! ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നടപടി തുടങ്ങി: ആരോഗ്യ നില തൃപ്തികരം

തെളിവെടുപ്പ് ഉള്‍പ്പടെയുള്ള നടപടികള്‍ക്കായി കൊണ്ടുപോവുന്നതിന് തൊട്ടുമുമ്പ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ച് ഷാരോൺ കൊലപാതക്കേസ് പ്രതിയായ ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ടോയ്ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായി ഡോക്ടർമാർ കണ്ടെത്തിയെങ്കിലും ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ. ഇതോടെ ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നടപടി തുടങ്ങി. കസ്റ്റഡിയിലിരിക്കെ അണുനാശിനി കുടിച്ച് മെഡിക്കൽ കോളജ് ഐസിയുവിൽ തുടരുകയാണ് ഗ്രീഷ്മ.
ഡോക്ടർമാരുടെ നിർദേശപ്രകാരം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി ഗ്രീഷ്മയെ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അമ്മാവൻ നിർമൽ കുമാറിനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി. ഒക്ടോബർ 14ന് ഷാരോണും സുഹൃത്തും ബൈക്കിൽ ഗ്രീഷ്മയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതും പൊലീസ് ശേഖരിച്ചു. ഇത് കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ നിർണായക തെളിവാണ് ഇത്.
ഐ.സി.യുവിൽ വനിത പൊലീസുകാരുടെ കാവലിലാണ് ഗ്രീഷ്മ. കസ്റ്റഡിയിൽ ആത്മഹത്യാശ്രമം നടത്തിയതിനാൽ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. വീണ്ടും തെളിവെടുപ്പ് വൈകിപ്പിക്കാൻ ഗ്രീഷ്മ മറ്റ് സാഹസങ്ങൾക്ക് മുതിർന്നേക്കാമെന്നും, ഗ്രീഷ്മയുടെ വക്കീലിന്റെ നിർദ്ദേശ പ്രകാരമാണോ ഇതെന്നും സംശയമുണ്ട്. ഷാരോണ്‍ വധവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിയും ഗ്രീഷ്മയുടേയും രക്ഷിതാക്കളുടേയും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം പുലർച്ചെ ഒന്നരയോടെയായിരുന്നു പ്രതിയെ തിരുവനന്തപരും റൂറല്‍ ഓഫീസില്‍ നിന്നും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.
വിശ്രമത്തിന് ശേഷം രാവിലെ വീണ്ടും റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലായിരുന്നു. എസ്പി ഓഫീസിലേക്ക് കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് പ്രതി ബാത്ത്റൂമില്‍ പോവണമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ സ്റ്റേഷന് പുറത്തെ ബാത്ത് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് അകത്ത് സൂക്ഷിച്ചിരുന്ന അണുനാശിനി ഗ്രീഷ്മ എടുത്ത് കുടിക്കുകയായിരുന്നു. ബാത്ത്റൂമില്‍ നിന്നും പുറത്തിറങ്ങിയ ഗ്രീഷ്മയ്ക്ക് ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തനിയെ നടന്നായിരുന്നു പൊലീസ് ജീപ്പില്‍ കയറിയത്. എന്നാല്‍ ജീപ്പില്‍ കയറി അല്‍പ്പ സമയത്തിനകം തന്നെ പ്രതി ഛർദ്ദിക്കാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു.
ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചെങ്കിലും കൃത്യത്തില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഷാരോണിന് നല്‍കിയ വിഷത്തിന്റ ബാക്കി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചത് കേസില്‍ നിർണ്ണായകമാണ്. വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തമായ മൊഴികളാണ് ഗ്രീഷ്മ നല്‍കിയിരിക്കുന്നത്. തെളിവുകളേക്കുറിച്ച് പൊലീസിന് കൂടുതല്‍ മനസ്സിലാക്കാനുമുണ്ട്. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരുന്നു പൊലീസ് നീക്കം.
ഇതിനിടയിലാണ് പ്രതിയുടെ അപ്രതീക്ഷിതമായ ആത്മഹത്യ ശ്രമം. ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും . നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിലെ ചോദ്യം ചെയ്യലിലുള്ള കണ്ടെത്തൽ.
ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍ വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു.
പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇവ വേണമെന്ന് ഷാരോണിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇവ നശിപ്പിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും ഷാരോണ്‍ നിരാകരിച്ചു. ഇതോടെയാണ് വൈരാഗ്യമുണ്ടായതും വിഷം നല്‍കാന്‍ തീരുമാനിച്ചതും.
https://www.facebook.com/Malayalivartha
























