നടി ആക്രമിക്കപ്പെട്ട കേസിൽ നവംബർ 10ന് വിചാരണ പുനരാരംഭിക്കും: 39 സാക്ഷികളിൽ 36 പേര്‍ക്ക് സമന്‍സ്: മഞ്ജു വാര്യരെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം...

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. കേസിൽ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് നൽകിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും. മഞ്ജു വാര്യർ, ജിൻസൺ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാൽ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം. പ്രോസിക്യൂഷൻ ഇതിനായി ഉടൻ അപേക്ഷ നൽകും. അതേ സമയം നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്‍റെയും ശരത്തിന്‍റെയും ആവശ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി നിരാകരിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ഇന്ന് വിചാരണ നടന്നത്. ജഡ്ജി ഹണി എം വർഗീസാണ് ഹർജി പരിഗണിച്ചത്. കേസിലെ കുറ്റപത്രം തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്തും വ്യവസായിയുമായ ശരതും കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും കോടതിയിൽ ഹാജരാകുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ നടപടി സമീപകാലത്ത് നടൻ ദിലീപിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. കുറ്റപത്രത്തിൽ തനിക്കെതിരെ പുതിയ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്ന വാദവുമായിട്ടായിരുന്നു ദിലീപ് കോടതിയിൽ എത്തിയത്. എന്നാൽ ഈ ആവശ്യം തള്ളിയ കോടതി വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടന്നത്.
ദിലീപിനെതിരെ അന്ന് ഗുരുതര ആരോപണങ്ങളായിരുന്നു ബാലചന്ദ്രകുമാർ ഉയർത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ദിലീപിന്റെ വസതിയായ പത്മസരോവരത്തിൽ വന്നത് താൻ കണ്ടിരുന്നുവെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകി.
മാത്രമല്ല നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശരത് ആണ് ഈ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറ്റൊരു ആരോപണം. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുന്നതും ജുലൈ 11 ന് കുറ്റപത്രം സമർപ്പിക്കുന്നതും. തുടരന്വേഷണത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ശരത് 9ാം പ്രതിയാണ് ശരത്.
വധഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നും പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും അടക്കമുള്ള കാര്യങ്ങളായിരുന്നു വിചാരണ കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപും ശരതും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടന്വേഷണവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കൽ ഉൾപ്പെടയുള്ള കണ്ടെത്തലുകൾ ദിലീപിനെതിരെ നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമെന്നും ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നേരത്തേ ബാലചന്ദ്രകുമാറും വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യരേയും ബാലചന്ദ്രകുമാറിനേയും കൂടാതെ ചെമ്പൻ വിനോദ്, ആഷിഖ് അബു, രഞ്ജി രഞ്ജിമാർ, നടി കാവ്യ മാധവൻ, സിദ്ധിഖ് , ഇടവേള ബാബു തുടങ്ങി 97 സാക്ഷികളാണ് അധിക കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























