ഗ്രീഷ്മ ഇനിയും ആത്മഹത്യാശ്രമം നടത്തിയേക്കാമെന്ന് ഡോക്ടര്‍, കാവലിലുള്ള പോലീസുകാര്‍ പണിപോകാതിരിക്കാന്‍ കനത്ത ജാഗ്രതയിൽ, ഗ്രീഷ്മയുടെ ഓരോ ചലനവും കൃത്യമായി ഇവര്‍ വീക്ഷിക്കും, ഐസിയുവില്‍ കണ്ണിമവെട്ടാത്ത സുരക്ഷയൊരുക്കി വനിത പോലീസുകാർ

പാറശാലയിൽ കാമുകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ മുഖ്യാസൂത്രക ഗ്രീഷ്മ കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്‌പി ഓഫീസിന് പുറത്തെ ശുചിമുറിയിൽ വച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അണുനാശിനി കുടിച്ചതോടെ ഛർദ്ദിച്ച ഗ്രീഷ്മയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെ രണ്ട് വനിത പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരാണ് ഗ്രീഷ്മയെ ശുചിമുറിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയില്‍ തുടരുകയാണ് ഇപ്പോഴും ഗ്രീഷ്മ. ചികിത്സയില്‍ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാര്‍ജ് വൈകുന്നത് മൂലം പൊല്ലാപ്പിലായിരിക്കുന്നത് കാവലിരിക്കുന്ന വനിതാ പോലീസുകാരാണ്.
ഒറ്റപ്പെട്ടു എന്ന തോന്നലുള്ളതിനാല്‍ ഗ്രീഷ്മ ഇനിയും ആത്മഹത്യാശ്രമം നടത്തിയേക്കാമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. അതുകൊണ്ടുതന്നെ കാവലിലുള്ള പോലീസുകാര്‍ പണിപോകാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ്.ഗ്രീഷ്മയുടെ ഓരോ ചലനവും കൃത്യമായി ഇവര്‍ വീക്ഷിക്കുകയാണ്.നിലവില്‍ ഐസിയുവില്‍ വനിത പോലീസുകാരുടെ കാവലിലാണ് ഗ്രീഷ്മ. കസ്റ്റഡിയില്‍ ആത്മഹത്യാശ്രമം നടത്തിയതിനാല്‍ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
ടോയ്‌ലറ്റ് ക്ലീനറായ ലൈസോള്‍ ഉള്ളില്‍ചെന്നതിനെ തുടര്‍ന്ന് ഗ്രീഷ്മയക്ക് തൊണ്ടയിലും അന്നനാളത്തിലും ചെറിയ പൊള്ളലുകളുണ്ടായതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. എങ്കിലും ഗ്രീഷ്മയ്ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയത്. ഇതോടെ ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയാല്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യേണ്ടതും കാരക്കോണം രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതുമുണ്ട്. ഇതാണ് അന്വേഷണ സംഘത്തെ സംബന്ധിച്ച് കേസിലെ നിര്‍ണായക ഘട്ടം.ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രീഷ്മയുടെ വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകള്‍ ലഭ്യമായാല്‍ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.
കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രധാനമായും ഇതി പുറത്തുവരാനുള്ളത് ഗ്രീഷ്മയുമായി വിവാഹം ഉറപ്പിച്ച നാഗർകോവിൽ സ്വദേശിയായ സൈനികന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറാനുണ്ടോ എന്നാണ്. അതിനായി സൈനികനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
ഗ്രീഷ്മയ്ക്ക് എതിരെയുള്ള തെളിവുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സൈനികനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇപ്പോൾ കാശ്മീരിൽ ജോലി ചെയ്യുന്ന സൈനികനെ അന്വേഷണ സംഘം ടെലിഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടിയിരുന്നു. വിവാഹ ബ്രോക്കർ വഴിയാണ് ഗ്രീഷ്മയുടെ ആലോചന വന്നതെന്ന കാര്യവും സൈനികൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
കഷായത്തിലെ വിഷ കൊലപാതകം അറിഞ്ഞപ്പോൾ തന്നെ വിവാഹത്തിൽ നിന്നും പിന്മാറിയെന്നും ആദ്യമേ ചില സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും സൈനികൻ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിയാനും വ്യക്തതയ്ക്കുമായി നേരിട്ട് ഹാജരാകാനായി രണ്ട് ദിവസത്തിനകം ഇദ്ദേഹത്തിന് നോട്ടീസ് അയക്കും.
https://www.facebook.com/Malayalivartha
























