ക്ഷീരകർഷകർക്ക് നൽകേണ്ട അഞ്ച് രൂപ ഇൻസെന്റീവ് ഉടൻ നൽകണമെന്ന് രമേശ് ചെന്നിത്തല

ക്ഷീരകർഷകർക്ക് ലിറ്റർ ഒന്നിന് അഞ്ച് രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്‌വാക്കായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതൽ പാൽ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ പ്രഖ്യാപനം .പുറത്തു നിന്ന് പാൽ എത്തിക്കുന്ന ലോബിയുടെയും ഉന്നതരുടെയും ഇടപെടൽ മൂലം സർക്കാർ തീരുമാനം പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.
കേരളത്തിൽ പാൽ ഉൽപാദനക്കുറവ് ചൂണ്ടിക്കാട്ടി ഒരു ലക്ഷത്തിലധികം പാൽ ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും മറ്റുമാണ് വാങ്ങുന്നത്. ഇതിനു പിന്നിലുള്ള ചിലരുടെ താത്പര്യംകൂടിയാണ് 5 രൂപ തീരുമാനം അട്ടിമറിക്കപ്പെട്ടതിന്റെ പിന്നിൽ. ഇത് കാരണം ക്ഷീരകർഷകർ നഷ്ടത്തിലാണ് മിൽമയ്ക്ക് പാൽ നൽകി വരുന്നത്.
വിലക്കയറ്റം രൂക്ഷമായതോടെ കർഷകരുടെ അവസ്ഥ വളരെ ദയനീയമാണ്. ക്ഷീരകർഷകർക്ക് വേണ്ടി എപ്പോഴും മുതലക്കണ്ണീർ പൊഴിക്കുന്ന ഇടത് പക്ഷ സർക്കാർ ഇക്കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കർഷകർക്ക് പാൽ ലിറ്റർ ഒന്നിന് സർക്കാർ നൽകുമെന്നു പറഞ്ഞ അഞ്ച് രൂപ ഇൻസെൻ്റീവ് ഉടൻ നൽകണo.
സർക്കാർ പ്രഖ്യാപനം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും കർഷകർക്ക് നൽകിയില്ല. കാലിത്തീറ്റ ഉൾപ്പെടെ പശുക്കൾക്ക് നൽകേണ്ട സാധനങ്ങൾക്ക് എല്ലാം 50 % വരെ വില കൂടിയത് കാരണം കർഷകർ നട്ടം തിരിയുകയാണ്. സബ്സിഡിയിൽ കാലിത്തീറ്റയുൾപ്പെടെയുള്ളവ നൽകിയാൽ മാത്രമേ കർഷകർക്ക് പിടച്ചു നിൽക്കാനാവൂ. ഇനിയും സർക്കാർ വൈകിയാൽ നേരത്തേപോലെ കർഷക ആത്മഹത്യയിൽ ചെന്നെത്തുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























