നിര്‍ണായക നീക്കം... മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു; സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവര്‍ണര്‍ നിര്‍ണായക നീക്കത്തില്‍; കെ.എന്‍. ബാലഗോപാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചു

ഇന്നലെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച ഗവര്‍ണര്‍ മറ്റൊരു നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തില്‍ ആരോപിക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് ഗവര്‍ണര്‍ മടങ്ങിയെത്തുകയാണ്. സര്‍ക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തര്‍ക്കത്തില്‍ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് ഈ കത്ത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നത്. അതിനിടെ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നും സംസ്ഥാന സമിതി യോഗം അടുത്ത രണ്ട് ദിവസങ്ങളിലും ചേരും.
ഗവര്‍ണര്‍ വിഷയം മുഖ്യവിഷയമാകും. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നത് അടക്കം ചര്‍ച്ചയായേക്കും. പൊതുമേഖല സ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി പാര്‍ട്ടിയെ അറിയിക്കാതെയാണെന്ന് സംസ്ഥാന സെക്രട്ടറി ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടേക്കും. സുപ്രധാനമായ വിഷയത്തില്‍ പാര്‍ട്ടി അറിയാതെ എങ്ങിനെ സര്‍ക്കാര്‍ ഉത്തരവ് വന്നുവെന്ന് യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ അയച്ചിരിക്കുന്ന കത്തടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും.
അതേസമയം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന ആവര്‍ത്തിച്ചാല്‍ വിവരമറിയുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ തനിക്കുള്ള താല്‍പര്യവും പ്രീതിയും പിന്‍വലിച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദോഷം ചെയ്യുമെന്നതിനാല്‍ സിപിഎം ദേശീയ നേതൃത്വം പോലും ഈ വിഷയം ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
പല ചോദ്യങ്ങളാണ് ഗവര്‍ണര്‍ ചോദിക്കുന്നത്. കേരളത്തിലുള്ളവര്‍ ജോലി തേടി നാടുവിടുമ്പോള്‍ മന്ത്രിമാര്‍ 2 വര്‍ഷത്തേക്ക് 50 പേരെ പഴ്‌സനല്‍ സ്റ്റാഫാക്കി വച്ച് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുള്ള അവസരമുണ്ടാക്കികൊടുക്കുന്നത് ഖജനാവിന്റെ കൊള്ളയല്ലാതെ മറ്റെന്താണ്? യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ ഏറ്റവുമധികം കേരളത്തില്‍ നിന്നായത് എന്തുകൊണ്ടാണ്? കേരളത്തില്‍ പണമുള്ളവര്‍ സ്വകാര്യസര്‍വകലാശാല തുടങ്ങാന്‍ തമിഴ്‌നാടും കര്‍ണാടകയും തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?
ഗവര്‍ണര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ലക്ഷ്മണ രേഖയുണ്ട്. ഗവര്‍ണറുടെ ഫോണ്‍ കോളിനും കത്തിനും മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുന്നത് ലക്ഷ്മണരേഖ കടക്കുന്നതായി നിങ്ങള്‍ക്കു തോന്നുന്നില്ലേ? കേന്ദ്ര സര്‍ക്കാരിലെ ഒരു സെക്രട്ടറി എന്നെ കാണാന്‍ കഴിഞ്ഞ ദിവസം കേരള ഹൗസില്‍ വരാനിരുന്നതാണ്. മുഖ്യമന്ത്രി അതേ ദിവസം അവിടെയുണ്ടെന്നറിഞ്ഞയുടന്‍ എന്റെ സ്റ്റാഫിനെ വിളിച്ച് അദ്ദേഹം പറഞ്ഞു 'ഞാന്‍ ഇന്നു വരില്ല, ഞാന്‍ വന്നാല്‍ അവര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ചെയ്യും.' കേരളത്തിലെ സര്‍ക്കാരിനു കീഴില്‍ ഭയത്തോടെയല്ലേ ആളുകള്‍ ജീവിക്കുന്നത്?
അതേസമയം പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടികളില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. സ്വര്‍ണക്കടത്തു കേസില്‍ ഗവര്‍ണറുടെ നിലപാടിനു പൂര്‍ണപിന്തുണ നല്‍കും.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ നിയമപരമായി ഇടപെടുമെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് ഉള്‍പ്പെടെ കോണ്‍ഗ്രസും യുഡിഎഫും ഉന്നയിച്ച ആരോപണങ്ങളില്‍ ശരിയായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ആ ആരോപണങ്ങള്‍ ശരിവച്ച് അതേപടി ആവര്‍ത്തിക്കുന്ന ഗവര്‍ണര്‍ എന്തുകൊണ്ട് സത്യസന്ധമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നില്ല എന്നും സുധാകരന്‍ ചോദിച്ചു.
ഗവര്‍ണറുടെ ആ നിലപാട് ജനങ്ങളെ കബളിപ്പിക്കാനെന്നു കരുതേണ്ടിവരും. തുടര്‍ച്ചയായി നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരാണ് എന്നു ബോധ്യപ്പെട്ടിട്ടും പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ എന്തുകൊണ്ട് ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























