പാറശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

പാറശാല ഷാരോണ്‍ കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പ്രതികളായ സിന്ധുവിനെയും നിർമ്മൽ കുമാറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. ഇതിന് പിന്നാലെ മുഖ്യ പ്രതി ഗ്രീഷ്മയ്ക്ക് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഉച്ചക്ക് മുമ്പ് ഗ്രീഷ്മ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നില്ല. പ്രതികൾക്കൊപ്പം പൊലീസുകാർ മാത്രമാണ് രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിയത്.
ഇതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും ഇന്ന് ഹാജരാകണമെന്ന് നെയ്യാറ്റിൻകര കോടതി നിർദ്ദേശിച്ചത്. ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ഷാരോണ്‍ കേസിൻെറ തുടരന്വേഷണം കേരളാപോലീസ് തന്നെ തുടരും. കേരളമോ, തമിഴ്നാടോ അന്വേഷിക്കുന്നതിന് നിയമതടസ്സമില്ലെന്നാണ് ഗവ.പ്ലീഡർ നൽകിയ നിയമോപദേശം. കേസ് തമിഴ്നാട്ടിലേക്കു മാറ്റരുതെന്നാവശ്യപ്പെട്ടു ഷാരോണിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്ന ഉറപ്പ് ലഭിച്ചതായി ഷാരോണിന്റെ പിതാവ് ജയരാജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേസിന്റെ അധികാരപരിധി സംബന്ധിച്ചു ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. ഷാരോണിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും കൃത്യവും നടന്നതും തെളിവുകൾ നശിപ്പിച്ചതും തൊണ്ടി മുതൽ കണ്ടെടുത്തതുമെല്ലാം തമിഴ്നാടിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലാണ്.
അതേസമയം, മരണം സംഭവിച്ചതു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും. കേസെടുത്തതു പാറശാല പൊലീസുമാണ്. കുറ്റപത്രം നൽകി വിചാരണയിലേക്കു പോകുമ്പോൾ ഇക്കാര്യങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ കേസിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നു. തുടർന്നാണു നിയമോപദേശം തേടിയത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറിയിൽ നിന്നു ലോഷൻ കുടിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെ വൈകിട്ടു ഡിസ്ചാർജ് ചെയ്തു. തുടർന്ന് അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. അമ്മ സിന്ധുവും ഇവിടെയുണ്ട്. ഇന്നു സിന്ധുവിനെയും സഹോദരൻ നിർമൽ കുമാറിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്നു തന്നെ ഗ്രീഷ്മയെ തെളിവെടുപ്പിനു വേണമെന്നു ചൂണ്ടിക്കാട്ടി പൊലീസ് കസ്റ്റഡി അപേക്ഷയും നൽകും. മൂന്നു പേരെയും കൂട്ടി തെളിവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് വാദം തുടങ്ങിയത്. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ ജാമ്യാപേക്ഷ ഇന്നലെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി നമ്പർ രണ്ടിൽ ആണ് ആരംഭിച്ചത്.
ഇരു പ്രതികൾക്കും വധത്തിൽ പങ്കില്ലെന്നും തെളിവ് നശിപ്പിച്ചു എന്നതിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിനാൽ ജാമ്യം അനുവദിക്കണം എന്നും പ്രതിഭാഗം വാദിച്ചു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ദാരുണമായ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. വിശദമായ വാദം ഇന്ന് ഹാജരാക്കുമ്പോൾ കേൾക്കാം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഗ്രീഷ്മക്കൊപ്പം കേസിൽ പ്രതി ചേർത്ത ഇരുവരെയും രാമവർമൻചിറയിലെ വീട്, ഷാരോണിനു നൽകിയ കഷായത്തിൽ ചേർക്കുന്നതിനു വിഷം വാങ്ങിയ കുപ്പി കളഞ്ഞ സ്ഥലം, കളനാശിനി വാങ്ങിയ കട, കഷായത്തിനുള്ള സാധനങ്ങൾ വാങ്ങിയ പൂവാറിലെ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്ത ശേഷം രാത്രി രണ്ടരയോടെ റിമാൻഡ് ചെയ്ത് ജയിലിലാക്കി. സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലും, നിർമൽ കുമാറിനെ തൊഴുക്കൽ സബ് ജയിലിലും ആണ് പാർപ്പിച്ചിരിക്കുന്നത്. സ്വകാര്യ ദൃശ്യങ്ങൾ ഷാരോൺ സൈനികന് കൈമാറുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. ചെയ്യൽ നേരിടാൻ ഗ്രീഷ്മയും ബന്ധുക്കളും മുന്നൊരുക്കം നടത്തി. ക്രൈംബ്രാഞ്ച് ഒാഫീസിൽ നടന്ന ചോദ്യം ചെയ്യൽ ആദ്യഘട്ടം കടന്നപ്പോൾ തന്നെ അമ്മ സിന്ധുവിനും അമ്മാവനും സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു.
കഷായത്തെ ചുറ്റിപ്പറ്റി ഉയർന്ന ചോദ്യങ്ങളിൽ ഗ്രീഷ്മയ്ക്കു പലപ്പോഴും മൊഴികൾ മാറ്റേണ്ടി വന്നു. ഷാരോൺ ആശുപത്രിയിൽ കഴിയുമ്പോൾ കഷായത്തിന്റെ വിവരം അന്വേഷിച്ച ബന്ധു സജിനോടു ഗ്രീഷ്മ പറഞ്ഞ കള്ളം ആണ് കേസിൽ നിർണായകമായത്. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മയുടെ മൊഴി. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍ വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു. അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെന്ന്' ഷാരോണ്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇതേ തുടർന്നായിരുന്നു കൊലപാതകം.
https://www.facebook.com/Malayalivartha




















