പിണറായിക്ക് വലിയ മനപ്രയാസമുണ്ടാക്കി എം.വി.ഗോവിന്ദന്റെ ആ വെളിപ്പെടുത്തൽ; ഗോവിന്ദൻ നിമിഷ നേരം കൊണ്ട് സ്വീകരിച്ചത് കോടിയേരി ബാലകൃഷ്ണൻ പോലും എടുക്കാൻ ധൈര്യപ്പെടാത്ത തീരുമാനം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.വി.ഗോവിന്ദൻ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ അറിഞ്ഞിട്ടാണെന്ന രഹസ്യരേഖ മുഖ്യമന്ത്രിയുടെ അറിവോടെ അദ്ദേഹത്തിൻ്റെ ഓഫീസ് മലയാള മനോരമക്ക് നൽകിയതായി രഹസ്യ വിവരം. അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ അറിവോടെയാണ് പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടിയുമായും താനുമായും ചർച്ച ചെയ്തില്ലെന്നാരോപിച്ച് എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് തൻ്റെ പ്രസ്റ്റീജ് തീരുമാനം തിരുത്തേണ്ടി വന്നു. ഇത് പിണറായിക്ക് വലിയ മനപ്രയാസമുണ്ടാക്കി. ഇതിനെ തുടർന്നാണ് ഗോവിന്ദനെതിരെ അദ്ദേഹത്തിൻെറ ഓഫീസ് നീങ്ങിയത്.
എം.വി ഗോവിന്ദനുമായി പിണറായി പൂർണമായി തെറ്റി. കോടിയേരി ബാലകൃഷ്ണൻ പോലും എടുക്കാൻ ധൈര്യപ്പെടാത്ത തീരുമാനമാണ് ഗോവിന്ദൻ നിമിഷ നേരം കൊണ്ട് സ്വീകരിച്ചത്. ചാനലുകളിൽ നിന്നാണ് ഗോവിന്ദൻ്റെ പ്രസ്താവന മുഖ്യമന്ത്രി അറിഞ്ഞത് .എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ അദ്ദേഹം തൻ്റെ ഓഫീസിനെ ചുമതലപ്പെടുത്തി. പാർട്ടി സെക്രട്ടറിയുടെ തീരുമാനം തനിക്കെതിരെയാണെന്ന് മനസിലാക്കിയതോടെ മുഖ്യമന്ത്രി ക്ഷുഭിതനായി.ആരോട് ചോദിച്ചിട്ടാണ് ഗോവിന്ദൻ തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയെന്ന് പിണറായി ക്ഷുഭിതനായി ചോദിച്ചു. എന്നാൽ ഗോവിന്ദൻ തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. പിന്നീട് മുഖ്യമന്ത്രിയും മനസില്ലാ മനസോടെ നിശബ്ദനായി.
ഗോവിന്ദൻ്റെ തീരുമാനം പിണറായിയെ ഞെട്ടിച്ചുവെന്ന് വെറുതെ പറഞ്ഞാൽ പോരാ. കഴിഞ്ഞ കുറെ വർഷങ്ങളായി പാർട്ടി പിണറായിയുടെ കൈപ്പിടിയിലായിരുന്നു. കോടിയേരി പാർട്ടി സെക്രട്ടറിയായപ്പോഴും ഫലത്തിൽ പാർട്ടി സെക്രട്ടറി പിണറായി തന്നെയായിരുന്നു. പിണറായി അറിയാതെ പാർട്ടിയിൽ ഒന്നും നടക്കില്ലെന്ന സാഹചര്യം പാർട്ടിയിലുണ്ടായിരുന്നു. അതിലാണ് പെട്ടെന്ന് മാറ്റം ഉണ്ടായത്. ഇതാണ് പിണറായിയെ വേദനിപ്പിക്കുന്നത്.
എം.വി.ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണയ്ക്കു വന്നിരുന്നു. ഏപ്രില്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ട് പരിഗണനയ്ക്കു വന്നത്. ആ സമയം എക്‌സൈസ്, തദ്ദേശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു എം.വി.ഗോവിന്ദന്‍. അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത് ഓഗസ്റ്റ് 28നാണ്. സെപ്റ്റംബര്‍ ആദ്യവാരമാണ് എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. യോഗത്തിൽ പങ്കെടുത്ത എം വി ഗോവിന്ദൻ പിണറായിയുടെ തീരുമാനങ്ങളെ സർവാത്മനാ സ്വീകരിക്കുന്നയാളായിരുന്നു. മന്ത്രിയായിരിക്കുമ്പോൾ പിണറായിക്കെതിരെ ഒരക്ഷരം
ഗോവിന്ദൻ സംസാരിച്ചിരുന്നില്ല.
2017ലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളഘടന അടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനായി റിയാബ് ചെയര്‍മാന്‍ അധ്യക്ഷനായി വിദഗ്ധ സമിതി രൂപീകരിച്ചത്. കമ്മിറ്റി 2020 നവംബര്‍ 30ന് റിപ്പോര്‍ട്ട് സമര്‍പിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ ഫെബ്രുവരി 12ന് ധനകാര്യ അഡി.ചീഫ് സെക്രട്ടറി, പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് അഡി.ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സെക്രട്ടറിതല കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ ഏപ്രില്‍ 20ന് പരിഗണിച്ചത്. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യത്തിൽ സി പി എം സർക്കാരിന് അനുകൂല നിലപാടാണുള്ളത്. ഇത്തരമൊരു നിർദ്ദേശത്തെ തള്ളേണ്ടതില്ലെന്ന തീരുമാനമാണ് നിയമമന്ത്രിക്ക് പോലുമുള്ളത്.
മന്ത്രിസഭായോഗത്തില്‍വന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറിവുണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫിസുള്ളവര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് ഒക്ടോബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭയിലെ അജണ്ടകളില്‍ ഒന്നായിരുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടനയ്ക്ക് പൊതു ചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചതായും ഇതു സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ചതായും മന്ത്രിസഭാ തീരുമാനങ്ങളുടെ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 26 ലെ മന്ത്രിസഭ യോഗത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് മന്ത്രിമാര്‍ അനുകൂല നിലപാടെടുത്തു. യുവജന സംഘടനകള്‍ ശക്തമായി രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി. പിണറായിക്കെതിരെ സി പി എം സെക്രട്ടറി എടുത്ത നിലപാടാണ് റിപ്പോർട്ട് മരവിപ്പിക്കാൻ കാരണം.റിപ്പോർട്ട് മരവിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. റിപ്പോർട്ട് മരവിപ്പിക്കുന്നതും പിൻവലിക്കുന്നതും രണ്ടും രണ്ടാണ്. റിപോർട്ട് പിൻവലിക്കാത്തതിന് കാരണം ഗോവിന്ദൻ്റെ നിലപാടാണെന്ന് മനസിലാക്കുന്നു തന്നെ ആരും ചോദ്യം ചെയ്യുന്നതിൽ പിണറായിക്ക് താൽപ്പര്യമില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ നടപടി പാർട്ടിയിൽ ചർച്ച ചെയ്യാത്തതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കി. പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിലും ചർച്ച ചെയ്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട്. അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. സർക്കാർ തന്നെ തീരുമാനം തിരുത്തിയതിനാൽ അന്വേഷണത്തിന്റെ കാര്യമില്ല. മന്ത്രിസഭയിൽ മുഖ്യമന്ത്രി തന്നെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തു. തീരുമാനമെടുത്തതിൽ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പെൻഷൻ പ്രായം വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പാർട്ടില്‍ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്തു വന്നിരുന്നു. സിഐടിയുവും വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.
ഉത്തരവു സംബന്ധിച്ച് എൽഡിഎഫിലും കൂടിയാലോചന നടന്നില്ല. നയപരമായ തീരുമാനങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്താണ് സാധാരണ തീരുമാനിക്കുന്നത്. വിഷയം മന്ത്രിസഭ പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തില്ല. ഇതിനാൽ തീരുമാനത്തെ സിപിഐ എതിർത്തിട്ടില്ല. സിപിഐ യുവജന സംഘടനയായ എഐവൈഎഫാണ് ആദ്യമായി വിമർശനമുയർത്തി രംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണനെപ്പോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയുടെ ചുക്കാന്‍ കണ്ണൂര്‍ക്കാരനില്‍ തന്നെ തുടരുന്നുവെന്ന സവിശേഷതയുമുണ്ട്. സൈദ്ധാന്തിക പ്രശ്നങ്ങളിൽ കേരളത്തിൽ സിപിഎമ്മിന്റെ അവസാന വാക്കാണ് ഈ മൊറാഴക്കാരന്‍.
ലോങ്ജംപും ഹൈജംപും ഇഷ്ടപ്പെടുന്ന എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കുതിച്ചെത്തിയത് അപ്രതീക്ഷിതമായല്ല. കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ അമരത്ത് രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമനെ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് നിയോഗിക്കാന്‍ കേന്ദ്രനേതൃത്വത്തിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായ എം.വി.ഗോവിന്ദൻ, സൈദ്ധാന്തിക പ്രശ്നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ്. പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു. ഡിവൈഎഫ്ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ടുമുൻപെഴുതിയ യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ എന്ന പുസ്തകം ഇന്നും കേരളത്തിൽ യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്.
പാർട്ടി സ്വത്വ വിവാദത്തിൽപെട്ടപ്പോഴും, പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തി മാവോവാദ വിവാദത്തിൽപെട്ടപ്പോഴും പുസ്തകങ്ങളിലൂടെ എം.വി.ഗോവിന്ദൻ രക്ഷയ്ക്കെത്തിയിരുന്നു.1953 ഏപ്രില്‍ 23 കണ്ണൂരിലെ മൊറാഴയിലാണ് ജനനം.വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളില്‍ തുടക്കംമുതല്‍ സജീവം. ഡി.ഐ.എഫ്.ഐ ആദ്യ സംസ്ഥാന പ്രസിഡന്റ .1970 ല്‍ പാര്‍ട്ടി അംഗം. 91 ല്‍ സംസ്ഥാന സമിതി അംഗം.2006 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്.96 ലും 2001 ലും തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് നിയമഭാംഗമായി. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു.
ചെറുപ്പകാലത്തെ കായികമേഖലയോടും അധ്യാപന മേഖലയോടും ഏറെ ഇഷ്ടം. ലോങ് ജംപും ഹൈജംപുമായിരുന്നു ഇഷ്ട ഇനങ്ങൾ.കോഴിക്കോട്ട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ഡിപ്ലോമ കോഴ്സിനു പഠിക്കുന്ന കാലത്തു സംസ്ഥാന ചാംപ്യൻഷിപ്പിൽ ലോങ് ജംപിൽ മൂന്നാം സ്ഥാനക്കാരനായിട്ടുണ്ട്. 1971 ൽ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായി.1975 ൽ അടിയന്തരാവസ്ഥ്ക്കാലത്ത് രണ്ടുമാസം തടവിലായി. ജോലിയിൽ തുടരാനായില്ല. ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായിരുന്ന പി.കെ.ശ്യാമളയുമായുള്ള വിവാഹം 1985 ഓഗസ്റ്റിൽ രാഷ്ട്രീയത്തിൽ കൈ പിടിച്ചു നടത്തിയതു പാച്ചേനി കുഞ്ഞിരാമനും പ്രവർത്തനത്തിൽ കൂട്ട് ഇ.പി.ജയരാജനുമായിരുന്നു.
ഇപിക്കു ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി.ഗോവിന്ദൻ, കഴിഞ്ഞ മന്ത്രിസഭയിൽ ഇ.പി.ജയരാജൻ വഹിച്ചിരുന്ന സ്ഥാനത്തെത്തിയതും അപ്രതീക്ഷിതമായല്ല. എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്ന് എപ്പോഴും പറയുന്ന എം.വി ഗോവിന്ദന് ജോലിയോട് നീതി പുലർത്താണമെന്നും നിഷ്കര്‍ഷയുണ്ട് .രാഷ്ട്രീയത്തോടും അധ്യാപനജോലിയോടും ഒരേപോലെ നീതി പുലർത്താൻ കഴിയാതിരുന്നതുകൊണ്ടു മാത്രമാണ് പ്രിയപ്പെട്ട കായികാധ്യാപകജോലി വേണ്ടെന്നു വച്ചത്.
എം.വി. ഗോവിന്ദൻ്റെ പുതിയ നീക്കം സി പി എം കേന്ദ്രങ്ങളെയും ഞെട്ടിച്ചു കളഞ്ഞു. സകലതിനും മുകളിലാണ് പാർട്ടി എന്ന് തീർത്തും വിശ്വസിക്കുന്നയാളാണ് എം.വി. ഗോവിന്ദൻ. പിണറായി ഇല്ലാതാക്കിയ പാർട്ടിയെ തിരിച്ചുപിടിക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് മാത്രം കണ്ടാൽ മതി.എന്നാൽ ആരോപണ ശരങളിൽ ഉഴലുന്ന പിണറായിയെ സംബന്ധിച്ചടത്തോളം ഗോവിന്ദനെ തിരുത്താനുള്ള അധികാരമില്ല. ഇക്കാര്യം ഗോവിന്ദൻ മാഷിനുമറിയാം. അതു കൊണ്ടു തന്നെ ഇനി പിണറായി ഗോവിന്ദന് എതിരെ നീങ്ങും. അതാണ് അദ്ദേഹത്തെ ആളാകാൻ അനുവദിക്കാതെ രഹസ്യരേഖ എടുത്ത് പ്രതിപക്ഷ മാധ്യമത്തിന് നൽകിയത്.
https://www.facebook.com/Malayalivartha




















