ബാലാവകാശ കമ്മീഷൻ സിപിഎം നേതാക്കളുടെ കുട്ടികൾക്ക് വേണ്ടി മാത്രം ഇടപെട്ടാൽ പോര, ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ കർശന നടപടിയെടുക്കണം, പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി, ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രൻ

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് കണ്ണൂർ തലശ്ശേരിയില്‍ നടന്നത്. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ യുവാവ് ചവിട്ടിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന് 10 മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് ആറ് വയസുകാരന് ക്രൂര മര്‍ദ്ദിച്ച ആളെ കണ്ടെത്തി പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
പോലീസിന്റെ ഈ അനാസ്ഥയ്ക്കെതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആറുവയസ്കാരൻ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നാണ് വിമർശിച്ചത്. പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി. നിർത്തിയിട്ട കാറിൽ ചാരിനിന്നതിനാണ് ശിഹാബ് എന്ന ക്രിമിനൽ ബാലനെ നടുവിന് ചവിട്ടിയത്.
ആക്രമണത്തിൽ നടുവിന് പരിക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ ശിഹാബിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ കർശന നടപടിയെടുക്കണം.
ബാലാവകാശ കമ്മീഷൻ സിപിഎം നേതാക്കളുടെ കുട്ടികൾക്ക് വേണ്ടി മാത്രം ഇടപെട്ടാൽ പോര, തലശ്ശേരി വിഷയത്തിൽ നടപടിയെടുക്കണം. സംസ്ഥാനത്ത് നിന്നും ഓരോ ദിവസവും വരുന്ന വാർത്തകൾ മനുഷ്യത്വമുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതാണ്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ ഗണേഷനാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ ഗണേഷന്റെ നടുവിന് സാരമായി പരിക്കേറ്റു. കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാറില്‍ ചാരി നിന്നതിനാണ് മര്‍ദ്ദനം. നടുവിന് സാരമായി പരുക്കേറ്റ കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു.
നടുവിന് ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു അഭിഭാഷകനാണ് ഇക്കാര്യം പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. വിഷയത്തില്‍ ബാലവകാശ കമ്മീഷന്‍ ഇടപെട്ടു. ചവിട്ടേറ്റ കുട്ടി ആകെ പകച്ചു മിണ്ടാതെ മാറി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയും കാറിലേക്ക് കയറിയെങ്കിലും അവരും ഒന്നും മിണ്ടുകയോ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.
അതേസമയം, സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയോട് കാട്ടിയത് ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു..
https://www.facebook.com/Malayalivartha



























