ഷാരോണ്‍ കൊലക്കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഇരുവരും പ്രണയം പങ്കിട്ട വഴികളിൽ കൈവിലങ്ങിട്ട് ഗ്രീഷ്മ,, 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് കോടതി, ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കാൻ നിർദ്ദേശം...

കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍വച്ച് അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. എന്നാൽ 7 ദിവസം ഗ്രീഷ്മയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.
ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.
ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യേണ്ടതും കാരക്കോണം രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതും അന്വേഷണ സംഘത്തെ സംബന്ധിച്ച് കേസിലെ നിര്‍ണായക ഘട്ടം തന്നെയാണ്. ഗ്രീഷ്മയുടെ വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകള്‍ ലഭ്യമായാല്‍ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രധാനമായും ഇതി പുറത്തുവരാനുള്ളത് ഗ്രീഷ്മയുമായി വിവാഹം ഉറപ്പിച്ച നാഗർകോവിൽ സ്വദേശിയായ സൈനികന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറാനുണ്ടോ എന്നാണ്.
അതിനായി സൈനികനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഗ്രീഷ്മയ്ക്ക് എതിരെയുള്ള തെളിവുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സൈനികനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇപ്പോൾ കാശ്മീരിൽ ജോലി ചെയ്യുന്ന സൈനികനെ അന്വേഷണ സംഘം ടെലിഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടിയിരുന്നു. വിവാഹ ബ്രോക്കർ വഴിയാണ് ഗ്രീഷ്മയുടെ ആലോചന വന്നതെന്ന കാര്യവും സൈനികൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
കഷായത്തിലെ വിഷ കൊലപാതകം അറിഞ്ഞപ്പോൾ തന്നെ വിവാഹത്തിൽ നിന്നും പിന്മാറിയെന്നും ആദ്യമേ ചില സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും സൈനികൻ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിയാനും വ്യക്തതയ്ക്കുമായി നേരിട്ട് ഹാജരാകാനായി രണ്ട് ദിവസത്തിനകം ഇദ്ദേഹത്തിന് നോട്ടീസ് അയക്കും.
https://www.facebook.com/Malayalivartha























