പാറശാല ഷാരോണ്‍ വധക്കേസ്... പ്രതിഭാഗം വക്കീല്‍ ഗ്രീഷ്മയെ രക്ഷിക്കാന്‍ കോട്ടുമിട്ട് ഇറങ്ങിക്കഴിഞ്ഞു; കോടതിയിലെ വാദിഭാഗത്തോടുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കാന്‍ പറ്റാത്ത തരത്തില്‍; ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതിഭാഗം വക്കീല്‍ ഗ്രീഷ്മയെ രക്ഷിക്കാന്‍ കോട്ടിമിട്ട് ഇറങ്ങിക്കഴിഞ്ഞു. കോടതിയിലെ വാദിഭാഗത്തോടുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കാന്‍ പറ്റാത്ത തരത്തിലാണെന്ന് വേണം പറയാന്‍. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം ചോദ്യമുന്നയിച്ചത്.
ഇത് തെറ്റായ കേസ് ആണെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്‌ഐആറില്‍ പറയുന്നത്. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോണും തന്റെ മരണമൊഴിയില്‍ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോള്‍ഡറായ ഒരു പെണ്‍കുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു.
ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീട്ടില്‍ വന്നു എന്നത് ശരിയാണ്. അന്ന് ഷാരോണ്‍ തന്നെ വിഷം കൊണ്ടുവന്നതായിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അല്ലെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം വക്കീല്‍ ചോദിച്ചു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശം ഒരു തെളിവുപോലുമില്ല. തെളിവ് കണ്ടെത്താനെന്ന പേരില്‍ തെളിവുണ്ടാക്കാനാണ് ഏഴു ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ്. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മല്‍ കുമാറിനെയും രാവിലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്മയെന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് അറിയേണ്ടതുള്ളതുകൊണ്ടാണ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഏഴു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി മതിയെന്ന നിലപാടാണ് പ്രതിഭാഗം കൈക്കൊണ്ടത്.
തെളിവെടുപ്പ് നടപടികള്‍ വിഡിയോയില്‍ പകര്‍ത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും കോടതി അന്വേഷണ സംഘത്തിനു നല്‍കി. ഇതിന്റെ സിഡി സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. അതിനു ശേഷം അട്ടക്കുളങ്ങര ജയിലിലായിരുന്നു.
ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യേണ്ടതും കാരക്കോണം രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതും അന്വേഷണ സംഘത്തെ സംബന്ധിച്ച് കേസിലെ നിര്‍ണായക ഘട്ടം തന്നെയാണ്. ഗ്രീഷ്മയുടെ വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകള്‍ ലഭ്യമായാല്‍ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.
കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രധാനമായും ഇതി പുറത്തുവരാനുള്ളത് ഗ്രീഷ്മയുമായി വിവാഹം ഉറപ്പിച്ച നാഗര്‍കോവില്‍ സ്വദേശിയായ സൈനികന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറാനുണ്ടോ എന്നാണ്.
അതിനായി സൈനികനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഗ്രീഷ്മയ്ക്ക് എതിരെയുള്ള തെളിവുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സൈനികനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഇപ്പോള്‍ കാശ്മീരില്‍ ജോലി ചെയ്യുന്ന സൈനികനെ അന്വേഷണ സംഘം ടെലിഫോണില്‍ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടിയിരുന്നു. വിവാഹ ബ്രോക്കര്‍ വഴിയാണ് ഗ്രീഷ്മയുടെ ആലോചന വന്നതെന്ന കാര്യവും സൈനികന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
കഷായത്തിലെ വിഷ കൊലപാതകം അറിഞ്ഞപ്പോള്‍ തന്നെ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും ആദ്യമേ ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും സൈനികന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിയാനും വ്യക്തതയ്ക്കുമായി നേരിട്ട് ഹാജരാകാനായി രണ്ട് ദിവസത്തിനകം ഇദ്ദേഹത്തിന് നോട്ടീസ് അയക്കും.
https://www.facebook.com/Malayalivartha























