'ഒരു സഹജീവിക്ക് മർദനമേൽക്കേണ്ടിവന്നുവെന്ന് അറിഞ്ഞാൽ ഉണ്ടാകുന്നത്ര സഹതാപമെങ്കിലും പൊതുസമൂഹത്തിൽ നിന്ന് കണ്ടിരുന്നെങ്കിൽ സമാധാനമായേനെ.. പണ്ടൊക്കെ ഒരു ധാരണയുണ്ടായിരുന്നു.. ആത്മാർഥമായിട്ട് ജോലി ചെയ്താൽ, നന്നായി പരിശ്രമിച്ചാൽ, അധ്വാനിച്ചാൽ സന്തോഷവും സമാധാനവും ഉണ്ടാവുമെന്ന്....ഒരു ആപത്തിൽ ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവുമെന്ന്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമർദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിൽ കഴിയുകയാണ്. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ വയറ്റില്‍ ആഞ്ഞുചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത് തന്നെ. ഇതിനെതിരെ നരവധിപേരാണ് രംഗത്ത് എത്തിയത്.
'എത്ര ആത്മാർഥതയുണ്ടായാലും അടികൊണ്ട് താഴെക്കിടക്കുമ്പൊ ആരും ഒപ്പം നിൽക്കാത്ത അവസ്ഥ തുടരെത്തുടരെ കാണേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതൊക്കെ ആർക്കും സംഭവിക്കാമെന്ന തിരിച്ചറിവുണ്ടല്ലോ..ആ വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. കൂടുതലൊന്നും പറയാനില്ല.. അല്ല, എത്രവട്ടം പറഞ്ഞതാണ്.. ഒന്ന് കിട്ടുന്നത് നല്ലതാണെന്ന വാചകത്തിനെങ്കിലും മാറ്റം വന്നോ? പിന്നെ എന്ത് കുന്തത്തിനാണ്...' എന്ന് കുറിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒരു ന്യൂറോസർജൻ ഉണ്ടാവുന്നത് എത്ര വർഷം കൊണ്ടാണ്? ബ്രില്യൻ്റായ ഒരു സ്റ്റുഡൻ്റാണെങ്കിൽ പ്ലസ് ടു കഴിഞ്ഞ് ഉടൻ തന്നെ, അല്ലാത്തവർക്ക് ഒന്നോ അതിലധികമോ വർഷം എൻട്രൻസിനായി ചിലവഴിക്കേണ്ടിവരും.
പിന്നെ നാലര തൊട്ട് അഞ്ച് വർഷം വരെ എം.ബി.ബി.എസ്. ഒരു വർഷം ഹൗസ് സർജൻസി. അതിനിടയ്ക്ക് പ്രിയപ്പെട്ടവരുടെയും കൂട്ടുകാരുടെയുമൊക്കെ ലൈഫിലെ പലതും മിസ്സായിട്ടുണ്ടാവും. അത് കഴിഞ്ഞ് അടുത്ത എൻട്രൻസ്. അത് ആദ്യത്തേതിനെക്കാൾ കടുപ്പമാണ്. ഒരു വർഷം, അല്ലെങ്കിൽ അതിൽക്കൂടുതൽ അവിടെയുമുണ്ടാവും. പിന്നെ മൂന്ന് വർഷം പോസ്റ്റ് ഗ്രാജ്വേഷൻ. പഠനം മാത്രമല്ല, പഠനത്തിൻ്റെ കൂടെ ജോലിയും ആ സമയത്ത് ചെയ്തുതീർക്കാനുണ്ടാവും. പലർക്കും ആ സമയത്ത് കുടുംബമാവും, കുട്ടികളാവും.
പിന്നെയും ഒരു കടമ്പ കൂടി കടന്നുകഴിഞ്ഞാലാണ് സൂപ്പർ സ്പെഷ്യൽറ്റിയായ ന്യൂറോസർജറിയിൽ എത്തിപ്പെടാൻ പറ്റുന്നത്. അത് കഴിഞ്ഞിറങ്ങുമ്പൊഴേക്ക് ഏറ്റവും ചുരുങ്ങിയത് 12-13 വർഷം..അത്ര ഭാഗ്യമില്ലാത്തവർക്ക് പതിനഞ്ചോ പതിനാറോ ഒക്കെ.. പഠിച്ച് തീരാനെടുക്കുന്ന കാലം മാത്രമാണ് ഇത്രയും.. ഇതിനിടയിൽ, പ്രത്യേകിച്ച് പോസ്റ്റ് ഗ്രാജ്വേഷൻ കാലത്തൊക്കെ നേരിടേണ്ടി വരുന്നതിനെക്കുറിച്ചൊന്നും ഇവിടെ വിവരിച്ചിട്ടേയില്ലെന്ന് ഓർക്കണം.. ഗുരുതരമായ രോഗാവസ്ഥയിലുള്ള ഒരു രോഗി. അവരെ രണ്ടാഴ്ച വാർഡിൽ കിടത്തി ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്നു.
സങ്കീർണതകളടക്കം ഓരോ കാര്യവും പറഞ്ഞ് മനസിലാക്കിയ ശേഷം 8-10 മണിക്കൂർ വരെ നീളുന്ന ഓപ്പറേഷൻ ചെയ്യുന്നു. അതിന് ശേഷം ഐ.സി.യുവിൽ അവരുടെ നില നിരീക്ഷിക്കുന്നു,. നില വഷളാവുമ്പൊ വേണ്ട ചികിൽസ നൽകിയ ശേഷം വിവരങ്ങൾ രോഗിയുടെ ബന്ധുക്കളെ അറിയിക്കുന്നു. സാധ്യമായതൊക്കെ ചെയ്തിട്ടും മരണം സംഭവിച്ചപ്പൊ അതും അറിയിക്കുന്നു. അതിന്ന് കിട്ടിയ പ്രതിഫലം?
1) ശാരീരികാക്രമണം
2) മാനസികവ്യഥ
3) ഇതിനെക്കുറിച്ചൊന്നും യാതൊരു ബോധവുമില്ലാത്തവരുടെ സമൂഹമാധ്യമത്തിലെ കുറ്റപ്പെടുത്തലുകൾ
4) ഒരിറ്റ് എംപതി പോലും തോന്നിക്കാത്ത രീതിയിലുള്ള കമൻ്റുകളും പ്രതികരണങ്ങളും ഇത്രയുമൊന്നും വിശദീകരിക്കേണ്ട കാര്യമേയുള്ളതല്ല.
ഒരു സഹജീവിക്ക് മർദനമേൽക്കേണ്ടിവന്നുവെന്ന് അറിഞ്ഞാൽ ഉണ്ടാകുന്നത്ര സഹതാപമെങ്കിലും പൊതുസമൂഹത്തിൽ നിന്ന് കണ്ടിരുന്നെങ്കിൽ സമാധാനമായേനെ.. പണ്ടൊക്കെ ഒരു ധാരണയുണ്ടായിരുന്നു.. ആത്മാർഥമായിട്ട് ജോലി ചെയ്താൽ, നന്നായി പരിശ്രമിച്ചാൽ, അധ്വാനിച്ചാൽ സന്തോഷവും സമാധാനവും ഉണ്ടാവുമെന്ന്....ഒരു ആപത്തിൽ ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവുമെന്ന്.
എത്ര ആത്മാർഥതയുണ്ടായാലും അടികൊണ്ട് താഴെക്കിടക്കുമ്പൊ ആരും ഒപ്പം നിൽക്കാത്ത അവസ്ഥ തുടരെത്തുടരെ കാണേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതൊക്കെ ആർക്കും സംഭവിക്കാമെന്ന തിരിച്ചറിവുണ്ടല്ലോ..ആ വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. കൂടുതലൊന്നും പറയാനില്ല.. അല്ല, എത്രവട്ടം പറഞ്ഞതാണ്.. ഒന്ന് കിട്ടുന്നത് നല്ലതാണെന്ന വാചകത്തിനെങ്കിലും മാറ്റം വന്നോ? പിന്നെ എന്ത് കുന്തത്തിനാണ്....
https://www.facebook.com/Malayalivartha
























