സ്കൂളിലെ ബാത്റൂമിൽ നിന്നിറങ്ങിയ, എന്റെ കുഞ്ഞ് ആകെ നനഞ്ഞിരുന്നു: പൊടി തരുന്ന കാര്യം, ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി:- കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്‍കിയ ബിസ്കറ്റിലൂടെ കെണിയിൽ വീഴ്ത്തി, എട്ടാം ക്ലാസുകാരിയെ ലഹരി മാഫിയ കാരിയര്‍ ആക്കി മാറ്റി: പോക്സോ കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതിക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ട് പോലീസിന്റെ കാരുണ്യം...

കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി മാഫിയ കാരിയര്‍ ആക്കി മാറ്റിയതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായാണ് പതിമൂന്നുകാരിയുടെ വെളിപ്പെടുത്തൽ. ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്ത്. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വെറുതെ വിടുകയായിരുന്നു. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും പെൺകുട്ടി സജീവമായിരുന്നു.
കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേയ്ക്ക് പെൺകുട്ടി വീണത്. പിന്നീട് കൂടുതൽ പേർ ഈ കെണിയിലേയ്ക്ക് വീണു. കൂടൂതൽ ഉന്മേഷം ലഭിക്കുമെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. തുടർന്ന്, ഓരോ സ്ഥലത്ത് കൊണ്ടുപോയി മൂക്കിൽ മണപ്പിക്കുകയോ, ഇൻജക്ഷൻ എടുക്കുകയോ ചെയ്യും. അവര്‍ തന്നെ കൈപിടിച്ച് കുത്തിവെക്കുകയാണ് പതിവ്. കുത്തിവച്ചാൽ പിന്നെ ഓര്‍മ കാണില്ലെന്നും വിദ്യാർഥിനി പറയുന്നു.
ഒടുവില്‍ എം.ഡി.എം.എ ലഹരിയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുളള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയതായും പറയുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ കെട്ടിവെച്ച ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണെന്ന് തിരിച്ചറിയാൻ എക്സ് പോലൊരു അടയാളം കയ്യിൽ വരച്ചിട്ടുണ്ടാവും. ചിലരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചതായും കുട്ടി പറയുന്നു. വിഷയം വീട്ടുകാര്‍ ചോമ്പാല പൊലീസില്‍ അറിയിച്ചിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി സംഘം സ്റ്റേഷൻ പരിസരത്തെത്തി. തനിക്ക് ലഹരി നല്‍കിയവര്‍ തന്നെ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പതറിയെന്നും പെണ്‍കുട്ടി പറയുന്നു. ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ ചില മാറ്റങ്ങൾ കണ്ടതിനെത്തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചത്. സ്കൂളിലെത്തിയപ്പോള്‍ കണ്ട കാഴ്ച പെണ്‍കുട്ടിയുടെ ഉമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു.... ബാത്റൂമിൽ നിന്നിറങ്ങിയ എന്റെ കുഞ്ഞ് ആകെ നനഞ്ഞിരുന്നു. മുഖം കോടിയപോലെ ആയിരുന്നു . ക്ഷീണം ഉള്ള പോലെ കുഞ്ഞുമോളല്ലേ അവളെ അല്ലേ നശിപ്പിച്ചത്.എങ്ങനെ കഴിയുന്നു ഇവര്‍ക്കൊക്കെ. നീരുവന്ന് എന്‍റെ കുട്ടി രണ്ട് മാസം കിടന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ ഉമ്മ പറയുന്നു. പരാതിയുമായി കുടുംബം പോലീസിനെ സമീപിച്ചപ്പോൾ അഴിയൂര്‍ സ്വദേശി അദ്നാനെ പ്രതിയാക്കി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇയാളെ ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന പേരില്‍ ഇയാളെ പറഞ്ഞയക്കുകയാണ് പീന്നീട് പൊലീസ് ചെയ്തത് 13 കാരി നിര്‍ണായ വിവരങ്ങൾ നൽകിയിട്ടും ഈ കേസിലെ പ്രതിക്ക് സുരക്ഷിതമായി സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകാനായി. തന്‍റെ ഇതേ അനുഭവം സ്കൂളിലെ നിരവധി കുട്ടികള്‍ക്കുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുമ്പോഴും ചെല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുളള ഏജന്‍സികളെ വിവരം അറിയിക്കുന്നതില്‍ സ്കൂള്‍ അധികൃതരും വീഴ്ച വരുത്തി.
അഴിയൂരിൽ കോറോത്ത് റോഡ് നിവാസി അഥിനാൻ എന്ന യുവാവും നിരഞ്ജന എന്ന സ്ത്രീയും ഉൾപ്പെടെയുള്ളവരാണ് ഈ കുട്ടികളെ മയക്കുമരുന്നിന് അടിമപ്പെടുത്തിയതും മയക്ക് മരുന്ന് വിതരണത്തിനും ഉപയോഗിച്ചുവെന്നതും കുട്ടിയുടെ മൊഴിയുണ്ട്. തലശ്ശേരി ഡൗൺ ടൗൺ മാളിനുത്തായും മറ്റും ലഹരി വിതരണത്തിന് കുട്ടിയെ ഉപയോഗിച്ചുവെന്നും കുട്ടിയുടെ മൊഴി. കുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി ഉണ്ടായിരിക്കെ പ്രതിയായിരിക്കുന്ന അഥിനാനെ പോസ്കോ കേസ് മാത്രം എടുത്തു കൊണ്ട് ചോമ്പാല പോലീസ് സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടത്? ലഹരി മാഫിയയ്ക്ക് അഴിയൂരിൽ നിർബാധം വേരുറപ്പിക്കാൻ സഹായിക്കുന്ന നടപടിയാണെന്ന് വാർഡ് മെമ്പർ സാലിം പുനത്തിൽ ആരോപിച്ചു. ഇത്രയും വലിയ സംഭവം മൂടി വെച്ച് ലഹരിമാഫിയയെ സഹായിക്കുവാൻ ശ്രമിച്ച സ്ക്കൂൾ അധികൃതരും ലഹരിമാഫിയയുമായ ബന്ധം അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























