ദയാബായി യാചിക്കുന്നു. ജീവന്റെ വിലയുള്ള ഡയറി.

കേരള പോലീസിനെ കുറിച്ച് പറയാന്‍ മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും നൂറു നാവാണ്. പോലീസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ഇത്രയും മഹത്തരമായ കാലമില്ലെന്നാണ് സിപിഎം കാരുടെ മാത്രം അഭിപ്രായം. എന്നാല്‍ പോലീസില്‍ ഇത്രയധികം ക്രമിനലിസം കടന്നു കൂടിയ കാലം വേറെയുണ്ടായിട്ടില്ലെന്നതാണ് പൊതു ജനത്തിന്റെ അഭിപ്രായം. ഇവിടെ സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയുടെ കണ്ണീരിന് മുന്നില്‍ കാര്‍ക്കിച്ച് തുപ്പുന്ന കേരള പോലീസിനെ ഏത് ഗണത്തില്‍പ്പെടുത്തും.
മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ അന്‍പത് വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയാണ് ദയാബായി എന്ന മേഴ്‌സി മാത്യു.
തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമ്പോള്‍, സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതാണ് സാമൂഹിക പ്രവര്‍ത്തക ദയാബായി സങ്കടത്തിലാക്കിയിരിക്കുന്നത്. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടതത്രേ. ഒക്ടോബര്‍ 12നാണു മോഷണം നടന്നത്. കാസര്‍കോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു നിരാഹാരം നടത്തുന്നതിനിടെയായിരുന്നു സംഭവം. സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും ദയാബായി പറഞ്ഞു.ഗാന്ധിജയന്തി ദിനത്തിലാണ് ദായാബായി നിരാഹാര സമരം ആരംഭിച്ചത്.
ദുരിതത്തില്‍ ഇരയായവരുടെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ദയാബായി സമരം ആരംഭിച്ചത്. എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളില്‍ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സാ ക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചത്.്.
ദുരിതബാധിതരെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഇവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ താന്‍ അവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കിയെന്നും അതുകൊണ്ടാണ് സഹന സമരത്തിനു തയ്യാറായതെന്നും ദയാബായി പറഞ്ഞിരുന്നു. ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി അടിയന്തരമായി മെഡിക്കല്‍ ക്യാമ്പ് നടത്തണം. അത് നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നഷ്ടമായ പണത്തെക്കാളും ആ രേഖകളാണു തിരിച്ചു കിട്ടേണ്ടത്. ഇക്കാലമത്രയും പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകള്‍ എഴുതി വച്ച ഡയറി ഉള്‍പ്പെടെയാണു നഷ്ടപ്പെട്ടത്. അതിനു ജീവനെക്കാള്‍ വിലയുണ്ട്. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതില്‍പ്പെട്ടതാണു പഴ്‌സിലെ പണമെന്നും അവര്‍ പറഞ്ഞു.
നിരാഹാരത്തിനിടെ വൈകിട്ട് 4ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് പണമടങ്ങിയ ബാഗ് അവിടെ ഉണ്ടായിരുന്നു. അവാര്‍ഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്‌സിലുണ്ടായിരുന്നു. തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിനു തന്റെ വസ്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ?. ആശുപത്രിയില്‍ എത്തിച്ചശേഷം പൊലീസുകാര്‍ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോള്‍ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ല- ദയാബായി പറഞ്ഞു.
. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ദയാ ബായി അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. സമരപന്തലിലെത്തിയ ദയാബായിയെ ആവേശപൂര്‍വ്വമാണ് ഏതിരേറ്റത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമരപന്തലിലെത്തിയിരുന്നു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുന്നു. നിരാഹാരം മാത്രമാണ് അവസാനിപ്പിച്ചത്, ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു. അങ്ങനെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതത്തിനായെത്തി പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച ദയാബായിയോട് കള്ളന്‍ കാട്ടിയതും ക്രൂരത തന്നെയാണ്. രാത്രി കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ആളറിയാതെ കണ്ടക്ടര്‍ വഴിയില്‍ ഇറക്കിവിട്ടപ്പോള്‍ കേരളം ഒന്നടങ്കം പ്രതിഷേധിച്ചത് ആരും മറന്നിട്ടില്ല. അത്രത്തോളം സ്‌നേഹവും ആദരവും കേരളം അവര്‍ക്ക് നല്കുന്നുണ്ട്. എന്നാല്‍ താന്‍ ജീവന് തുല്യം സ്‌നേഹിച്ച് കൂടെ കൊണ്ട് നടന്ന ഡയറിയെങ്കിലും തിരികെ തരൂ എന്ന ദയാബായിയുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാന്‍ കേരള പോലീസിന് ആകുമോ.
https://www.facebook.com/Malayalivartha
























