പലവ്യഞ്ജനം വാങ്ങിക്കാൻ പറഞ്ഞുവിടുന്നു...പട്ടിയെ കുളിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഷൻ...ഐപിഎസ് ഓഫീസറുടെ മകൾ സിവിൽ പൊലീസ് ഓഫീസറെ തല്ലുന്നു, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടു ജോലി ചെയ്യാനായി പൊലീസുകാരെ പറഞ്ഞു വിടരുതെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ

സിവിൽ പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന തരത്തിൽ നിരവധി വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടു ജോലി ചെയ്യാനായി പോലീസുകാരെ കരുവാക്കുന്നതിനെതിരെ തുറന്നിടിച്ചിരിക്കുകയാണ് കെ.ബി ഗണേഷ് കുമാർ എംഎൽഎ. നിയമസഭയിൽ വെച്ചായിരുന്നു ഇതിനെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടു ജോലി ചെയ്യാനായി പൊലീസുകാരെ പറഞ്ഞു വിടരുത്. ഇതിനായി വേറെ നിയമനം നടത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിൽ സേനാംഗങ്ങളുടെ കുറവുണ്ട്.
എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ പൊലീസിന് പോകാൻ സാധിക്കുന്നില്ല. വിഴിഞ്ഞത്ത് സംഘർഷമുണ്ടായപ്പോൾ തന്നെ ഇക്കാര്യം പ്രതിഫലിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ സംസാരിക്കവേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ സേനാംഗങ്ങളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പൊലീസ് വിഭാഗത്തിൽ നിരവധി പേർ വെറുതെ ഇരിക്കുന്നുണ്ട്. ഒരോ ഐപിഎസ് ഉദ്യോഗസ്ഥന്റെ കൂടെയും നാല് പേരുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പലവ്യഞ്ജനം വാങ്ങിക്കാൻ പോകുന്നത് സിവിൽ പൊലീസ് ഓഫീസറാണ്. പട്ടിയെ കുളിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ഐപിഎസ് ഓഫീസറുടെ മകൾ സിവിൽ പൊലീസ് ഓഫീസറെ തല്ലുന്നു.
ഈ നാട്ടിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഇതു മാത്രമല്ല. ആ ഐപിഎസ് ഓഫീസറുടെ വീട്ടിലെ തുണികളെല്ലാം അലക്കി തൊട്ടിയിലെടുത്ത് ടെറസിൽ കൊണ്ടു പോയി വിരിച്ചിടുന്നതു ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. ഡിഗ്രിയും എംഎയും എംബിഎയും പാസായവർ വരെ കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫീസർമാരായുണ്ട്. ഇവരെക്കൊണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ വീട്ടു ജോലി ചെയ്യിപ്പിക്കുന്ന ഇത്തരം പരിപാടികൾ അവസാനിപ്പിക്കണം.
ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയക്കാരുമുണ്ട്. രാഷ്ട്രീയക്കാർക്ക് ഗൺമാൻമാരെ വിടരുത്. മന്ത്രി സ്ഥാനം ഒഴിഞ്ഞവർ ഗൺമാൻമാരെ ഒഴിവാക്കണം. കേരള നിയമസഭയിൽ കഴിഞ്ഞ ആറ് വർഷമായി അംഗമല്ലാത്ത ആൾ പോലും നാല് പൊലീസുകാരെ കൂടെ കൊണ്ടു നടക്കുന്നുണ്ടെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നൽകി. വീട്ടു ജോലിക്ക് ആളെ നൽകാനാവില്ലെന്ന് എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ആ വീട്ടുകാർ തന്നെ നോക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























