ദിവസങ്ങള്‍ നീണ്ട സമവായ ശ്രമങ്ങള്‍ക്കും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തിയ സമര പ്രക്ഷോഭങ്ങള്‍ക്ക് സമാപ്തിയായി.... പൂര്‍ണ തൃപ്തിയില്ലെന്ന് സമരസമിതി

ദിവസങ്ങള്‍ നീണ്ട സമവായ ശ്രമങ്ങള്‍ക്കും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് നടത്തിയ സമര പ്രക്ഷോഭങ്ങള്‍ക്ക് സമാപ്തിയായി.... പൂര്‍ണ തൃപ്തിയില്ലെന്ന് സമരസമിതി
കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് വിഴിഞ്ഞത്ത് സമവായം തെളിഞ്ഞത്. കടലില്‍ വള്ളം കത്തിച്ചും, തുറമുഖം സമരവേദിയാക്കിയും അസാധാരണമായ പോര്‍മുഖമാണ് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് തീര്‍ത്തത്.
തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം തുടങ്ങിയത് ജുലൈ 20നാണ്. ആഗസ്റ്റ് 10ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നഗരത്തിലിറങ്ങിയതോടെയാണ് പൊടുന്നനെ വാര്‍ത്തകളില്‍ നിറഞ്ഞത് .
ഓഗസ്റ്റ് 16നാണ് മുല്ലൂര്‍ തുറമുഖ കവാടത്തില്‍ സമരം ആരംഭിച്ചത്. പിന്നെയുണ്ടായത് അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങളാണ്. സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതിപ്രദേശം മത്സ്യത്തൊഴിലാളികള്‍ കയ്യടക്കി. ഓഗസ്റ്റ് 22ന് ആദ്യ കടല്‍ സമരം നടന്നു. തിരുവനന്തപുരത്തിന്റെ തീരത്ത് നിന്നെത്തിയ നൂറുകണക്കിന് വള്ളങ്ങളാണ് അദാനി തുറമുഖം വളഞ്ഞത്. മന്ത്രിസഭാ ഉപസമിതി പലവട്ടം സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിന്റെ സൂചന പോലും തെളിഞ്ഞില്ല. ഇതിനിടെ സമരത്തിന് എതിരായ പ്രാദേശിക കൂട്ടായ്മയും ശക്തിപ്രാപിച്ചു.
സമരത്തിന്റെ നൂറാം ദിനം, ഒക്ടോബര്‍ ഏഴിന് വള്ളം കത്തിച്ചായിരുന്നു മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്. കാര്യങ്ങള്‍ കൈവിട്ട് പോയത് നവംബര്‍ 26നാണ്. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള ശ്രമത്തെ തീരവാസികള്‍ തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. പിറ്റേന്ന് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്ന് വൈകീട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണവും സംഘര്‍ഷവും ഉണ്ടായി. ഒടുവില്‍ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ മധ്യസ്ഥതയില്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ് സമരം സമവായത്തിലേക്ക് എത്തിച്ചത്.
ഉന്നയിച്ച പ്രധാന ആവശ്യങ്ങളൊന്നും നേടിയെടുക്കാനായില്ലെങ്കിലും, പുനരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പ് കിട്ടിയതാണ് വിജയമായി സമരസമിതി കാണുന്നത്.
അതേസമയം തീരശോഷണത്തിലെ വിദ്ഗധ സമിതിയുടെ കണ്ടെത്തലുകളാവും ഇനി നിര്‍ണായകമാകുക. ഉറപ്പുകള്‍ ലംഘിച്ചാല്‍ അടുത്ത ഘട്ടമെന്ന നിലയില്‍ വീണ്ടും സമരത്തിനുള്ള സാധ്യതയുമേറെയാണ്.
"
https://www.facebook.com/Malayalivartha
























