അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പെൻഷൻ തുകയെ ചൊല്ലി സഹോദരന്മാരും, ഭാര്യമാരും ചേർന്ന് മാനസികമായി തളർത്തി: കൈക്കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്...

കൈക്കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ പരാതിയുമായി ഭർത്താവ് രംഗത്ത്. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടിയിൽ കൈക്കുഞ്ഞുമായി പ്രബിത ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക വിഷയത്തിന്റെ പേരിൽ തന്റെ സഹോദരങ്ങളും അവരുടെ ഭർത്താക്കൻമാരും പ്രബിതയെ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് ഭർത്താവ് സുരേഷ് ബാബു പൊലീസിൽ പരാതിപ്പെട്ടത്. സ്വന്തം അമ്മയുടെ മരണ ശേഷമാണ് സഹോദരങ്ങളും അവരുടെ ഭർത്താക്കൻമാരും ഉൾപ്പടെ അഞ്ച് പേർ മാനസികമായി പ്രബിതയെ വിഷമിപ്പിച്ചിരുന്നത്.
അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പെൻഷൻ തുകയെ ചൊല്ലിയായിരുന്നു വഴക്ക്. ഈ തുക പ്രബിത എടുത്തെന്നായിരുന്നു ആരോപണം. പ്രബിത ആത്മഹത്യ ചെയ്ത ദിവസവും ഇതേ ചൊല്ലി വഴക്കുണ്ടായിരുന്നു. പതിവായി കുറ്റപ്പെടുത്തുന്നതിൽ പ്രയാസപ്പെട്ടാണ് കൈക്കുഞ്ഞിനെയും കൊണ്ട് ഭാര്യ ആത്മഹത്യ ചെയ്തത്.
പ്രബിതയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സുരേഷ് ബാബു കൊയിലാണ്ടി പൊലീസിൽ പരാതി നാക്കുകയായിരുന്നു. എന്നാൽ പന്ത്രണ്ട് ദിവസം മുൻപ് പരാതി നൽകിയിട്ടും കേസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലെന്നാണ് ആരോപണം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ അവധിയിലാണെന്നാണ് സ്‌റ്റേഷനിൽ നിന്നും അറിയിച്ചത്. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























