ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ല; നിയമാനുസൃതമായി ഏതു ബില്ലും ഒപ്പിടും; അല്ലെങ്കിൽ അത് ഒപ്പിടാനാകില്ല; വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്നതാണ്; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്ന ബില്ലിൽ നിർണായക പ്രതികരണവുമായി ഗവർണർ രംഗത്ത്. ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത് . നിയമാനുസൃതമായി ഏതു ബില്ലും ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലെങ്കിൽ അത് ഒപ്പിടാനാകില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ കഴിയില്ല എന്നും ഗവർണർ ചൂണ്ടിക്കാണിച്ചു. ബഫർസോൺ സംബന്ധിച്ച പരാതികൾ കിട്ടിയിട്ടില്ല.
കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണെന്നും ഗവർണർ തുറന്നടിച്ചിരിക്കുകയാണ്. അതേസമയം ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് മാറ്റുന്ന വിഷയം പാർലമെന്‍റിലും ചർച്ചയായിരുന്നു. ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാർ നീക്കം പാർലമെന്‍റിൽ ഉന്നയിച്ചത് അടൂർപ്രകാശ് എംപിയാണ്.
ആറ്റിങ്ങൽ എം പിയായ അദ്ദേഹം ചോദിച്ചത് ഒരൊറ്റ ചോദ്യമാണ്. ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നത് കേരള സർക്കാർ അറിയിച്ചിട്ടുണ്ടോ? പക്ഷേ ഈ വിഷയം കേരള സർക്കാർ അറിയിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ്ണ ദേവി മറുപടി കൊടുത്തത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി മറ്റൊരു കാര്യം ചൂണ്ടികാണിച്ചു. ഗവർണർമാരെ ചാൻസിലർമാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























