'21 കോർപ്പറേഷൻ മേയറാവാം. പഞ്ചായത്ത് പ്രസിഡന്റാവാം. പക്വത വേണ്ട. 18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. പൊതുനിരത്തിൽ വണ്ടിയുമായിറങ്ങാം. പക്വത വേണ്ട. ഏറ്റവും വലിയ കോമഡി, ഇതേ ആരോഗ്യ സർവ്വകലാശാലയുടെ കണക്കു പ്രകാരം പക്വതയെത്താത്ത, വെറും 23 വയസുള്ളവർക്ക് എംബിബിഎസ് ഡിഗ്രി കൊടുക്കുന്നതാണ്....' മനോജ് വെള്ളനാട് കുറിക്കുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയിൽ ആരോഗ്യ സര്‍വകലാശാലയുടെ കര്‍ശന നിലപാട്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോസ്റ്റല്‍ നടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് ബാധ്യതയുണ്ട്. ഹോസ്റ്റല്‍ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണ്. ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ പോലെയല്ല ഹോസ്റ്റല്‍ എന്നും നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്യാമ്പസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ചുറ്റുമതില്‍ ഇല്ല. അതിനാല്‍ നിയന്ത്രണം വേണ്ടിവരും. ഹോസറ്റല്‍ നിയന്ത്രണം കാരണം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി 9 മണിക്ക് ലബ്രൈറികള്‍ അടക്കുന്നതിനാല്‍ 9.30 ന് ഹോസ്റ്റലില്‍ കയറണം എന്ന് പറയുന്നതില്‍ തെറ്റില്ല. നിയന്ത്രണങ്ങളില്‍ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കൗമാരക്കാരുടെ മസ്തിഷ്‌കം ഘടനാപരമായി ദുര്‍ബലമാണ്. പലവിധ സമ്മര്‍ദ്ദങ്ങളില്‍ വീണ് പോയേക്കാം. വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ 25 വയസില്‍ മാത്രമാണ് ബുദ്ധിവികാസം പൂര്‍ണ്ണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 18 വയസില്‍ പൂര്‍ണ്ണ സ്വാന്ത്ര്യം വേണമെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും അത് സമൂഹത്തിനും നല്ലതല്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിയന്ത്രണം അംഗീകരിച്ച് ഹര്‍ജി തള്ളണമെന്നും ആരോഗ്യ സര്‍വകലാശാല കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. '21 കോർപ്പറേഷൻ മേയറാവാം. പഞ്ചായത്ത് പ്രസിഡന്റാവാം. പക്വത വേണ്ട. 18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. പൊതുനിരത്തിൽ വണ്ടിയുമായിറങ്ങാം. പക്വത വേണ്ട. ഏറ്റവും വലിയ കോമഡി, ഇതേ ആരോഗ്യ സർവ്വകലാശാലയുടെ കണക്കു പ്രകാരം പക്വതയെത്താത്ത, വെറും 23 വയസുള്ളവർക്ക് എംബിബിഎസ് ഡിഗ്രി കൊടുക്കുന്നതാണ്. പക്വതയൊക്കെ രണ്ടുവർഷം തികയുമ്പോ വന്നോളും, നീ പോയി ചികിത്സിക്കെഡേ എന്ന്' എന്ന് പറയുകയാണ് മനോജ് വെള്ളനാട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇരുപത്തഞ്ച് വയസിലാണ് മനുഷ്യർക്ക് പക്വത വരുന്നത്. അതിനു മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ല. എന്റെ അഭിപ്രായമല്ല. കേരളത്തിലെ ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമാണ്. 18 വയസു കഴിഞ്ഞ വിദ്യാർത്ഥികളെ രാത്രി ഒമ്പതരയ്ക്ക് തന്നെ ഹോസ്റ്റലിൽ കേറ്റാനുള്ള 18-ആമത്തെ അടവ്. കോമഡി തന്നെ.
ഇവിടെ 18 വയസിൽ (ആണുങ്ങൾക്ക് 21 വയസ്) കല്യാണം കഴിക്കാം. ഗർഭം ധരിക്കാം. പ്രസവിക്കാം. അബോർഷൻ ചെയ്യാം. 25 വയസിന് മുമ്പ് രണ്ടോ മൂന്നോ പിള്ളേരുടെ പാരന്റ്സാവാം. പക്വത വേണ്ട. 18 വയസിൽ വോട്ട് ചെയ്യാം. പഞ്ചായത്ത് മെമ്പർ മുതൽ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കാം. പക്വത വേണ്ട.
21 കോർപ്പറേഷൻ മേയറാവാം. പഞ്ചായത്ത് പ്രസിഡന്റാവാം. പക്വത വേണ്ട. 18 വയസിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാം. പൊതുനിരത്തിൽ വണ്ടിയുമായിറങ്ങാം. പക്വത വേണ്ട. ഏറ്റവും വലിയ കോമഡി, ഇതേ ആരോഗ്യ സർവ്വകലാശാലയുടെ കണക്കു പ്രകാരം പക്വതയെത്താത്ത, വെറും 23 വയസുള്ളവർക്ക് MBBS ഡിഗ്രി കൊടുക്കുന്നതാണ്. പക്വതയൊക്കെ രണ്ടുവർഷം തികയുമ്പോ വന്നോളും, നീ പോയി ചികിത്സിക്കെഡേ എന്ന്.
ശരിക്കും അസൂയ തോന്നുന്നു, ആരോഗ്യ സർവ്വകലാശാലയൊക്കെ ഇപ്പോഴും ടൈംട്രാവൽ ചെയ്ത് പത്തൊമ്പതാം നൂറ്റാണ്ടിലൊക്കെ പോയി ജീവിക്കുന്നത് കാണുമ്പോ. വൈസ് ചാൻസലർ താജ്മഹലിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാൻ പോയിട്ട് തിരിച്ചെത്തിയോ എന്തോ..!
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha



























