കാറിന് തീ പിടിച്ച് ദമ്പതികൾ മരിക്കാനിടയായ സാഹചര്യത്തിൽ നിർണായക കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്: കാർ കത്താൻ കാരണമായത് കാറിനുള്ളിൽ കുപ്പിലാക്കി സൂക്ഷിച്ചിരുന്ന രണ്ട് കുപ്പി പെട്രോൾ:- ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പടർന്ന് പിടിക്കാൻ കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ കാരണമായി....

ഓടുന്ന കാറിന് തീ പിടിച്ച് ദമ്പതികൾ മരിക്കാനിടയായ സാഹചര്യത്തിൽ നിർണായക കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. കാർ കത്താൻ കാരണമായത് കാറിനുള്ളിൽ കുപ്പിലാക്കി സൂക്ഷിച്ചിരുന്ന പെട്രോൾ. രണ്ട് കുപ്പി പെട്രോൾ കാറിൽ സൂക്ഷിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് വഴിവെച്ചത് സ്റ്റിയറിങ് ഭാഗത്തുണ്ടായ ഷോർട്ട് സർക്ക്യൂട്ടായിരുന്നു. പക്ഷെ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പടർന്ന് പിടിക്കാൻ കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ കാരണമാവുകയായിരുന്നു. ജില്ലാ ആശുപത്രി റോഡിൽ കഴിഞ്ഞ ദിവസം രാവിലെ യാത്ര ചെയ്തവർ സാക്ഷികളാകേണ്ടി വന്നത് മനസ്സ് തകർക്കുന്ന ദുരന്ത കാഴ്ചയ്ക്കായിരുന്നു.
ആളിപ്പടർന്ന തീയുടെ മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വന്നതിന്റെ ദുഃഖം അവരുടെ വാക്കുകളിലുണ്ടായിരുന്നു. പ്രജിത്ത്– റീഷ ദമ്പതികളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ജില്ലാ ആശുപത്രിയിലേക്ക് എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് തീയിൽ അമർന്നത്. അതേ റോഡിൽ യാത്രക് ചെയ്യുകയായിരുന്ന 5 യാത്രക്കാരും കാറിൽ നിന്ന് തീ ഉയരുന്നത് കണ്ട് വാഹനങ്ങൾ നിർത്തി കാറിനടുത്തേക്ക് ഓടിയെത്തി മുൻ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും പുറത്തുള്ളവർ ആർത്തു വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലെന്നായിരുന്നു നിസ്സഹായതയോടെയുള്ള മറുപടി.
രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയ ഓട്ടോക്കാര്‍ മുൻ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സീറ്റിനടിയിൽ നിന്ന് ഉയരുന്ന തീയുടെ മുകളിൽ ഇരിക്കുന്ന പ്രജിത്തിനെയും റീഷയെയും നോക്കി പിൻസീറ്റിലിരുന്ന് നിലവിളിക്കുന്ന മകൾ ശ്രീപാർവതി, റിഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
സ്റ്റിയറിങ്ങിനടിയിൽ നിന്നും സീറ്റിനടിയിൽ നിന്നും തീ ഉയരുന്നതിനിടയിലും പിന്നിലുള്ള ഡോർ തുറക്കാൻ കൈ എത്തിപ്പിടിച്ച് സഹായിച്ചത് പ്രജിത്തായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുന്നിലെ ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രജിത്തിന്റെയും റീഷയുടെയും ജീവനെടുത്തുകൊണ്ട് തീ ആളിപ്പടർന്നതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ സമയം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. മുത്തച്ഛനും മുത്തശ്ശിയും ശ്രീപാർവതിയെ കെട്ടിപ്പിടിച്ചു റോഡിന് വശത്ത് തളർന്നിരുന്നു. ഒടുവിൽ കാറിന്റെ ഡോർ പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഒപ്പം, കുടുംബാഗങ്ങളെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തീപിടിച്ച കാറിനകത്ത് സീറ്റ് ബെൽറ്റ് കുരുങ്ങുകയും ഡോർ തുറക്കാനാവാതെ വരികയും ചെയ്തതാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന സംശയമാണ് ദൃക്സാക്ഷികൾ പ്രകടിപ്പിച്ചത്. പുറകിലെ സീറ്റിലുണ്ടായിരുന്നവർക്ക് ഡോർ തുറന്നു രക്ഷപ്പെടാനായതും മുൻ സീറ്റുകളിലുണ്ടായിരുന്ന പ്രജിത്തിനും റീഷയ്ക്കും പുറത്തിറങ്ങാൻ കഴിയാതെ വന്നതും ഇതുകൊണ്ടാകാമെന്നാണ് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിക്കുന്നത്.
പിന്നിലിരുന്ന റീഷയുടെ അച്ഛനും അമ്മയും മകളും ബന്ധുവും അതിവേഗത്തിൽ പുറത്തിറങ്ങി. എന്നാൽ പ്രജിത്തിനും റീഷയ്ക്കും മുൻഭാഗത്തെ വാതിലിലെ ഓട്ടമാറ്റിക് ലോക്കും സീറ്റ് ബെൽറ്റും കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് നിഗമനം. അഗ്നിരക്ഷാ സംഘം ഡോർ ബ്രേക്കർ കൊണ്ടുവന്നാണ് വാതിൽ പൊളിച്ചത്. അപ്പോഴേക്കും സീറ്റിൽ ഇരുന്ന് തന്നെ പ്രജിത്തും റീഷയും മരണത്തിന് കീഴടങ്ങി.
നിമിഷനേരം കൊണ്ടു മാതാപിതാക്കളെ നഷ്ടപ്പെട്ട കുറ്റ്യാട്ടൂർ ഉരുവച്ചാലിനു സമീപം താമരവളപ്പിലെ വീട്ടിൽ ശ്രീപാർവതിക്ക് ഇനി തുണ അമ്മയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയുമാണ്. സംസ്‌കാരസമയത്ത് ബന്ധുജനങ്ങള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുകയായിരുന്നു കുഞ്ഞിനെ. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അഞ്ചേമുക്കാലോടെയാണ് മൃതദേഹങ്ങള്‍ റീഷയുടെ വീടായ കുറ്റിയാട്ടൂര്‍ ബസാറിനടുത്ത ആനക്കല്‍ പുതിയപുരയിലെത്തിച്ചത്. ആയിരക്കണക്കിനാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ ഇരുവരെയും അവസാനമായി കാണാനെത്തിയത്.
https://www.facebook.com/Malayalivartha



























