ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, പത്തും പതിനൊന്നും പ്രതികള്‍ക്ക് ജാമ്യമില്ല, മൂന്നും അഞ്ചും ഒമ്പതും പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ നേരത്തെ തള്ളി

ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തും പതിനൊന്നും പ്രതികള്‍ക്ക് ജാമ്യമില്ല. സുബ്ബരാജ് , അഭിലാഷ് എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. അന്വേഷണം പുരോഗമിക്കുന്ന കേസില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ദിവസം മൂന്നാം പ്രതി ഓംപ്രകാശിന്റെ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , അഞ്ചാം പ്രതി ബാദുഷ മകന്‍ സല്‍മാന്‍ ഷാ , ഒമ്പതാം പ്രതി മുഹമ്മദ് ഷിയാസ് എന്നീ പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു. പ്രതികളുടെ റിമാന്റ് കോടതി 17 വരെ ദീര്‍ഘിപ്പിച്ചു.
ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളി. മാധ്യമ വാര്‍ത്തയായപ്പോള്‍ അഡീ. റിപ്പോര്‍ട്ടില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ചു. ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
പേട്ട പോലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിബു ഡാനിയേല്‍ മുമ്പാകെ സമര്‍പ്പിച്ച എഫ് ഐ ആറിലാണ് പോലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്. ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ എഫ് ഐ ആര്‍ നശിപ്പിച്ചു കളഞ്ഞ് പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആര്‍ പേട്ട പോലീസ്‌ക്രൈം 17/2023 ആയി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
ഓം പ്രകാശിന്റെ ഡ്രൈവര്‍ മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , ബാദുഷ മകന്‍ സല്‍മാന്‍ ഷാ , മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകര്‍ രാജു മകന്‍ സുബ്ബുരാജ് എന്ന സുബ്ബു , രഞ്ജിത് ,' നിയമ വിദ്യാര്‍ത്ഥി ഉദയകുമാര്‍ മകന്‍ അഭിലാഷ് , ആരിഫ് , മുന്ന എന്ന ആസിഫ് , ജോമോന്‍ രമേശ് എന്നിവരാണ് ജയിലില്‍ കഴിയുന്നത്.
കൃത്യത്തിനുപയോഗിച്ച കാര്‍ ഓം പ്രകാശിന്റെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സംഘത്തില്‍ ഓം പ്രകാശമുണ്ടായിരുന്നുവെന്ന വെട്ടേറ്റ ബില്‍ഡേഴ്‌സ് ഉടമ നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ എട്ടാം പ്രതിയാക്കി കേസെടുത്തതെന്ന് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും ഓംപ്രകാശിനെ കുറവ് ചെയ്ത് 5 പ്രതികളെ മാത്രം പ്രതിപ്പട്ടികയില്‍ ചേര്‍ത്താണ് പേട്ട പോലിസ് എഫ് ഐ ആര്‍.രജിസ്റ്റര്‍ ചെയ്തത്. പോലിസ് - ഗുണ്ടാ മാഫിയ ബന്ധം വെളിവാക്കുന്നതാണ് പോലീസ് ഒത്തു കളിയിലൂടെ വെളിവാകുന്നത്.
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍. ജനുവരി 8 ന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ വെച്ച് നാലംഗ സംഘത്തെ ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചത്. മുട്ടട സ്വദേശി നിധിന്‍ സുഹൃത്തുക്കളായ ടിറ്റു, പ്രവീണ്‍, ആദിത്യ എന്നിവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ അക്രമികള്‍ സഞ്ചരിച്ച കാറിടിക്കുകയും പിന്നാലെ ഇവരെ ആക്രമിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം വാഹനത്തിനുള്ളില്‍ വെച്ച് തന്നെ ഇവരെ വെട്ടുകയായിരുന്നു. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് വെട്ടേറ്റവര്‍ പേട്ട പൊലീസിന് നല്‍കിയ മൊഴി.
ഓം പ്രകാശും നിധിനും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി പിരിഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഓംപ്രകാശിന്റെ സുഹൃത്തായ ആരിഫിന്റെ വീട്ടില്‍ ജനുവരി 7 ന് നിധിനും സംഘവും കയറി ഭീഷണിപ്പെടുത്തി. ഇതിന് മ്യൂസിയം പൊലീസ് കേസെടുക്കുകയും പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തുകയും ചെയ്യുമ്പോഴാണ് നിധിനെയും സംഘത്തെയും വെട്ടിയത്.
പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തില്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ ജനുവരി 12 ന് പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിക്കുന്ന ഫ്‌ലാറ്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ഇതോടെ പാറ്റൂര്‍ ആക്രമണത്തില്‍ ഓംപ്രകാശിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സല്‍മാന്റെ അച്ഛന്റെ പേരിലുള്ളതാണ് കാര്‍.
തലസ്ഥാനത്ത് കുപ്രസിദ്ധി ആര്‍ജിച്ച ഗുണ്ടാനേതാവാണ് ഓം പ്രകാശ്. എന്നാല്‍ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓം പ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ ജയില്‍ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരില്‍ വെച്ച് ബില്‍ഡേഴ്‌സ് ഉടമ നിധിനെ ഓം പ്രകാശ് അടക്കം എട്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്.
ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ചേരിതിരിഞ്ഞുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്റെ കീഴിലും ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നിധിനും സുഹൃത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖര്‍, ആദിത്യ എന്നിവര്‍ ഇന്നോവ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഓം പ്രകാശിന്റെ കൂട്ടത്തിലുള്ള ആരിഫിന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. നിധിനെയം സംഘത്തെയും വെട്ടിയ ശേഷം അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























