അരക്കോടിയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസ് : വിചാരണ പൂര്‍ത്തിയായി, അന്തിമവാദം 15 ന് ബോധിപ്പിക്കാന്‍ കോടതി ഉത്തരവ്, പ്രതികള്‍ ആറംഗ റുമേനിയന്‍ കൊള്ള സംഘം: വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്ത് എത്തുകയായിരുന്നു: എ.റ്റി.എം. കൗണ്ടറിനകത്ത് സ്ഥാപിച്ച ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ ഇടപാടുകാരുടെ എ.ടി.എം കാര്‍ഡ് വിവരങ്ങളും രഹസ്യ പിന്‍ നമ്പരും ശേഖരിച്ച ശേഷം വ്യാജ എ.ടി.എം.കാര്‍ഡുണ്ടാക്കി മുംബൈയിലെ എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുകയായിരുന്നു:തട്ടിപ്പിനിരയായത് 60 പേര്‍

അരക്കോടി രൂപയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസില്‍ വിചാരണ പൂര്‍ത്തിയായി. അന്തിമവാദം 15 ന് ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ വിചാരണ ചെയ്തത്. റുമേനിയക്കാരായ 2 പ്രതികളാണ് വിചാരണ നേരിട്ടത്. ബാക്കി 4 പ്രതികള്‍ ഒളിവിലാണ്. കേസിലെ ഒന്നും ആറും പ്രതികളായ റൊമാനിയ രാജ്യത്തെ ദോല്‍ജ് സംസ്ഥാനത്ത് ക്രയോവ നഗരത്തില്‍ സാദു തെരുവില്‍ ഇലി ഗബ്രിയേല്‍ മരിയന്‍ (27), അലക്‌സാണ്ടര്‍ മാരിയാനോ (28) എന്നിവരെയാണ് കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തി വിചാരണ ചെയ്തത്. .ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) (കുറ്റകരമായ ഗൂഢാലോചന ),465 ( വ്യാജ നിര്‍മ്മാണം), 467 (മൂല്യമുള്ള ഈടിന്റെ വ്യാജ നിര്‍മ്മാണം), 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം),471 (വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ രേഖ പോലെ ഉപയോഗിക്കല്‍),380 (കെട്ടിടത്തില്‍ നിന്നുള്ള മോഷണം), 201(തെളിവ് നശിപ്പിക്കല്‍), വിവര സാങ്കേതിക നിയമത്തിലെ വകുപ്പുകളായ 43, 66 എന്നിവ പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ കോടതി ചുമത്തിയത്.
പ്രതികളായ ആറംഗ റുമേനിയന്‍ സംഘത്തിലെ 4 പ്രതികള്‍ ഇന്ത്യ വിട്ട് വിദേശ രാജ്യത്തേക്ക് ഒളിവില്‍ പോയി. കവര്‍ച്ചയില്‍ ഭാഗഭാക്കുകളായ 2 മുതല്‍ 5 വരെയുള്ള പ്രതികളായ ക്രിസ്ത്യന്‍, വിക്ടര്‍സ, ബോഗ്ദീന്‍, ഫ്‌ലോറിയന്‍ എന്നിവരാണ് ഒളിവില്‍ പോയത്.ഇവര്‍ക്കെതിരെ കോടതി ഉത്തരവ് പ്രകാരം വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടീസും റെഡ് കോര്‍ണര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
2016 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്.ബാങ്കിന്റെ 60 ഇടപാടുകാരാണ് തട്ടിപ്പിനിരയായത്.ബാങ്ക് ഇടപാടുകാരെയും ബാങ്ക് അധികൃതരെയും ഒരു പോലെ ഞെട്ടിച്ച സംഭവമായിരുന്നു തലസ്ഥാന നഗരത്തില്‍ നടന്ന തട്ടിപ്പ്.
വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തിയ 6 അംഗ റുമേനിയന്‍ കൊള്ള സംഘം തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എ.ടി.എമ്മില്‍ പ്രത്യേകതരം ഉപകരണം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മിനകത്ത് സ്ഥാപിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഇടപാടുകാരുടെ എ.റ്റി.എം. കാര്‍ഡ് വിവരങ്ങളും രഹസ്യ പിന്‍ നമ്പരും ശേഖരിച്ച ശേഷം മുംബൈയിലെ എ.റ്റി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.
അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച് ഇടപാടുകാര്‍ പരാതി നല്‍കിയതോടെയാണ് വന്‍ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. അക്കൗണ്ട് ഉടമകളായ 60 പേരാണ് പരാതിയുമായി രംഗത്തെത്തിയത്.
6 പ്രതികളുള്ള കേസിലെ രാജ്യാന്തര കൊള്ളസംഘത്തിലെ മുഖ്യപ്രതി ഇലി ഗബ്രിയേല്‍ മരിയനെ (27)മുംബൈയിലെ നവി മുംബൈ വാഷി തുംഗ ഹോട്ടലില്‍ നിന്ന് മുംബൈ പോലീസ് 2016 ഓഗസ്റ്റില്‍ തന്നെ പിടികൂടിയിരുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച് ഹോട്ടലിലെത്തിയ മരിയനെ കേരള പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
2017 ഏപ്രിലില്‍ കെനിയയില്‍ വച്ചാണ് ആറാം പ്രതിയായ അലക്‌സാണ്ടര്‍ മാരിയാനോയെ അറസ്റ്റ് ചെയ്തത്.ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എന്നാല്‍ ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടിയത് 2018 മാര്‍ച്ച് 3 നാണ്.
ഇന്ത്യയില്‍ കുറ്റകൃത്യം ചെയ്ത ശേഷം ഒരു പ്രതി വിദേശത്തേക്ക് കടന്നാല്‍ ആ രാജ്യവും ഇന്ത്യയും തമ്മില്‍ എക്‌സ്ട്രാഡീഷന്‍ ട്രീറ്റി (കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാര്‍ ) നിലവിലുണ്ടെങ്കില്‍ മാത്രമേ ആ പ്രതിയെ ഇന്ത്യയിലേക്ക് ആ രാജ്യം നാടുകടത്തുകയുള്ളു.കരാറില്ലാത്ത രാജ്യത്ത് ചെന്ന് ഇന്ത്യന്‍ പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനുമാവില്ല.1962 ല്‍ നിലവില്‍ വന്ന എക്‌സ്ട്രാഡീഷന്‍ നിയമത്തിലാണ് ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് .കോടതി വാറണ്ടിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്‌പൈറല്‍ ബൈന്റ്രൂപത്തിലാക്കിയ ഫയല്‍ വിദേശ രാജ്യത്തെ സ്ഥാനപതി വഴി ആ രാജ്യത്തെ കോടതിയിലെ സമര്‍പ്പിക്കും.കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം എന്നിവ പരിഗണിച്ച് ഇരുഭാഗവും കേട്ട ശേഷമാവും പ്രതിയെ കൈമാറണമോ വേണ്ടയോ എന്ന് വിദേശ രാജ്യത്തെ കോടതി തീരുമാനം കൈക്കൊള്ളുന്നത്.
ഇന്ത്യയും കെനിയയും തമ്മില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണ് അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടുന്നതിന് ഒരു വര്‍ഷം വൈകിയത്.
ഒന്നാം പ്രതിയെ 2016 ല്‍ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ കണ്ടെത്താനായി ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച് അന്വേഷണം തുടര്‍ന്നതാണ് ആറാം പ്രതി മരിയനോവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.കെനിയയിലെ വിമാനത്താവളത്തില്‍ വന്നിറിങ്ങിയ മാരിയനോവിനെ കെനിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളെ വിട്ടുകിട്ടാനുള്ള കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടുത്തരവും മറ്റും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ഇന്റര്‍പോള്‍ മുഖേന കൈമാറിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ താമസിച്ചതാണ് പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ വൈകിയത്.
ഒന്നാം പ്രതി മരിയനെ അറസ്റ്റ് ചെയ്ത അന്ന് രാത്രി തട്ടിപ്പു സംഘത്തിലെ ഒരു പ്രതി മുംബൈയില്‍ നിന്ന് 65,300 രൂപ പിന്‍വലിച്ചു.
അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച ഇയാള്‍ രണ്ടു ദിവസങ്ങള്‍ക്കകം മുംബൈ വിമാനത്താവളം വഴി തുര്‍ക്കിയിലേക്ക് കടന്നു. കൊള്ള സംഘത്തിലെ മറ്റു മൂന്ന് പ്രതികള്‍ നേരത്തേ തന്നെ രാജ്യം വിട്ടിരുന്നു.
സമാനമായ 5 കേസുകളില്‍ പോലീസ് പ്രതികള്‍ക്കെതിരെ തിരുവനന്തപുരം സി.ജെ.എം.കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വളരെ പണിപ്പെട്ട് പിടികൂടിയ 2 പ്രതികളെയും ജാമ്യത്തില്‍ വിട്ടയച്ചാല്‍ പ്രതികള്‍ രാജ്യം വിടുമെന്നും വിചാരണക്ക് പ്രതികളെ ലഭ്യമാകില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന സമര്‍പ്പിച്ച എതിര്‍വാദപത്രിക അംഗീകരിച്ച കോടതി പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി.ജയിലില്‍ കിടന്ന് വിചാരണ നേരിടാനും ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha



























