കസേര കിട്ടാൻ ജനങ്ങളുടെ വയറ്റത്തടിച്ച് പിണറായി... പിറകെ കേന്ദ്രത്തിന്റെ കത്ത്... ഈ ചതി വേണ്ടായിരുന്നു

സി.പി.എമ്മും ഇടതുമുന്നണിയും ബജറ്റ് പുറത്തിറക്കും മുൻപ് തന്നെ ന്യായീകരിക്കാൻ ക്യാപ്സ്യൂളുകളാണ് ആദ്യം പുറത്തിറക്കുന്നത്. അത് ഏവർക്കും അറിയാവുന്ന കാര്യവുമാണ്. അതുകൊണ്ട് അതേപ്പറ്റി കൂടുതൽ വ്യക്തമാക്കേണ്ട ആവശ്യമില്ല. ഏറെ ബുദ്ധിമുട്ട് ഉണ്ടായിട്ടും പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ചുമത്താനുളള തീരുമാനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ എടുത്തതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.
കടമെടുത്ത് തകർച്ചയുടെ വക്കിലേക്ക് കടക്കുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റിലാണ് മോദിയുടേയും നിർമ്മലയുടേയും കണ്ണിൽ കേരളം. അതുകൊണ്ട് ഇത്തവണ കടമെടുക്കുന്ന പരിധി വെട്ടിക്കുറച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. വായ്പാ പരിധിയിൽ 2700 കോടി രൂപ വെട്ടിക്കുറച്ചുള്ള കേന്ദ്ര സർക്കാരിന്റെ കത്ത് കിട്ടിയശേഷമാണ് ബജറ്റിൽ അവസാന നിമിഷം തീരുമാനം മാറ്റിയതെന്ന സൂചന ലഭിക്കുന്നു. ഇതാവട്ടെ, ബഡ്ജറ്റ് പൂർത്തീകരിച്ച അവസാന വേളയിൽ.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സഞ്ചരിക്കുകയാണ് എന്നത് രഹസ്യമല്ല. കേന്ദ്രം കടമെടുപ്പ് കുറച്ചതും ജി എസ് ടി നഷ്ടപരിഹാരം നിലച്ചതുമെല്ലാം സംസ്ഥാനത്തിന് തിരിച്ചടിയായി എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തോത് നിലവിൽ രൂക്ഷമായതിന്റെ മുഖ്യ കാരണം പ്രതിസന്ധി കാലഘട്ടത്തിലെ (2021ലെ) ശമ്പള പരിഷ്കരണമാണ്. അതു കൊണ്ട് തന്നെ ബജറ്റിൽ വിവിധ തരം നികുതി നിർദ്ദേശങ്ങൾ ഉണ്ടാകും എന്നതും തീർച്ചയായിരുന്നു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം മുടങ്ങുമെന്ന് ഉറപ്പായതോടെയായിരുന്നു അറ്റ കൈ പ്രയോഗം നടത്തിയത്. പെൻഷനും കിറ്റും കൊണ്ട് മാത്രം സർക്കാരിന് അധികാരം ലഭിച്ചു എന്നാണ് ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് കൊക്കിന് ജീവൻ പോയാലും അത് മുടക്കാൻ സമ്മതിക്കില്ല.
സാമൂഹ്യക്ഷേമ പെൻഷൻ ഡിസംബർ, ജനുവരി മാസത്തെ തുക കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷം ക്ഷേമപെൻഷൻ മുടങ്ങും. ക്ഷേമ പെൻഷൻ വിതരണം മൂന്നു മാസം മുടങ്ങിയതാണ് കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തൽ.
സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ശമ്പളവും പെൻഷനും കൊടുക്കാനായി മാറ്റി വയ്ക്കുമ്പോൾ ഈ മേഖലയിലെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്കരിക്കാനും, കെ.എസ്. ആർ. ടി.സി. ഉൾപ്പെടെ ശമ്പളം വാങ്ങുന്നവരുടെ പ്രവർത്തന മികവോ സേവനമോ മാതൃകാപരമായി വിലയിരുത്താൻ സർക്കാർ ഇനിയും തയ്യാറാവുന്നില്ല എന്നത് ഖേദകരമാണ്.
ചുരുക്കി പറഞ്ഞാൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ നേർച്ചിത്രമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. പുതിയ വിഭവ സമാഹരണ മേഖലകൾ തേടാതെ പെട്രോൾ - ഡീസൽ മുതൽ സമസ്ത മേഖലകളിലേയും നികുതി ചുമത്തൽ വിലക്കയറ്റം വർദ്ധിക്കാനും സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കാനും ഇടയാക്കും.
അതിനിടയിലാണ് പാവപ്പെട്ടവർക്ക് ഇരുട്ടടി പോലെ പെട്രോളിലും മദ്യത്തിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ വില്‍പന നികുതി കൂട്ടി മദ്യവില വര്‍ധിപ്പിച്ച് കേവലം ഒന്നര മാസം തികയും മുൻപാണ് വീണ്ടും വിലകൂട്ടി മദ്യപാനികളെ സര്‍ക്കാരിന്റെ വലച്ചിരിക്കുന്നത്. 500 മുതല്‍ 1000 രൂപവരെയുള്ള കുപ്പിക്ക് 20 രൂപയും 1000 നു മുകളില്‍ കുപ്പിയൊന്നിനുമേല്‍ 40 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.
1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപ കൂട്ടും. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 മുതല്‍ 20 രൂപ വരെ കൂട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധന. ഡിസംബറില്‍ 10 മുതല്‍ 20 രൂപവരെയാണ് കൂട്ടിയതെങ്കില്‍ ഇക്കുറി 20 മുതല്‍ 40 രൂപവരെയാണ് കൂടിയിരിക്കുന്നത്. 2017 നവംബറിനുശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പിന്നീട് മദ്യവില കൂട്ടിയത്.
നിലവില്‍ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. അതിനു പുറമേയാണ് ബജറ്റിലെ പുതിയ വിലവര്‍ധന. മറ്റെങ്ങുമില്ലാത്ത കനത്ത നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനു ചുമത്തുന്നത്. ഒരു കെയ്‌സിന് കഷ്ടിച്ച് 400 രൂപ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 247 ശതമാനമാണ് സര്‍ക്കാര്‍ നികുതി. പുതിയ വര്‍ധനയോടെ ഇത് 251 ശതമാനമായി വർധിക്കും എന്നാണ് സൂചന.
2020 ലെ കണക്കുപ്രകാരം ബക്കാര്‍ഡി ക്‌ളാസിക്ക് (750 മില്ലി) ഒരു കുപ്പി ബിവറേജസ് കോര്‍പറേഷന് ലഭിക്കുന്നത് വെറും 168 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 1240 രൂപയ്ക്കും. 53 രൂപയ്ക്കു വാങ്ങുന്ന ഹണിബീ വില്‍ക്കുന്നത് 560 രൂപയ്ക്ക്. ഓള്‍ഡ് മങ്ക് റം 72 രൂപയ്ക്കു വാങ്ങി 770 നാണ് വില്‍ക്കുന്നത്. പുതിയ വര്‍ധനയിലൂടെ 400 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.
ഭൂമിയുടെ ന്യായവില 20% കൂട്ടിയതും ഫ്ലാറ്റുകളുടെ റജിസ്ട്രേഷൻ ചിലവ് വർദ്ധിപ്പിച്ചതും റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. വിലക്കയറ്റം നേരിടാൻ എന്ന പേരിൽ വകയിരുത്തിയ 2000 കോടി രൂപ എന്നതു കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. നടപ്പ് സാമ്പത്തിക വർഷം വരുമാന വർദ്ധന 85000 കോടിയായി ഉയരും എന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ ചിലവ് കുറയ്ക്കാനോ പിരിച്ചെടുക്കാനുള്ള നികുതി മേഖലകളെക്കുറിച്ചോ ഒന്നും ബജറ്റിൽ പരാമർശിച്ചു കണ്ടില്ല.
കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി എന്നിവ എടുത്ത വായ്പകളുടെ പേരിൽ ഈ വർഷത്തെ അവസാന മൂന്ന് മാസം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി അറിയിച്ചുള്ള കത്ത് വന്നത് വ്യാഴാഴ്ചയാണ്. 2,700 കോടി കൂടി കേന്ദ്രം വെട്ടിക്കുറച്ചതോടെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എടുക്കാവുന്ന വായ്പ കേവലം 900 കോടിയായി കുറഞ്ഞു.
ഇതോടെ, സാമൂഹ്യ ക്ഷേമപെൻഷൻ പൂർണ്ണമായും മുടങ്ങുമെന്ന സ്ഥിതിയായി. ഇത് മറികടക്കാൻ പെട്രോൾ, ഡീസൽ, മദ്യ സെസിന് മുഖ്യമന്ത്രിയുടെ അനുമതി തേടി. നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ 17,696 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. പിന്നീട് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ 4,060 കോടിയുടെ വായ്പയും അനുവദിച്ചു.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് 17,000 കോടിയോളം എടുക്കാനാകുമെന്നാണ് സംസ്ഥാനം കരുതിയിരുന്നത്. കിഫ്ബി, ക്ഷേമ പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കമ്പനി എന്നിവ എടുത്ത വായ്പ മൂന്നു തവണയായി പിടിക്കുമെന്നാണ് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നതും.
എന്നാൽ ,പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്. 7500 കോടിയാണ് ഇങ്ങനെ പിടിക്കുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അതേസമയം, ബജറ്റിലെ നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കടമെടുത്താണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. സര്‍ക്കാരിന് നികുതി ഏര്‍പ്പെടുത്താനാകുന്നത് മദ്യത്തിനും ഇന്ധനത്തിനുമാണ്. അധിക സെസിലൂടെ ലക്ഷ്യം മെച്ചത് സാമൂഹ്യ സുരക്ഷിതത്വമാണ്. വരുമാനത്തിന് മറ്റ് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























