വൈറസ് പടരുന്നു! ജനങ്ങൾ ജാഗ്രത; നോറോ വൈറസ് പടരുന്നു! കരുതിയിരിക്കണം

രോഗകാരിയായ നോറോ വൈറസിന്റെ സാന്നിധ്യം ഒരിടത്തുകൂടി അറിയിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണ്. മലപ്പുറം പെരിന്തൽമണ്ണയിലാണ് നോറോ വൈറസ് എന്ന പുതിയ രോഗകാരിയുടെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. എന്നാൽ ആശഹ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിഭ്രാന്തരാകേണ്ടെന്നുമാണ് ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്.
സ്കൂളിലെ 98 വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. വയനാട്ടിൽ കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഒരു ജന്തുജന്യ രോഗമാണ് നോറോ വൈറസ് മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാക്കാം.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.
രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരത്തിനു മുമ്പും, ശുചിമുറി ഉപയോഗത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ വിശദമാക്കുന്നു. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം.
·പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.
https://www.facebook.com/Malayalivartha



























