ഒരു അമ്മ–മകൾ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ...5 തവണ കോളിങ് ബെല്ലടിച്ചു, ഫോണിലും വിളിച്ചു, വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ..

അന്തരിച്ച ഗായിക വാണി ജയറാമിന് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുജോലിക്കാരിയായ മലർകൊടി. പത്മഭൂഷൺ ലഭിച്ചതിനു പിന്നാലെ എല്ലാ ദിവസവും ആളുകൾ നേരിട്ടെത്തി ആശംസകൾ അറിയിക്കാറുണ്ട്. നിരവധി ഫോൺകോളുകളും വരാറുണ്ടായിരുന്നെന്ന് മലർകൊടി വ്യക്തമാക്കി. ഇന്നു രാവിലെ വന്നു വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. ഭർത്താവിനോടു പറഞ്ഞ് ഫോണിലേക്കു വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെ എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് മലർകൊടി മാധ്യമങ്ങളോടു പറഞ്ഞു.‘‘അവർ തനിച്ചാണ് താമസം. കഴിഞ്ഞ 10 വർഷമായി ആ വീട്ടിലെ എല്ലാ ജോലികളും ഞാൻ തന്നെയാണ് ചെയ്യുന്നത്. രാവിലെ 10.15ന് വന്നാൽ ജോലിയെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചുപോകും. ഇന്ന് ഞാൻ 10.45ന് എത്തി അഞ്ച് തവണ കോളിങ് ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ഞാൻ ഭർത്താവിനെ വിളിച്ച് അവരെ വിളിക്കാൻ പറഞ്ഞു. അപ്പോഴും അവര്‍ ഫോൺ എടുത്തില്ല.’‘‘പിന്നീട് താഴത്തെ നിലയിലെ മാലതിയമ്മയെ വിളിച്ച് കാര്യം പറയുകയും എല്ലാവരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അവർ കിടപ്പുമുറിയിൽ താഴെ വീണുകിടക്കുകയായിരുന്നു. നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. എന്റെ അമ്മയെ പോലെയാണ് അവർ. ഒരു അമ്മ–മകൾ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. എന്നോട് കുറേ സംസാരിക്കുമായിരുന്നു. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം ഞാനാണ് വാങ്ങിയിരുന്നത്.’ – മലർകൊടി പറഞ്ഞു.
പ്രശസ്ത ഗായിക വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വരുത്തുകയായിരുന്നു.ബന്ധുക്കള്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനു സമീപത്തു കിടന്ന ടീപ്പോയയില്‍ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.വാണി ജയറാമിന് ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.
1973ൽ ‘സ്വപ്നം’ എന്ന ചിത്രത്തിനുവേണ്ടി സലിൽ ചൗധരി ഈണമിട്ട ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനത്തിലൂടെ മലയാളിമനസ്സിൽ ഇടംപിടിച്ച വാണി ജയറാം മലയാളത്തിൽ മാത്രം 625 പാട്ടുകൾ പാടി. ഏറെക്കാലം മലയാളസിനിമയിൽനിന്ന് അകന്നുനിന്നശേഷം 2013ൽ ‘1983’ എന്ന ചിത്രത്തിൽ ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലിക്കുരുവി’ എന്ന ഗാനം പാടി മടങ്ങിയെത്തി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തമിഴ്, തെലുങ്ക് ഗാനങ്ങൾക്ക് 3 തവണ സ്വന്തമാക്കിയിട്ടുപോലും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരിക്കൽപോലും ലഭിച്ചില്ലെന്ന ഖേദം അവർക്കുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ ദൊരൈസ്വാമിയുടെയും പത്മാവതിയുടെയും മകളായി ജനിച്ച കലൈവാണി മറാത്തി നാടകഗാനങ്ങളാണു പാടിത്തുടങ്ങിയത്. 1970ൽ ‘ഗുഡ്ഡി’ എന്ന ഹിന്ദി ചലച്ചിത്രത്തിൽ വസന്ത് ദേശായി ഈണമിട്ട 3 ഗാനങ്ങളും ഹിറ്റായതോടെ ദേശീയശ്രദ്ധ നേടി. അതിലെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന പാട്ടിന് രാഗം അടിസ്ഥാനമാക്കിയ ഏറ്റവും മികച്ച ഹിന്ദി ചലച്ചിത്രഗാനത്തിനുള്ള താൻസൻ സമ്മാനം ഉൾപ്പെടെ 5 പുരസ്കാരങ്ങൾ ലഭിച്ചു. സംഗീതജീവിതത്തിൽ വാണിക്കു പിന്തുണയായിരുന്ന ഭർത്താവ് ടി.എസ്.ജയറാം 2018ൽ അന്തരിച്ചു. മക്കളില്ല.
https://www.facebook.com/Malayalivartha



























