ഞെട്ടലോടെ ചൈന... ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തില്‍ യുദ്ധവിമാനം വിജയകരമായി ഇറക്കി ഇന്ത്യ; മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ലാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ; അമേരിക്ക യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ ഇന്ത്യ പൊളിച്ചു

ചൈന പറത്തിയ ബലൂണിന് പിന്നാലെയാണ് അമേരിക്കയും ബൈഡനും. അവര്‍തമ്മില്‍ തര്‍ക്കവും തുടങ്ങി. അതിനിടെ രണ്ട് രാജ്യങ്ങളേയും ഞെട്ടിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തില്‍ യുദ്ധവിമാനം വിജയകരമായി ഇറക്കി ചരിത്രനേട്ടം കൈവരിച്ച് നാവികസേന. വിമാനവാഹിനി കമ്മിഷന്‍ ചെയ്ത് അഞ്ചുമാസത്തിനകം അതില്‍ പോര്‍ വിമാനമിറക്കാന്‍ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല.
അമേരിക്കയെ ഇക്കാര്യത്തില്‍ ഇന്ത്യ കടത്തിവെട്ടി. അമേരിക്ക ആഭ്യന്തരമായി നിര്‍മ്മിച്ച വിമാനവാഹിനിയില്‍ ഒരുവര്‍ഷത്തിന് ശേഷമാണ് യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയതെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത് 2022 സെപ്തംബര്‍ രണ്ടിനാണ് കമ്മിഷന്‍ ചെയ്തത്. കൊച്ചി പുറംകടലില്‍ സഞ്ചരിക്കുന്നതിനിടെയാണ് വിക്രാന്തില്‍ ഇന്നലെ ആദ്യമായി യുദ്ധവിമാനം ഇറങ്ങിയത്. സഞ്ചരിക്കുന്ന കപ്പലിലെ 200 മീറ്റര്‍ മാത്രമുള്ള റണ്‍വേയില്‍ നിശ്ചിതസ്ഥലത്ത് ഇറക്കുകയും തിരിച്ചുപറത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമാക്കിയത്.
മിഗ് 29 കെ എന്ന റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനമാണിത്. 13 സെക്കന്‍ഡിനുള്ളിലാണ് വിമാനം ഇറക്കിയത്. ഇരട്ട എന്‍ജിനുള്ള വിമാനം മൂവായിരം കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതാണ്. വിക്രാന്ത് പുറംകടലില്‍ സഞ്ചരിച്ച് പരീക്ഷണങ്ങള്‍ തുടരുകയാണ്. മുമ്പ് ഹെലികോപ്ടറുകള്‍ ഇറക്കിയിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ചരിത്രപരമായ നാഴികക്കല്ലാണിത്. ഇന്ത്യന്‍ നാവികസേനയും നാവിക പൈലറ്റുമാരും ചേര്‍ന്നാണ് നേട്ടം കൈവരിച്ചത്.
ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബറിലാണ് നാവികസേനയുടെ ഭാഗമായത്. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കമീഷന്‍ ചെയ്തത്. ഇതോടെ, സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ
ചടങ്ങിനോടനുബന്ധിച്ച്, നാവികസേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി സ്വീകരിച്ചു. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, കൊച്ചിന്‍ ഷിപ്യാഡ് സിഎംഡി മധു എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. കപ്പലിന്റെ കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ വിദ്യാധര്‍ ഹാര്‍കെ കമീഷനിങ് വാറന്റ് വായിച്ചു. വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ എത്തി പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിച്ചു. അതിനുശേഷം നാവികസേനയുടെ പുതിയ പതാകയും ഉയര്‍ത്തി.
ഐഎന്‍എസ് വിക്രാന്തില്‍ ആദ്യം പറന്നിറങ്ങുക റഷ്യന്‍ നിര്‍മിത മിഗ്-29 കെ യുദ്ധവിമാനമാണെന്ന് നേരത്തെ തീരുമാനിച്ചു. നാവികസേനയ്ക്കായി പ്രത്യേകം രൂപകല്‍പ്പനചെയ്ത വിമാനമാണ് ഇറങ്ങുക. കപ്പലില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും ഇന്ധനം നിറയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ നാവികസേന പരീക്ഷണവിധേയമാക്കും. നാവികസേനയിലെ വൈമാനിക പരിശീലകരായിരിക്കും ഈ ഘട്ടത്തില്‍ വിമാനങ്ങള്‍ പറത്തുക. പിന്നീട് നാവികസേനാ പൈലറ്റുമാരും ട്രെയിനികളും പറത്തും.
സീകിങ് ഹെലികോപ്റ്ററുകളും അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററും വിക്രാന്തില്‍ ഇറക്കിയിരുന്നു. അന്തിമഘട്ട പരീക്ഷണങ്ങള്‍ക്കായി വിക്രാന്ത് ഗോവയിലെ ഐഎന്‍എസ് ഹാന്‍സ നേവല്‍ എയര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പശ്ചിമനാവിക കമാന്‍ഡിനുകീഴില്‍ ഒരുവര്‍ഷത്തോളം യുദ്ധവിമാനങ്ങളിറക്കി പരീക്ഷണം നടത്തും. അടുത്തവര്‍ഷം നവംബറോടെ പൂര്‍ണമായും യുദ്ധരംഗത്ത് ഉപയോഗിക്കാനായേക്കും.
നാടിന് ആവേശമായായിരുന്നു ഐഎന്‍എസ് വിക്രാന്തിന്റെ സമര്‍പ്പണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പലിലെ ഡെക്കില്‍ പതാക ഉയര്‍ത്തിയശേഷം ഹെലികോപ്റ്ററുകളിലും യുദ്ധവിമാനങ്ങളിലുമായി സൈനികര്‍ ഐഎന്‍എസ് വിക്രാന്തിന് ആദരവ് നല്‍കി.
" f
https://www.facebook.com/Malayalivartha


























