കരുതലുമായി ഇന്ത്യയും... തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം; മരണം 3,800 കടന്നു; മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി
തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ഭൂകമ്പം ഇരുരാജ്യങ്ങളേയും തകര്‍ത്തിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 3823 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,379 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ 1,444 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുര്‍ക്കിയില്‍ രണ്ടു തുടര്‍ചലനങ്ങളും ഉണ്ടായി.
7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങള്‍ കൂടി ഉണ്ടായി. ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ഭൂചലനത്തിനു പിന്നാലെ സിറിയയിലെ അലാപോയിലെ സലാഹെദൈന്‍ ജില്ലയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍.
ഭൂചലനത്തില്‍ ദുരിതക്കയത്തിലായ ഇരുരാജ്യങ്ങള്‍ക്കും സഹായ വാഗ്ദാനവുമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ദുരന്തനിവാരണത്തിനായി രണ്ടു എന്‍ഡിആര്‍എഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇസ്രയേല്‍, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിിയ രാജ്യങ്ങളാണ് സഹായവാഗ്ദാനം മുന്നോട്ടു വച്ചത്. ഇതിനകം 45 ലോകരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് വിശദീകരിച്ചു.
നൂറുകണക്കിനുപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ചിലയിടത്ത് വീണ്ടും കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വിമതരുടെ കൈവശമുള്ള മേഖലകളില്‍ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ചരിത്രസ്മാരകങ്ങളും ഭൂചലനത്തില്‍ നിലംപൊത്തി.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.
അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ഏറെ ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സിറിയ സിവില്‍ ഡിഫന്‍സ് സേന അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 4.17നാണ് ആദ്യ ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിലയിരുത്തല്‍.
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.
ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനം അനുഭവപ്പെട്ടുവെന്നും അപായസാഹചര്യം മുന്‍നിര്‍ത്തി ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
"
https://www.facebook.com/Malayalivartha