പിണറായിയുടെ സർക്കാരിൽ ഇനി സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരിട്ട് ഇടപെടും..ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നാണ് തൻെറ പുതിയ പരിഷ്ക്കാരത്തിന് ഗോവിന്ദൻ മാഷ് തുടക്കം കുറിച്ചത്...എല്ലാം സി പി എമ്മിൻ്റെ തലയിൽ ചാരുന്ന പതിവ് വേണ്ടെന്ന് സി പി എം തീരുമാനിച്ചു...ദുരുഹത കാണുന്നു..

പിണറായിയുടെ സർക്കാരിൽ ഇനി സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരിട്ട് ഇടപെടും. സർക്കാരിനെതിരെ വ്യാപകമായ ജനകീയ പ്രതിരോധം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നാണ് തൻെറ പുതിയ പരിഷ്ക്കാരത്തിന് ഗോവിന്ദൻ മാഷ് തുടക്കം കുറിച്ചത്. റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് എം പ്രതിനിധിയാണ്. ജലവിഭവ വകുപ്പിൽ നിന്നുള്ള നിരന്തര ശുപാർശയുടെ അടിസ്ഥാനത്തിലാണ് വെള്ളക്കരം കൂട്ടാൻ ഇടതുമുന്നണി അംഗീകാരം നൽകിയത്. ഇടതു മുന്നണിയുടെ തീരുമാനം സർക്കാരും അംഗീകരിച്ചു. എന്നാൽ വെള്ളക്കരം കൂട്ടിയത് സർക്കാരും പിണറായി വിജയനുമാണെന്ന മട്ടിലാണ് മാധ്യമങ്ങളിൽ വന്നത്. മന്ത്രി റോഷി അഗസ്റ്റിൻ്റെതായി ഒരു പ്രസ്താവന പോലും മാധ്യമങ്ങളിൽ വന്നില്ല.ഇതോടെയാണ് സി പി എം നേതാക്കൾ ചതി മനസിലാക്കിയത്. എല്ലാം സി പി എമ്മിൻ്റെ തലയിൽ ചാരുന്ന പതിവ് വേണ്ടെന്ന് സി പി എം തീരുമാനിച്ചു.
തിങ്കളാഴ്ചത്തെ പത്രങ്ങൾ വെള്ളക്കരം ശനിയാഴ്ച വർധിപ്പിച്ചു എന്ന വാർത്ത വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത് .ബജറ്റിൻ്റെ പിറ്റേന്ന് തന്നെ വെള്ളക്കരം കൂട്ടി ഉത്തരവിറക്കിയതിൽ സി പി എം ദുരുഹത കാണുന്നു.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ധനമന്ത്രിക്കെതിരെ സംഘടിതമായ ആക്രമണം ഉണ്ടായത്.മാധ്യമങ്ങൾ മന്ത്രിയെനിലം പരിശാക്കി. ഇത്തരത്തിൽ ഇമേജ് തകർന്ന് നിന്ന സർക്കാരിന് മേൽ വൻ പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് വെള്ളക്കരം വർധനയുടെ ഉത്തരവ് ഇറക്കിയത്. എന്നിട്ട് ബജറ്റിന് പിന്നാലെ വെള്ളക്കരം വർധിപ്പിച്ചുവെന്ന വാർത്തയും ആരോ ചോർത്തി നൽകി. ഇത് സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കി.മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന ഭരണത്തിലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നതായി പാർട്ടി സംശയിക്കുന്നു. ഇല്ലെങ്കിൽ ബജറ്റിന് പിറ്റേന്ന് ഒരു ഘടകകക്ഷി മന്ത്രി വെള്ളക്കരം കൂട്ടി ഉത്തരവ് ഇറക്കുമായിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഒരു ഗൂഢാലോചന നടന്നതായി പാർട്ടി സംശയിക്കുന്നു. വെള്ളക്കരം കൂട്ടാൻ ദിവസങ്ങൾക്ക് മുമ്പ് തന്നെ തീരുമാനം വന്നെങ്കിലും ഉത്തരവിറക്കാൻ ബജറ്റ് ദിവസം വരെ കാത്തിലാണ് പാർട്ടിക്ക് പ്രതിഷേധം.
വെള്ളക്കരം കൂട്ടാനുള്ള സാഹചര്യം എന്താണെന്ന് മന്ത്രി തന്നെ വിശദീകരിക്കട്ടെ എന്നറിയിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണ്. എല്ലാം സി പി എം ഏറ്റെടുക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് പാർട്ടി സെക്രട്ടറി നൽകിയത്. വെള്ളക്കരം കൂടുന്ന വിവാദത്തിൽ നിന്ന് നൈസായി ഒഴിയാനുള്ള റോഷിയുടെ നീക്കമാണ് ഗോവിന്ദൻ മാഷ് പൊളിച്ചത്.ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരു പൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു. കൂടിയ നിരക്ക് നല്‍കേണ്ടി വരിക മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു. മാര്‍ച്ചിനുശേഷമാകും വിലവര്‍ധനയെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.ഏപ്രിൽ മുതൽ എന്നുകരുതിയ നിരക്കുവർധന വെള്ളിയാഴ്ച പ്രാബല്യത്തിലായി. ലീറ്ററിന് ഒരു പൈസ കൂട്ടാൻ എൽഡിഎഫ് കഴിഞ്ഞമാസം 13നു സർക്കാരിന് അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ഇത് ഉത്തരവായി പുറത്തിറങ്ങിയത്. ബജറ്റിലെ നികുതിനിർദേശങ്ങൾ ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വരുന്നതെങ്കിൽ, വാട്ടർ ചാർജ് വർധന വെള്ളിയാഴ്ച തന്നെ പ്രാബല്യത്തിലായി. മാർച്ചിനു ശേഷമാകും വർധനയെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തേ പറഞ്ഞിരുന്നത്.വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിനു പുതിയ നിരക്ക് കണക്കാക്കിയുള്ള ബിൽ ആകും അടുത്തമാസം ലഭിക്കുക. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ. പുതിയ നിരക്കു പ്രകാരം 1000 ലീറ്ററിന് 10 രൂപ കൂടും. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും നിരക്ക് കൂടും.
പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നൽകേണ്ടി വരിക; ഇപ്പോഴത്തേതിന്റെ മൂന്നിരട്ടിയാണ് ഇത്. നാലംഗ കുടുംബം മാസം ശരാശരി 15,000 – 20,000 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലീറ്റർ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കിൽപോലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5000 ലീറ്ററിനു മുകളിൽ വരുന്ന ഓരോ 1000 ലീറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും.ഏതായാലും വെള്ളക്കരം കൂടിയത് ഇടതു മുന്നണിയെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതോടെ സാധാരണക്കാരൻ്റെ ജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ഇത് ജനങ്ങൾക്ക് മേൽ നാലായിരം കോടിയുടെ അധിക ബാധ്യത വരുത്തി വയ്ക്കും സെസ് പൂർണമായി ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് എം എൽ എ മാർ നിയമസഭയിൽ സത്യഗ്രഹം തുടങ്ങി. സെസ് ഒരു രൂപയാക്കി കുറച്ചാലും സമരം നിർത്തേണ്ടതില്ലെന്നാണ് തീരുമാനം.നിയമസഭയിലും പുറത്തും നടക്കുന്ന സമരങ്ങൾ സർക്കാരിൻ്റെ ഇമേജ് ഇല്ലാതാക്കിയതായി എം.വി.ഗോവിന്ദൻ കരുതുന്നു.പാർട്ടി സഖാക്കൾ പോലും ധനമന്ത്രിയുടെ വാദത്തെ അംഗീകരിക്കുന്നില്ല. ധനമന്ത്രിയും ജല മന്ത്രിയും തിങ്കളാഴ്ച നിയമസഭയിൽ നടത്തിയ ചില പരാമർശങ്ങൾ കൂനിൻമേൽ കുരുവായെന്ന് പാർട്ടി കരുതുന്നു.മന്ത്രിമാർ തത്കാലം ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് ഗോവിന്ദൻ മാഷ് നൽകിയിരിക്കുന്ന നിർദ്ദേശം. ജല മന്ത്രി ജനങ്ങളെ പരിഹസിച്ചെന്നാണ് ആക്ഷേപം.മാധ്യമങ്ങളെ വറുതിയിലാക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ച സംഭവം വിവാദമാക്കിയിട്ടും ഫലമുണ്ടായില്ല. അതിനുള്ള പ്രധാന കാരണം സർക്കാരിനെതിരായ കത്തിയുയരുന്ന ജന രോഷം തന്നെയാണ്. വെള്ളക്കരം കുറയ്ക്കാൻ ജല അതോറിറ്റി തയ്യാറല്ല. ഇന്ധന സെസ് വിഷയം പോലെ വെള്ളക്കരവും കത്തും.
സർക്കാരിന് എടുത്താൽ പൊങ്ങാത്ത കടഭാരമൊന്നുമില്ലെന്ന് ബാലഗോപാൽ ആവർത്തിച്ചിരുന്നു. ഇതാണ് വിനയായത്.തോമസ് ഐസക് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം സാമ്പത്തിക ഞെരുക്കത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നത്. കേരളത്തിൽ സാമ്പത്തിക ഞെരുക്കമുണ്ടെന്ന് പറയുന്നത് പോലും ബാലഗോപാലിന് വിഷമമുള്ള കാര്യമായിരുന്നു. ഇതിനാണ് തിരിച്ചടി കിട്ടിയത്.ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി തോമസ് ഐസക് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. വരുമാനം കൂട്ടാതെയും അനിയന്ത്രിതമായി കടമെടുത്തുമുള്ള സർക്കാരിന്റെ പിടിവിട്ട പോക്ക് തുടർന്നാൽ 2020– 21ൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നു ധവളപത്രത്തിൽ ഐസക് മുന്നറിയിപ്പു നൽകി. കടമെടുത്തും വരുമാനം വർധിപ്പിക്കാതെയും സർക്കാർ മുന്നോട്ടുപോയി. എന്നിട്ടും 2020–21ൽ ശമ്പളവും പെൻഷനും മുടങ്ങിയില്ല.
ഐസക്കിന്റെ പ്രവചനം കൃത്യമായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അത്ര ഗുരുതരാവസ്ഥയിലേയ്ക്കു പോകാത്തതിനു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ വരവാണ്. കോവിഡ് വ്യാപനത്തോടെ വരുമാനം മാത്രമല്ല, ചെലവും കുറഞ്ഞു. പദ്ധതി വിഹിതം 30 ശതമാനത്തിലേറെ വെട്ടിക്കുറച്ചു. കോവിഡിന്റെ ബഹളത്തിനിടെ ചെലവു കുറയ്ക്കുന്നതിന് ഒട്ടേറെ കടുംവെട്ട് നടപടികൾ സർക്കാരിനു സ്വീകരിക്കാനായി. വരുമാനം കൂട്ടാൻ മദ്യനികുതി വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുമായി.ഇതിനു പുറമേ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ താൽക്കാലികമായി വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ അതല്ല സ്ഥിതി. കോവിഡ് അകന്നു. വരുമാനത്തിൽ നേരിയ വർധനയുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര കുതിപ്പില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയും കുത്തനെ കുറഞ്ഞു. പ്രതിമാസം വിതരണം ചെയ്യാൻ തീരുമാനിച്ച ക്ഷേമ പെൻഷൻ മുടങ്ങി. ഗുരുതരാവസ്ഥ തുടർന്നാൽ ശമ്പള വിതരണത്തെയും പ്രതിസന്ധി പിടികൂടും.കേരളം മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9,000 കോടിയുടെ നഷ്ടം ഉണ്ടാകാം. 2022 ജൂൺ വരെ നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിൽ വരും. കേരളത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നതു കേന്ദ്രമാണെന്നാണ് മന്ത്രി കെ.എൻ.ബാലഗോപാൽ മൂന്നാഴ്ച മുൻപു നിയമസഭയിൽ പറഞ്ഞത്.
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാ സർക്കാരുകളുടെയും കാലത്ത് ധനമന്ത്രിമാർ തുറന്നു സമ്മതിക്കാറുണ്ട്. അത് ഒരു പരിധിവരെ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള വകുപ്പുകളുടെ സമ്മർദം നിയന്ത്രിക്കാൻ വേണ്ടിക്കൂടിയായിരുന്നു. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്.മന്ത്രി പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഇൗ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടാതിരിക്കുക എന്നാൽ, പ്രതീക്ഷിച്ച വരുമാനത്തിൽ ഏതാണ്ട് കാൽപങ്ക് നഷ്ടപ്പെടുക എന്നാണ്. ഇൗ തുക അത്ര നിസ്സാരമല്ലെന്നു ചുരുക്കം.ഇതാണ് സാഹചര്യമെങ്കിലും മന്ത്രിമാർക്കും മറ്റും പുതിയ വാഹനങ്ങൾ വാങ്ങുന്നുണ്ട്. മന്ത്രിമാരുടെ വിദേശയാത്രകൾക്കും കുറവില്ല. ക്യഷി മന്ത്രി പ്രസാദ് ഇസ്രായേൽ സന്ദർശിക്കാനിരുന്നതാണ്. മന്ത്രി പോയില്ലെങ്കിലും അദ്ദേഹത്തിൻ്റെ ഉദ്യോഗസ്ഥർ ഇസ്രയേൽ സന്ദർശിക്കുന്നുണ്ട്. അപ്പോൾ സർക്കാരിൻ്റെ കൈയിൽ പണമില്ലെന്ന് ജനങ്ങൾ എങ്ങനെയാണ് വിശ്വസിക്കുക? എം.വി.ഗോവിന്ദൻ്റെ തീരുമാനങ്ങൾ മാത്രമാണ് ഇപ്പോൾ അന്തിമം. പാർട്ടി തീരുമാനങ്ങളിലൊന്നും മുഖ്യമന്ത്രി ഇപ്പോൾ ഇടപെടുന്നില്ല. വിവാദങ്ങൾക്ക് നടുക്ക് നിൽക്കുന്ന മുഖ്യമന്ത്രിക്ക് അതിനൊന്നും നേരമില്ലെന്നതാണ് സത്യം .അതായത് കപ്പിത്താൻ്റെ റോളിലേക്ക് ഗോവിന്ദൻ മാഷ് പതിയെ പതിയെ കയറുന്നു എന്നതാണ് യാഥാർത്ഥ്യം.
https://www.facebook.com/Malayalivartha