മാസന്തോറും 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതും വയോധികര്‍ക്ക് സൗജന്യനേത്ര ചികിത്സയും കണണ്ണടയും കൊടുക്കുന്നതും ഉയര്‍ത്തിപ്പിടിച്ച് സിപിഎം മുഖപത്രം...സംസ്ഥാനത്തെ ഇന്ധന നികുതി രണ്ട് രൂപാ കൂടി കൂട്ടിയതിലൂടെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 800 കോടിയിലധികം രൂപ 'പോക്കറ്റടിച്ച്' പൊതുഖജനാവിലേക്ക് കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം മറക്കാൻ..

സംസ്ഥാനത്തെ ഇന്ധന നികുതി രണ്ട് രൂപാ കൂടി കൂട്ടിയതിലൂടെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 800 കോടിയിലധികം രൂപ 'പോക്കറ്റടിച്ച്' പൊതുഖജനാവിലേക്ക് കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ കുറേ വര്‍ഷമായി നിരന്തരം കുതിച്ചുയരുന്ന എണ്ണവിലയിലൂടെ ലഭിക്കുന്ന നികുതി വരുമാന വര്‍ദ്ധനവ് കൂടാതെയാണിത്. പ്രളയവും കോവിഡും സൃഷ്ടിച്ച ദുരിതവും തൊഴിലില്ലായ്മയും കൊണ്ട് പൊതുജനം പൊറുതിമുട്ടി കഴിയുമ്പോഴാണ് എല്ലാം ശെര്യാക്കാനുള്ള ഈ നീക്കം. ഇതിനെ ന്യായീകരിക്കാന്‍ മാസന്തോറും 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതും വയോധികര്‍ക്ക് സൗജന്യനേത്ര ചികിത്സയും കണണ്ണടയും കൊടുക്കുന്നതും ഉയര്‍ത്തിപ്പിടിച്ച് സിപിഎം മുഖപത്രം തന്നെ രംഗത്തെത്തി.
ഇത്രയും പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയില്ലെന്നും വാദിക്കുന്നു. മോശമല്ലാത്ത വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ സൃഷ്ടിക്കാത്തത് കൊണ്ടാണ് ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ട സാഹചര്യം ഉടലെടുത്തതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തേക്കാള്‍ മികച്ച സാമ്പത്തിക സ്ഥിതിയുള്ള തമിഴ്‌നാട്ടിലും കര്‍ണാടകയിലും 1000 രൂപയാണ് ക്ഷേമപെന്‍ഷന്‍. അതിന് കാരണം അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ കൂടിയാണ്. സംസ്ഥാനത്തേത് പോലെ വിലക്കയറ്റം അവിടെയില്ല. കൃഷിയും വ്യവസായവും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതിലൂടെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലുണ്ടാവുകയും വരുമാനം ലഭിക്കുകയും ചെയ്യുന്നു.
ഇത്തവണത്തെ സംസ്ഥാന ബജറ്റ് ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കര്‍ഷകരെയാണ്. കേരളത്തിന്റെ മൊത്തം മൂല്യവര്‍ദ്ധനവില്‍ കാര്‍ഷിക അനുബന്ധ മേഖലയിലെ വിഹിതം 2012-13ല്‍ 13.7 ശതമാനമായിരുന്നു. 2016-17ലത് 10.5 ശതമാനമായും 2019-20ല്‍ 8.03 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വിളവിസ്തൃതി 2000ല്‍ 30 ലക്ഷം ഹെക്ടറായിരുന്നു.2016-17ല്‍ അത് 25.84 ആയി കുറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും കൃഷിഭൂമി കുറഞ്ഞുവരുകയാണ്. അതേസമയം വനഭൂമി വര്‍ദ്ധിച്ച് 29.65 ശതമാനമായി.
ഭക്ഷ്യവിളകളായ നെല്ല്, കപ്പ, പയറുവര്‍ഗങ്ങള്‍ എന്നിവ കൃഷി ഭൂമിയുടെ 9.35 ശതമാനം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ഭക്ഷ്യവിള കൃഷി കുറയുന്നത് കാരണം സംസ്ഥാനം താമസിയാതെ പൂര്‍ണ ഉപഭോക്തൃസംസ്ഥാനമായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മലയാളിക്ക് കഴിക്കാന്‍ ഒരു കൊല്ലം 40 ലക്ഷം ടണ്‍ അരി വേണം. ഇതിന്റെ 14 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ്. 1970ല്‍ 8.80 ലക്ഷം ഹെക്ടറിലാണ് സംസ്ഥാനത്ത് നെല്‍കൃഷിയുണ്ടായിരുന്നത്. 2021-22ല്‍ അത് 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. നെല്ലിന്റെ ഉത്പാദനം 13.7 ലക്ഷം ടണ്ണില്‍ നിന്ന് 5.59 ലക്ഷം ടണ്ണായി കുറയുകയും ചെയ്തു.
ഒരു ഹെക്ടറില്‍ നിന്ന് 2884 കിലോഗ്രം നെല്ലാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചിത് കുറവാണ്. നെല്ല് സംഭരണത്തിന് പ്രത്യേകം തുക ബജറ്റില്‍ വകയിരുത്തണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ല. 96.1 കോടി രൂപമാത്രമാണ് നെല്‍കൃഷിക്കായി നീക്കിവച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സംഭരണ ഏജന്‍സിയായ സപ്‌ളൈയ്‌ക്കോയ്ക്ക് നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് വലിയ തുക കിട്ടാനുണ്ട്. ഇത് കൊടുക്കുന്നതിനുള്ള നടപടികളില്ലാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
3.34 കോടി ജസംഖ്യയുള്ള കൊച്ചു സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും പെന്‍ഷനുമായി 70,000 കോടി രൂപയാണ് വേണ്ടത്. ക്ഷേമപെന്‍ഷന് 11,000 കോടിയും. വിലക്കയറ്റം തടയാന്‍ നീക്കിവച്ചിരിക്കുന്നതോ വെറും 2190 കോടി രൂപ. കിഫ്ബിയ്ക്കും ക്ഷേമപെന്‍ഷനും വേണ്ടി ബജറ്റിന് പുറത്ത് നിന്ന് വായ്പയെടുത്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പിന് തടയിടാനൊരുങ്ങിയത്. കിഫ്ബി വായ്പ സിഎജി ഓഡിറ്റിംഗിന് വിധേയമാക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. ഇന്ധന നികുതി രണ്ട് രൂപ കൂട്ടിയത് വഴി ക്ഷേമപെന്‍ഷന്‍ കൊടുക്കാനാകുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വെള്ളക്കരം കൂട്ടി, ഭൂമിയുടെ ന്യായവില 20 ശതതമാനവും വിപണി മൂല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ 30 ശതമാനവും കൂട്ടും. കെട്ടിട നികുതി, അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാര്‍ഹിക-ഇതര കെട്ടിട നിര്‍മാണ ഫീസ് എല്ലാം പരിഷ്‌ക്കരിക്കും. ഇതുവഴി തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂടും. ഇതിനെയൊക്കെ എങ്ങനെ ന്യായീകരിക്കും. നികുതി വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ന്യായീകരിച്ച് ന്യായീകരിച്ച് നാറാതെ ജനഹിതം അനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ മൂക്കുംകുത്തി വീഴും.
https://www.facebook.com/Malayalivartha
























