ചിന്തയ്ക്കെതിരെ അപവാദങ്ങളുടെ പെരുമഴയാണ് നടക്കുന്നത്; കൊല്ലാതെ കൊല്ലുന്നു.... പിന്തുണയുമായി സിപിഎം നേതാവ് പി.കെ ശ്രീമതി രംഗത്ത്...

നക്ഷത്ര ഹോട്ടലിലെ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം സംബന്ധിച്ച് മലയാളിവാർത്ത കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ നിൽക്കക്കള്ളിയില്ലാതെ അലയുകയാണ് യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം. ഒടുക്കം വീട്ടില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂം ഇല്ലാത്തതുകൊണ്ട് അമ്മയുടെ ചികിത്സാ സമയത്ത് റിസോട്ടിൽ താമസിക്കേണ്ടി വന്നുവെന്ന് വരെ ചിന്തയ്ക്ക് പറയേണ്ടി വന്നു. ഇപ്പോഴിതാ ചിന്ത ജെറോമിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി.കെ ശ്രീമതി. ചിന്തയ്ക്കെതിരെ അപവാദങ്ങളുടെ പെരു മഴയാണ് നടക്കുന്നതെന്നും കൊല്ലാതെ കൊല്ലുകയാണെന്നും ഇത് തുടരരുതെന്നുമാണ് ശ്രീമതി ഫെയ്സ്ബുക്കിൽ കുറിക്കുന്നു.
'ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാൻ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല'. ശ്രീമതിയുടെ കുറിപ്പിൽ പറയുന്നു. മാധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത് കോൺഗ്രസുമാണ് ഇതിന് പിന്നിലെന്നും പി.കെ ശ്രീമതി. പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ...
വിമർശനമാവാം. എന്നാൽ "കേട്ട പാതി കേൾക്കാത്ത പാതി"നീചവും നികൃഷ്‌ടവുമായ വിമർശനം ഉയർത്തുനത് സ്ത്രീ ആയത് കൊണ്ട് മാത്രം. ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാൻ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.
സഖാവ്. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച് നാളുകളായി ഈ പെൺകുട്ടിയെകുറിച്ച് ഇറക്കികൊണ്ടിരിക്കുന്നത്. വിമർശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെൺകുട്ടിയെ സമൂഹമദ്ധ്യത്തിൽ ഇങ്ങനെ തളർത്തിയിടരുത്. സഖാവ് ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത് കോൺഗ്രസും നടത്തുന്നത് വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്. ഇത് തുടരരുത് എന്നായിരുന്നു ശ്രീമതി കുറിച്ചത്.
ഡി ഫോർട്ട് ആയുർവ്വേദിക് റിസോർട്ട്, കൊല്ലം സ്വദേശി ഡാർവിൻ എന്നയാളിന്റേതാണ്. തങ്കശ്ശേരിയിൽ വിളക്കുമരത്തിനടുത്തായി ഈ ഫോർസ്റ്റാർ റിസോർട്ടിലെ മൂന്നു മുറികൾ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കുകയാണ് ചിന്തയും അമ്മയും. തങ്കശ്ശേരിയിലുള്ള സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാലാണത്രെ ചിന്തയും അമ്മയും നക്ഷത്ര ഹോട്ടലിൽ സ്ഥിരതാമസമാക്കിയത്. കൊല്ലം തീരദേശത്ത് പ്രവർത്തിക്കുന്ന ഈ നക്ഷത്ര റിസോർട്ടുമായി ചിന്താ ജെറോമിന് അടുത്ത ബന്ധമുണ്ടെന്ന തെളിയുക്കുന്ന ചിത്രങ്ങളും മലയാളിവാർത്ത പുറത്ത് വിട്ടിരുന്നു. കുട്ടി സഖാക്കൻമാർക്കും, മുതിർന്ന സഖാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബിക്കും അടക്കം റിസോർട്ടുമായുള്ള ബന്ധങ്ങൾ തെളിയിക്കുന്നതായിരുന്നു ഈ ചിത്രങ്ങൾ.
അതേ സമയം സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് നിന്ന് ചിന്ത ജെറോമിനെ നീക്കണമെന്നാവശ്യപ്പെട്ടു ചിന്ത താമസിച്ചിരുന്ന റിസോർട്ടിലേക്കു കോൺഗ്രസ് മാർച്ച് നടത്തി. ചിന്ത ജെറോമിന്റെ കയ്യിൽനിന്നു വാടക ഇനത്തിൽ ഈടാക്കേണ്ട ജിഎസ്ടി വിഹിതത്തിൽ വൻ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ജിഎസ്ടി കമ്മിഷണർക്കു പരാതി നൽകി.
തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിൽ സീസൺ സമയത്ത് 8500 രൂപ വരെ വാടകയുണ്ട്. ഒന്നേമുക്കാൽ വർഷം ചിന്ത ജെറോം റിസോർട്ടിൽ താമസിച്ചിട്ടുണ്ടെന്നും വാടക ഇനത്തിൽ അടയ്ക്കേണ്ട ജിഎസ്ടി വിഹിതത്തിൽ വലിയ തട്ടിപ്പ് നടത്തിയതായും യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു. വിജിലൻസിന് നൽകിയ പരാതിയിൽ സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം എന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























