പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് രേഖയിൽ നിന്നു നീക്കണം; ആഞ്ഞടിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെൻറിൽ ആഞ്ഞടിച്ച് ബിജെപി. അക്ഷരാർത്ഥത്തിൽ കൂടോടെയിളകിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണ് ചൊടിപ്പിച്ചിരിക്കുന്നത്. അതെല്ലാം രേഖയിൽനിന്നു നീക്കണമെന്നാണ് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടിരിക്കുന്നത്.
പാർലമെന്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എംപിമാർ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പക്ഷേ ആ ചട്ടം രാഹുൽ പാലിച്ചില്ല. രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ‘‘പാർലമെന്റ് ചട്ടങ്ങൾ അനുസരിച്ച്, ഒരു എംപി മുൻകൂർ അറിയിപ്പ് നൽകണം. അത് കൊടുത്തില്ല എന്നാണെങ്കിൽ ആരോപണങ്ങളൊന്നും ഉന്നയിക്കാൻ സാധിക്കാതെ വരും. രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു. ഒരു കോൺഗ്രസ് നേതാവ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത് .
അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നൽകുകയും വേണമെന്ന് – മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകിയിരിക്കുകയാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുക വഴി നിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്ന് ദുബെ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ തെളിവുകളില്ലാതെ മോദിയ്‌ക്കെതിരായി നടത്തിയ ആരോപണം അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്നും എംപി ആരോപിച്ചു .
അതേസമയം അദാനി - മോദി ബന്ധം പാർലമെന്റിൽ കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉയർത്തിക്കാണിച്ചാണ് രാഹുല്‍ പ്രസംഗിച്ചത്. 2014 മുതൽ അദാനിയുടെ ആസ്തി പല മടങ്ങ് വർധിച്ചെന്ന് രാഹുൽ പറഞ്ഞു. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിയുമായി നരേന്ദ്ര മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്‍റെ പ്രസംഗം ഭരണപക്ഷ എം.പിമാർ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
https://www.facebook.com/Malayalivartha
























