കോട്ടയം മണിമലയിൽ വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; വിഷപ്പുക ശ്വസിച്ചതും, പൊള്ളലേറ്റതുമാണ് രാജത്തിന്റെ മരണ കാരണം; രക്ഷപെടാൻ മുകളിലെ നിലയിൽ നിന്നും ചാടിയ മകന് പരിക്ക്

കോട്ടയം മണിമലയിൽ വീടിന് തീ പിടിച്ചതിനെ തുടർന്നു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപെടാൻ മുകളിലെ നിലയിൽ നിന്നും ചാടിയ മകൻ വിനീഷിനെ(30) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്തെ നിലയിൽ കഴിയുകയായിരുന്ന സെൽവരാജിനെ (76) പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി 12.30 നായിരുന്നു അപകടം. മണിമല ഹോളി മാഗി ഫൊറോന പള്ളിയ്ക്കു സമീപമുള്ള വീടാണ് കത്തി നശിച്ചത്. വീട്ടിൽ തീ പിടിച്ച വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനാ സംഘം കാഞ്ഞിരപ്പള്ളിയിൽ നിന്നും സ്ഥലത്ത് എത്തി. എന്നാൽ, വീട്ടിലേയ്ക്കു പ്രവേശിക്കാൻ വഴിയില്ലാത്തതിനാൽ ഒരു കിലോമീറ്റർ അകലെ വരെ മാത്രമാണ് അഗ്നിരക്ഷാ സേനാ സംഘത്തിന് എത്താനായത്. ഇതേ തുടർന്നു നാട്ടുകാർ കിണറ്റിൽ നിന്നും വെള്ളം എടുത്താണ് തീ കെടുത്താൻ രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ, വീട്ടിലെ കിണറ്റിലെ മോട്ടോർ കത്തിപ്പോയതും രക്ഷാപ്രവർത്തനത്തിന് തടസമായി മാറി. വീടിന്റെ ജനലാകൾ ഇരുമ്പിൽ നിർമ്മിച്ചതായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസമായി മാറി. എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ വീടിന്റെ രണ്ടാം നിലയിൽ നിന്നും ഭാര്യയെയും മക്കളെയും രക്ഷപെടുത്തിയ ശേഷം വിനീഷ് താഴേയ്ക്കു ചാടുകയായിരുന്നു. വിഷപ്പുക ശ്വസിച്ചതും, പൊള്ളലേറ്റതുമാണ് രാജത്തിന്റെ മരണകാരണം. മണിമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























