ശെ ആ തന്ത്രവും ഫലിച്ചില്ല... അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചെങ്കിലും ബില്ലുകള്‍ ഒപ്പിടുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനമായില്ല; മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച ബില്ലും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടത് റദ്ദാക്കുന്ന ബില്ലും ഒപ്പിട്ടേയ്ക്കും; ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ കടുപ്പമാകും
എത്രയൊക്കെ നയപരമായി നീങ്ങിയിട്ടും ഗവര്‍ണര്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചെങ്കിലും ബില്ലുകള്‍ ഒപ്പിടുന്നകാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല.
രണ്ടു ബില്ലില്‍ മന്ത്രിമാരുടെ വിശദീകരണം ഗവര്‍ണര്‍ ഉള്‍ക്കൊള്ളാനാണ് സാധ്യത. മറ്റു ബില്ലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചേക്കും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടത് റദ്ദാക്കുന്ന ബില്ലിലെ വിശദീകരണവും ഉള്‍ക്കൊള്ളും.
മില്‍മ സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്ലിനോട് പൂര്‍ണ യോജിപ്പില്ലെങ്കിലും ബില്ലിന്റെ ഉള്ളടക്കത്തെ എതിര്‍ത്തില്ല. ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിലെ വ്യവസ്ഥകളോട് ഗവര്‍ണര്‍ കടുത്ത വിയോജിപ്പറിയിച്ചു. ലോകായുക്തയുടെ തീര്‍പ്പില്‍ മന്ത്രിമാര്‍ക്കെതിരേയുള്ളതെങ്കില്‍ മുഖ്യമന്ത്രിയും എം.എല്‍.എ.മാരെ സംബന്ധിക്കുന്നതെങ്കില്‍ സ്പീക്കറും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതെങ്കില്‍ നിയമസഭയും തീരുമാനമെടുക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ പക്ഷം.
ഈ തീരുമാനമെടുക്കുമ്പോള്‍ അതത് സ്ഥാനത്തുള്ളവര്‍ ജുഡീഷ്യല്‍ അധികാരമാണ് ഉപയോഗിക്കുന്നത്. അതിനവര്‍ക്ക് അധികാരമില്ലെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സായി വരുമ്പോള്‍ അതിന്റെ തീര്‍പ്പിന്മേലുള്ള അധികാരം ഗവര്‍ണര്‍ക്കായിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ ആയപ്പോള്‍ അതിന്റെ സ്വഭാവം ആകെ മാറിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാലാ നിയമഭേദഗതികളോടും ഗവര്‍ണര്‍ അതൃപ്തിയറിയിച്ചു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന്റെ ഉദ്ദേശ്യവും കണക്കിലെടുക്കണം. വി.സി. നിയമനത്തിനുള്ള സമിതിയില്‍ സര്‍ക്കാരിന് മേല്‍കൈ ലഭിക്കുംവിധം അംഗങ്ങളെ കൂട്ടിയതും അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാല താത്കാലിക സിന്‍ഡിക്കേറ്റിനെ നിയോഗിക്കാന്‍ ചാന്‍സലര്‍ക്ക് നിലവിലെ നിയമത്തില്‍തന്നെ അധികാരമുണ്ടെന്നിരിക്കെ, അതിനുള്ള അധികാരം സര്‍ക്കാരിലേക്ക് മാറ്റുന്നതിനോടും ഗവര്‍ണര്‍ വിയോജിപ്പറിയിച്ചു. വിയോജിപ്പുള്ള ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുമോയെന്നകാര്യത്തില്‍ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല. വെള്ളിയാഴ്ച ഉത്തരേന്ത്യയിലേക്കുപോയ ഗവര്‍ണര്‍ മാര്‍ച്ച് അഞ്ചിനേ മടങ്ങിവരൂ.
സഹകരണവും ഉന്നത വിദ്യാഭ്യാസവുമടക്കം സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ എട്ടു ബില്ലാണ് ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നത്. സഹകരണ മേഖലയിലെ രണ്ടു ബില്ലാണ് ഒപ്പിടേണ്ടത്. മില്‍മയുടെ ഭരണക്രമത്തില്‍ യഥാര്‍ഥ ക്ഷീരകര്‍ഷകര്‍ക്കുമാത്രം പ്രാതിനിധ്യം ഉറപ്പാക്കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ഒന്ന്.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സമയപരിധി ഒരുവര്‍ഷമെന്നത് രണ്ടുവര്‍ഷമായി ഉയര്‍ത്തുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് മറ്റൊരു സഹകരണ നിയമ ഭേദഗതി ബില്‍. ഇത് റിസര്‍വ് ബാങ്ക് വ്യവസ്ഥകളിലൊന്ന് പാലിക്കാനുള്ള സാങ്കേതിക നിയമ ഭേദഗതി മാത്രമാണ്. സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെയും കൂടുതല്‍ ശാക്തീകരണവും ജനാധിപത്യവും ഉറപ്പാക്കാനായി നിയമസഭ പാസാക്കിയ നാലു ബില്ലും ഒപ്പിടാതെയുണ്ട്. സ്വാശ്രയ കോളേജ് അധ്യാപക, അനധ്യാപക ജീവനക്കാര്‍ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച ബില്ലുമുണ്ട്.
സ്വാശ്രയവിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യസുരക്ഷയും അക്കാദമിക ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള ഈ നിയമ നിര്‍മാണം രാജ്യത്തിനാകെ മാതൃകയാകേണ്ടതാണ്. 2021ല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതാണ്. സര്‍വകലാശാല അപ്പലേറ്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ടതാണ് ഒരു നിയമ ഭേദഗതി നിര്‍ദേശം.
"
https://www.facebook.com/Malayalivartha