അരിക്കൊമ്പനെ കാടുകടത്തിയതിന്റെ വൈരാഗ്യമെന്നോണം സംസ്ഥാനത്ത് അഗസ്ത്യാര്‍കൂടം മുതല്‍ മുത്തങ്ങ വരെയുള്ള കാടുകളില്‍ നിന്ന് കാട്ടാനകള്‍ പുറത്തിറങ്ങി അക്രമം നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഒരിടവേളയ്ക്കു ശേഷം പടയപ്പയും മൂന്നാറില്‍ അക്രമാസക്തമായി മാറിയത്

കാടുവിട്ടിറങ്ങി നാടുവിറപ്പിക്കാന്‍ കാട്ടാനക്കൂട്ടം തീരുമാനിച്ചിറങ്ങിയതു പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലക്കൊല്ലിയും, പിടി സെവനുമൊക്കെ കടന്നു പോയെങ്കിലും അതിശയകരമായ ഉണര്‍വ്വോടെയാണ് അരിക്കൊമ്പന്‍ അരങ്ങു തകര്‍ക്കുന്നത്. അരിക്കൊമ്പന്റെ പരാക്രമങ്ങള്‍ കേരളം വിട്ട് തമിഴ്‌നാട്ടിലെ മേഘമലയില്‍ തുടരുകയാണ്. ചിന്നക്കനാലിലും പരിസരത്തും നടത്തിയ അതേ അക്രമസംഭവങ്ങള്‍ തന്നെയാണ് അരിക്കൊമ്പന്‍ മേഘമലയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അരിക്കൊമ്പനെ കാടുകടത്തിയതിന്റെ വൈരാഗ്യമെന്നോണം സംസ്ഥാനത്ത് അഗസ്ത്യാര്‍കൂടം മുതല്‍ മുത്തങ്ങ വരെയുള്ള കാടുകളില്‍ നിന്ന് കാട്ടാനകള്‍ പുറത്തിറങ്ങി അക്രമം നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഒരിടവേളയ്ക്കു ശേഷം പടയപ്പയും മൂന്നാറില്‍ അക്രമാസക്തമായി മാറിയത്.
മൂന്നാറിലെ ശുചീകരണ കമ്പനിയുടെ പ്രധാന കവാടത്തിനു മുന്‍പില്‍ പടയപ്പ നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് മൂന്നാറില്‍ ശുചീകരണത്തൊഴിലാളികള്‍ പ്ലാന്റില്‍നിന്നു പുറത്തിറങ്ങാനാകാതെ മണിക്കൂറുകളോളം കുടുങ്ങി. ആന മാറാതിരുന്നതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടു നാലിനാണു സംഭവം.മാലിന്യസംസ്‌കരണ പ്ലാന്റിലെ ജോലി കഴിഞ്ഞ് മടങ്ങാനിറങ്ങിയ 30 തൊഴിലാളികളാണു കുടുങ്ങിയത്. പ്ലാന്റിനുള്ളില്‍ കയറാനെത്തിയ പടയപ്പ, പഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പു ഗേറ്റ് കടക്കാനാകാതെ പുറത്തു നിന്നതാണു പ്രശ്‌നമായത്. ആന മാറാതെ വന്നതോടെ തൊഴിലാളികള്‍ പ്ലാന്റിനു പിന്നിലൂടെ നടന്ന് തേയിലത്തോട്ടത്തിലെത്തി വാഹനത്തില്‍ കയറിയാണു വീടുകളിലേക്കു പോയത്.
പച്ചക്കറി അവശിഷ്ടങ്ങള്‍ തിന്നാന്‍ പടയപ്പ വൈകുന്നേരങ്ങളില്‍ പ്ലാന്റിലെത്തുന്നത് ഒരു മാസമായി പതിവാണ്. പടയപ്പയ്ക്കു തിന്നാനായി പ്ലാന്റിനു പുറത്ത് പഞ്ചായത്തധികൃതര്‍ പച്ചക്കറികള്‍ ഇടുന്നുണ്ടെങ്കിലും ഗേറ്റ് തകര്‍ത്ത് അകത്തു കയറുന്നതും പതിവായിരുന്നു. തുടര്‍ന്നാണു പ്രവേശന കവാടത്തില്‍ പഞ്ചായത്തധികൃതര്‍ കഴിഞ്ഞ ദിവസം കൂറ്റന്‍ ഗേറ്റ് സ്ഥാപിച്ചത്. ഗേറ്റ് പൊളിച്ച് അകത്തുകടക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും പടയപ്പ വീണ്ടും എത്തുകയും ഗേറ്റ് പൊളിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്.
കേരളം 'കാടുകടത്തിയ' അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മേഘമലയ്ക്കു സമീപമുള്ള പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തില്‍ ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആനയെത്തിയതായി തോട്ടം ജീവനക്കാരനായ കാര്‍ത്തിക് പറഞ്ഞു.കാര്‍ത്തിക്, ഇദ്ദേഹത്തിന്റെ ബന്ധു കോട്ട, കോട്ടയുടെ 11 വയസ്സുള്ള മകന്‍ എന്നിവരാണ് എസ്റ്റേറ്റ് ലയത്തിലെ 2 മുറികളില്‍ താമസിച്ചിരുന്നത്. ലയത്തിന് ആന കേടുപാടുകള്‍ വരുത്തിയതായി കാര്‍ത്തിക് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ചിന്നമന്നൂര്‍ - മേഘമല റോഡില്‍ ഒരു ബസ് അരിക്കൊമ്പന്റെ മുന്നില്‍പെട്ടെങ്കിലും ആന ബസിനുനേരെ തിരിഞ്ഞില്ല.
ഇതിനിടെ, മേഘമലയ്ക്കു സമീപം ഇരവിങ്കലാറില്‍ നിന്ന് തമിഴ്‌നാട് വനം വകുപ്പ് പകര്‍ത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. വനമേഖലയ്ക്കു സമീപം താമസിക്കുന്നവര്‍ രാത്രി പുറത്തിറങ്ങരുതെന്നും ആളുകള്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഘമലയിലേക്കുള്ള ബസ് സര്‍വീസ് അരിക്കൊമ്പനെ പേടിച്ച് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചത് ഇന്നലെ പുനരാരംഭിച്ചു. എന്നാല്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചിട്ടില്ല.
വയനാട് കരുവളത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം വരുത്തിയാണ് മടങ്ങിയത്. കൃഷിയും പശുക്കക്കളുടെ തീറ്റപ്പുല്ല് എന്നിവ നശിപ്പിക്കുകയും കുടിവെള്ള വിതരണ പൈപ്പ് തകര്‍ക്കുകയും ചെയ്തു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തിയത്. മുന്‍പും പല തവണ ഇവിടെ ആന ഇറങ്ങി വ്യാപക നാശം വരുത്തിയിരുന്നു. കുളത്തൂപ്പുഴ ഭാഗത്തും കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നുണ്ട്. കുളത്തൂപ്പുഴിയില്‍ ചക്കക്കൊമ്പന്‍മാരാണ് എത്തുന്നത്. ചക്കയുള്ള പ്രദേശങ്ങളിലെത്തി ചക്ക അടത്തി മടങ്ങുന്നതാണ് പതിവ്. പോകുന്ന വഴിയില്‍ കാണുന്നതെല്ലാം നശിപ്പിച്ചാണ് യാത്ര. പാലോട്, ബ്രൈമൂര്‍, തുടങ്ങിയ തെക്കന്‍ മേഖലകളിലും അരിക്കൊമ്പന്റെ കക്ഷികള്‍ ഇറങ്ങിയിട്ടുണ്ട്.. ഇരുളിന്റെ മറപറ്റി നിശബ്ദ്മായി നില്‍ക്കാന്‍ കഴിയുന്ന ജീവിയാണ് ആന. അതുകൊണ്ട് വനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ രാത്രിയാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അരിക്കൊമ്പന്‍ തമിഴിനാട്ടില്‍ നിന്ന് ദിശ ലഭിക്കുകയാണെങ്കില്‍ തിരികെ ചിന്നക്കനാലിലേയ്ക്ക് തന്നെയെത്തുമെന്ന് കണക്ക് കൂട്ടുന്നവരുമുണ്ട്. എന്നാല്‍ ചിന്നക്കനാലില്‍ ചക്കക്കൊമ്പനും കൂട്ടുകാരും രണ്ട് ദിവസമായി അല്പം ശാന്തമായാണ് പെരുമാറുന്നത്. അരിക്കൊമ്പനെ തിരിക്കിയിറങ്ങിയിരിക്കുകയാണ്. അരിക്കൊമ്പനെ കാടുകടത്തിയെന്ന വിവരം മനസിലാക്കിയാല്‍ അവര്‍ വലിയ അക്രമാസക്തരാകാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കാരളത്തില്‍ വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ നടക്കുന്ന കാട്ടാന ആക്രമണത്തിന് ശാശ്വ്തമായ പരിഹാര നിര്‍ദ്ദേശങ്ങളുണ്ടാകേണ്ടതാണ്.
https://www.facebook.com/Malayalivartha
























