ക്യാമറ സ്ഥിപിച്ചതില്‍ ഒരു രൂപ പോലും സര്‍ക്കാരി്ല്‍ നിന്നും പറ്റിയിട്ടില്ല, പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ 150 കോടി രൂപ നല്കാനുണ്ട്. ഉപകരാറുകളെ കുറിച്ച് എത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവും സ്പിരിറ്റും നശിപ്പിക്കുന്ന തരത്തിലുള്ള വിവാദങ്ങളാണ് കേരളത്തില്‍ നടക്കുന്നത്

സേഫ് കേരള പദ്ധതിയിലും കെ ഫോണ്‍ പദ്ധതിയിലും ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സകല ഇടപാടുകളും അവസാനിപ്പിക്കാന്‍ വിവാദ കമ്പനിയായ എസ് ആര്‍ ഐ ടി തീരുമാനിച്ചിരിക്കുന്നു. നോക്കൂകൂലി വാങ്ങി ക്യാമറകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയെന്ന അപഖ്യാതിയുമായാണ് സ്ട്രിറ്റ് കേരളം വിടാനൊരുങ്ങുന്നത്. കേരളത്തില്‍ ഇനിയൊരു പ്രോജക്ടും ഏറ്റെടുക്കുന്നില്ലെന്നും ഏറ്റെടുത്ത പ്രോജക്ടുകളുടെ തുക സര്‍ക്കാരില്‍ നിന്ന് ഈടാക്കാന്‍ നിയമവഴി തേടുമെന്നും സ്ട്രിറ്റ് സിഇഒ മധുനമ്പ്യാര്‍ പറഞ്ഞു. കെ.ഫോണ്‍, എ ഐ ക്യാമറ എന്നിവയാണ് സട്രിറ്റിന് കേരളത്തിലുള്ള രണ്ട് പ്രധാന പ്രോജക്ടുകള്‍.
ക്യാമറകളെ കുറിച്ചുയരുന്ന വിവാദം അനാവശ്യമാണെന്നും 726 ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ക്യാമറ സ്ഥിപിച്ചതില്‍ ഒരു രൂപ പോലും സര്‍ക്കാരി്ല്‍ നിന്നും പറ്റിയിട്ടില്ല, പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ 150 കോടി രൂപ നല്കാനുണ്ട്. ഉപകരാറുകളെ കുറിച്ച് എത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവും സ്പിരിറ്റും നശിപ്പിക്കുന്ന തരത്തിലുള്ള വിവാദങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. അത് സഹിച്ച കമ്പനിയ്ക്ക് മുന്നോട്ടു പോകാനാകില്ല. കരാറുകളെല്ലാം കൃത്യമായാണ് നടത്തിയത്. കമ്പനിയുടെ ഊര്‍ജ്ജം കെടുത്തുന്ന തരത്തിലുള്ള പ്രവണതകളാണുണ്ടായിരിക്കുന്നത്. ഏതു രേഖ വേണമെങ്കിലും പരിശോധിക്കാവുന്നതേയുള്ളൂ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മധുനമ്പ്യാര്‍ പറയുന്നു. വിവാദങ്ങള്‍ കത്തി നില്ക്കുന്നതിനിടെയാണ് കമ്പനിയുടെ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ കമ്പനിയുടെ പിന്‍മാറ്റം സമ്മര്‍ദ്ദതന്ത്രമാണോയെന്ന കാര്യത്തിലും സംശയമുണ്ട്. ക്യാമറ ഇടപാടില്‍ ഗോവന്ദന്‍ മാഷ് പൊട്ടിതെറിച്ച് മെഴുകാന്‍ ശ്രമിച്ചെങ്കിലും അതൊന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടില്ല. ക്യാമറ ഇടപാടിലും, കെ ഫോണ്‍ പദ്ധതിയിലും കേന്ദ്ര ഇന്‍കംടാക്‌സും, ഇഡി അന്വേഷണം ആരംഭിച്ചതോടെയാണ് കമ്പനിയുടെ പിന്‍മാറ്റം എന്നതും കാണേണ്ടതാണ്. ഐടി വകുപ്പും, ഇഡിയും ഇന്നലെ സെക്രട്ടറിയേറ്റിലെത്തി വ്യവസായ വകുപ്പിന്റെ കരാര്‍ സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചിരുന്നു. അന്‍പത്തൊന്ന് കോടി രൂപയ്ക്ക് തീരാവുന്ന പദ്ധതിയ്ക്ക് 232 കോടി രൂപയ്ക്ക കരാറുണ്ടാക്കിയതെങ്ങനെയെന്ന കാര്യത്തില്‍ സംശയം മാറിയിട്ടില്ല. അഞ്ചു വര്‍ഷത്തേയ്ക്കുള്ള അന്യൂവല്‍ മെയിന്റനന്‍സും, കോര്‍പ്പറേറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനാണ് കൂടുതല്‍ തുകയ്ക്ക് കരാര്‍ നല്കിയതെന്നാണ് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് പുറമേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ക്യാമറകള്‍ സ്ഥാപിക്കാന്‍ പണം മുടക്കിയ കമ്പനികളും വെട്ടിലായിരിക്കുകയാണ്. കെല്‍ട്രോണ്‍ കരാറുകള്‍ വീതിച്ചു നല്കിയെങ്കിലും കെല്‍ട്രോണ്‍ ഇപ്പോള്‍ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയിരിക്കുകയാണ്. പ്രസാഡിയോ, സട്രിറ്റ് എന്നീ കമ്പനികളാണ് വിവാദത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രസാഡിയോയ്ക്കുള്ള ഉന്നത ബന്ധങ്ങളാണ് ലാഭമെല്ലാം അവരിലേയ്‌ക്കെത്താന്‍ വഴിയൊരുക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഗതാഗത പരിഷ്‌കരണത്തിന് സംസ്ഥാനത്ത് സ്ഥാപിച്ച നിര്‍മ്മിത ബുദ്ധി ക്യാമറകളില്‍ ഞെട്ടിക്കുന്ന വെട്ടിപ്പിന്റെ വിവരങ്ങളാണ് തെളിവു സഹിതം പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ക്യാമറയുടെ ക്വാളിറ്റിയിലല്ല കെല്‍ട്രോണ്‍ ശ്രദ്ധിച്ചത്, പകരം അമിത വിലയ്കക് ബില്ലു നല്കി സര്‍ക്കാരില്‍ നിന്ന് പരമാവധി തുക തട്ടാനാണ് ശ്രമിച്ചതെന്ന വിവരമാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. വിപണിയില്‍ 1.60 ലക്ഷം രൂപ വിലയുള്ള മൂന്ന് മെഗാപിക്‌സല്‍ ക്യാമറയ്ക്ക് കെല്‍ട്രോണ്‍ നല്കിയിരിക്കുന്നത് 9.96 ലക്ഷം രൂപയാണ്. വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലയുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറയ്ക്ക് കെല്‍ട്രോണ്‍ നല്കിയിരിക്കുന്ന വില 10.32 ലക്ഷം രൂപയാണ്. വിപണിയില്‍ പതിനഞ്ചായിരം രൂപ വിലയുള്ള പിടിഎസ് എ ഐ ക്യാമറയ്ക്ക് 9.90 ലക്ഷം രൂപയും നല്കിയിട്ടുണ്ട്. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നല്കിയിരിക്കുന്നത് പ്രസാഡിയോയുടെ ബിനാമി കമ്പനിയായ ട്രോയിസിനാണെന്നതും ശ്രദ്ധേയം.
പരമാവധി 2500 രൂപയുള്ള ഇലകട്രിക് മീറ്ററുകള്‍ക്ക് പതിനയ്യായിരം രൂപ വീതവും, ക്യാമറ സ്ഥാപിക്കാനുള്ള ഇരുമ്പ് ദണ്ഡിന് ആറായിരം രൂപ മാത്രം വിലയുള്ളപ്പോള്‍ ഇരുപതിനായിരം രൂപ വീതവുമാണ് കെല്‍ട്രോണ്‍ നല്കിയിരിക്കുന്നത്. ക്യാമറയ്ക്ക് പുറമേ ഗ്രാഫിക് പ്രോസസ്സര്‍, എ ഐ ലൈസന്‍സ് ,സോളാര്‍ പാനല്‍,റെക്കോര്‍ഡര്‍, ബാറ്ററി, ക്യാമറ സ്ഥാപിക്കല്‍ ചിലവ് ഉള്‍പ്പടെയാണ് ഇത്രയും തുക ചിലവായതെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. എന്നാല്‍ അനുബന്ധ ചിലവുകള്‍ക്ക് കരാറില്‍ പ്രത്യേകം തുക മാറ്റി വെച്ചിട്ടുണ്ട്. എന്നാലും മുപ്പത് കോടിയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഉപകരണങ്ങളാണ് അറുപത്തി മൂന്ന് കോടി രൂപയ്ക്ക് വാങ്ങിയതായി കെല്‍ട്രോണ്‍ കാണിച്ചിരിക്കുന്നത്. കെല്‍ട്രോണ്‍ അറിഞ്ഞു കൊണ്ടാണ് സ്വകാര്യ കമ്പനിയ്ക്ക് സര്‍ക്കാര്‍ പണം പല വഴികളിലൂടെ എത്തിച്ചു കെടുത്തതെന്ന് വ്യക്തമാണ്.
അതേ സമയം, ക്യാമറ പദ്ധതിയില്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിഷന്‍ ഇടപാടുമുണ്ടായെന്നു പദ്ധതിയില്‍നിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ 75 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചശേഷമാണ്, സുതാര്യതയില്ലെന്ന കാരണത്താല്‍ പിന്മാറിയതെന്നു കമ്പനി ചെയര്‍മാന്‍ ജയിംസ് പാലമുറ്റം പറഞ്ഞിരുന്നു. പ്രസാഡിയോയ്ക്കുവേണ്ടി എംഡി രാംജിത് നടത്തിയ ചര്‍ച്ചകളിലാണ് ഉദ്യോഗസ്ഥര്‍ക്കുള്ള കമ്മിഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിഞ്ഞത്. സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്‍പ്പെടെ ഈ പദ്ധതികൊണ്ട് ആവശ്യമുണ്ടെന്നും സൂചിപ്പിച്ചു. കരാര്‍ നേടിയ എസ്ആര്‍ഐടി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. അതില്‍ നിന്നും അവര്‍ തികച്ചും കരാര്‍ നേടിയെടുക്കാനുള്ള ബിനാമിയായിരുന്നു സ്ട്രിറ്റ് എന്നും വ്യക്തമായിട്ടുണ്ട്.
എ.ഐ ക്യാമറ കഥകളിലൂടെയാണ് സര്‍ക്കാര്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കെ.ഫോണും കൈമാറിയെന്ന വിവരം പുറത്തു വരുന്നത്. കെ.ഫോണും അതിന്റെ കേബിളിടലും , പ്രവര്‍ത്തനവുമെല്ലാം മുഖ്യന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സൃഷ്ടിയായിരുന്നെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിട്ടുണ്ട്. എ്ന്നാല്‍ ക്യാമറകളുടെ കരാറിലും മുഖ്യപങ്കുവഹിച്ചത് ശിവശങ്കറാണെന്ന വിവരമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
കെ.ഫോണില്‍ സാമ്പത്തിക അഴിമതി നടന്നു തെളിയിക്കുന്ന രേഖകള്‍ ശേഖരിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പെട്ടെന്ന് അവ നിറുത്തുകയാണുണ്ടായത്. ക്യാമറകള്‍ സ്ഥാപിച്ചത് തികച്ചും ദുരുദ്ദേശത്തോടെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ക്യാമറാ കരാര്‍ നല്കിയ എസ് ആര്‍ ഐ ടി കമ്പനി തന്നെയാണ് കെ.ഫോണിന്റെയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ എസ് ആര്‍ ഐടി കമ്പനിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഏറെ വേണ്ടപ്പെട്ടവരാണെന്ന കാര്യം തളളിക്കളയാനാവില്ല. എസ് ആര്‍ ഐ ടിയുടെ ബാംഗ്ലൂരിലെ ഗോഡ് ഫാദര്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കെ ഫോണ്‍ പദ്ധതി നടത്തിപ്പിലും വരുമാനത്തിലും നിര്‍ണായക പങ്കാളിത്തമുള്ള മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറായി 3 വര്‍ഷത്തേക്ക് എസ്ആര്‍ഐടിയെ നിയമിച്ചിരിക്കുന്നത്. കെ ഫോണിനു നേടിക്കൊടുക്കുന്ന ബിസിനസിന്റെ 10% കമ്പനിക്കു ലഭിക്കും. ഫലത്തില്‍ കെ ഫോണിന്റെ ബിസിനസ് പങ്കാളിയായി എസ്ആര്‍ഐടിയെ മാററി. നേരത്തേ കെ ഫോണിനു വേണ്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ എസ്ആര്‍ഐടി കൂടി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമായിരുന്നു. അങ്ങനെയൊരു കമ്പനിയെ എംഎസ്പിക്കുള്ള ടെന്‍ഡറില്‍ പങ്കെടുപ്പിക്കാമോ എന്ന കാര്യത്തില്‍ പലവട്ടം ആലോചന നടന്നിരുന്നു എന്നാണു വിവരം.
നേരത്തേ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് നേടിയെടുക്കുന്നതിനു ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇത്തരം കമ്പനികളെ കെ ഫോണ്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, യോഗ്യരായ ആരും ടെന്‍ഡറില്‍ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞാണ് എംഎസ്പി ടെന്‍ഡറില്‍ എസ്ആര്‍ഐടിയെയും ഉള്‍പ്പെടുത്തിയത്. ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ടെന്‍ഡറില്‍ 2 കമ്പനികള്‍ കൂടി പങ്കെടുത്തിരുന്നു. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനാല്‍ എസ്ആര്‍ഐടിയെ തിരഞ്ഞെടുത്തുവെന്നും നടപടികള്‍ സുതാര്യമാണെന്നും കെ ഫോണ്‍ അധികൃതര്‍ പറയുന്നു.
ഇനി വീടുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു കെ ഫോണ്‍ കണക്ഷന്‍ നല്‍കുന്നത് എസ്ആര്‍ഐടി ആയിരിക്കുമെന്നാണ് കരാര്‍. കണക്ഷനുകളുടെ പരിപാലനവും ഇവര്‍ നിര്‍വഹിക്കണം. ഇതിനായി കമ്പനിയുടെ അറുപതോളം ജീവനക്കാരുണ്ടാകും. ഇവര്‍ക്കു കെ ഫോണിന്റെ ഓഫിസില്‍ ഇടം നല്‍കും. പ്രവൃത്തികളൊന്നും ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്നാണു വ്യവസ്ഥയെങ്കിലും മാര്‍ക്കറ്റിങ്ങിനുവേണ്ടി പുറത്തുള്ളവരെ ആശ്രയിക്കാന്‍ ഇളവുണ്ട്. ബിസിനസിന്റെ 10 ശതമാനത്തിനു പുറമേ, നിശ്ചിത ബിസിനസില്‍ അധികം നേടിയാല്‍ 2% വരെ ഇന്‍സെന്റീവും ലഭിക്കും. ഉപയോഗിക്കാതെ കിടക്കുന്ന ഡാര്‍ക്ക് ഫൈബര്‍ വാടകയ്ക്കു നല്‍കുന്നതിനു കെ ഫോണിനെ സഹായിച്ചാല്‍ വരുമാനത്തിന്റെ പകുതിയാണു വാഗ്ദാനം.
ടെന്‍ഡര്‍ തുകയുടെ കാര്യത്തിലും എഐ ക്യാമറ പദ്ധതിയുടെ സമാന സാഹചര്യമാണ് കെ ഫോണിലുണ്ടായത്. ടെന്‍ഡര്‍ വിളിച്ചതിലും 49% ഉയര്‍ന്ന തുകയ്ക്കാണ് കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ നല്‍കിയത്. 1028 കോടി രൂപയ്ക്കു ടെന്‍ഡര്‍ വിളിച്ച പദ്ധതി 1531 കോടിക്കു കരാര്‍ നല്‍കിയത് ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഇടപെട്ടാണ്.സമാന ആരോപണമാണ് എഐ ക്യാമറകള്‍ സ്ഥാപിച്ച കാര്യത്തിലും ഉയര്‍ന്നിരിക്കുന്നത്.
.സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും കെ.ഫോണ്‍ പ്രാബല്യത്തിലായില്ല. കെ ഫോണ്‍ പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം, എന്നലിപ്പോള്‍ പതിനാലായിരം കുടുംബങ്ങള്‍ക്ക് മാത്രമേ സൗജന്യ കണക്ഷന്‍ നല്കാന്‍ കഴിയുകയുള്ളൂ എന്നാണറിയുന്നത്.
കോടികളുടെ ഇടപാടുകള്‍ അവസാനിപ്പിച്ച് എസ് ആര്‍ ഐ ടി കളം വിടുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. സമ്മര്‍്ദ്ദ തന്ത്രത്തിലൂടെ വിവാദങ്ങളെ കെട്ടടക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നുവേണം വിലയിരുത്താന്‍. എന്തായാലും കമ്പനിയുടെ നികുതി വിവരങ്ങള്‍ ഐ ടി അന്വേഷിച്ചു തുടങ്ങിയതോടെ കമ്പനി ഡയറക്ടര്‍മാരിലും ആശങ്കയുണ്ടായി തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നു എന്ന ക്യാമ്പിയിന്‍ സിപിഎം ആരംഭിച്ചതും എസ് ആര്‍ ഐ ടി യുടെ പിന്‍മാറ്റവും കൂട്ടി വായിക്കേണ്ടതാണ്. വിവാദങ്ങളില്‍ നിന്നു തലയൂരുകയല്ല, വെളിച്ചത്തായ കള്ളത്തരങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് കമ്പനി ശ്രമിക്കുന്നതെന്ന വിലയിരുത്തലിനാണ് പ്രധാന്യം കൂടുതല്‍.
https://www.facebook.com/Malayalivartha























