കണ്ണീര്‍ മായാതെ താനൂര്‍... താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന്‍ അറസ്റ്റില്‍; അറസ്റ്റിലായ നാസറിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു; ഒളിവില്‍ പോയ മറ്റൊരു ജീവനക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

മലപ്പുറം താനൂര്‍ ബോട്ടപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഇപ്പോഴും മുക്തരായിട്ടില്ല. ഓരോ ദിവസവും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറിസ്റ്റില്‍. ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന്‍ ആണ് അറസ്റ്റിലായത്.
ഇതോടെ താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതിയായ ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ താനൂര്‍ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകന്‍ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്.
ബോട്ട് അപകടം നടന്നതിനു പിന്നാലെ നീന്തി കരയ്ക്കു കയറില്‍ ദിനേശന്‍ പിന്നീട് ഒളിവില്‍ പോകുകകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ നാസറിനെ കനത്ത സുരക്ഷയില്‍ ഇന്നലെ വൈകിട്ട് 5.30ന് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് തിരൂര്‍ സബ് ജയിലിലേക്കു മാറ്റി. ഒളിവില്‍ പോയ മറ്റൊരു ജീവനക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. താവളം തിരിച്ചറിഞ്ഞതായാണു സൂചന.
അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്റ്റെപ്പുകള്‍ വെച്ചു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല.
മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതാണ് വന്‍ ദുരന്തത്തിന് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റങ്ങള്‍ പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടില്‍ ജോലി ചെയ്ത മുഴുവന്‍ പേരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഉദ്യോഗസ്ഥ തലത്തില്‍ എന്തൊക്കെ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരണം.
ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും. നാസറിന് ഒളിവില്‍ പോകാന്‍ കൂടുതല്‍ പേര്‍ സഹായിച്ചു എന്നാണ് ലഭിച്ച സൂചന. ഒളിവില്‍ പോകാന്‍ സഹായം നല്‍കിയ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
താനൂര്‍ ബോട്ട് ബോട്ട് അപകടത്തില്‍ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാന്‍ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. അതിനിടെ, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉന്നതല യോഗം വിളിച്ചു.
ഉള്‍നാടന്‍ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനുമുള്ള കര്‍ശന വകുപ്പുകള്‍ ഉള്‍പ്പെടുന്ന 2021ലെ ഇന്‍ലാന്‍ഡ് വെസല്‍സ് ആക്ട് നിലവിലുണ്ട്. ഈ നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ട തുറമുഖ വകുപ്പ്, മേല്‍നോട്ടം വഹിക്കേണ്ട മരി ടൈം ബോര്‍ഡും, എല്ലാം ഉണ്ടായിട്ടും സകല നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് താനൂര്‍ സ്വദേശി നാസറിന് എങ്ങനെയാണ് അറ്റ്‌ലാന്റിക് എന്ന ബോട്ട് തൂവല്‍ തീരത്ത് സര്‍വീസിന് ഇറക്കാന്‍ കഴിഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം.
അപകടസ്ഥലത്ത് ബുധനാഴ്ചയും തിരച്ചില്‍ തുടരും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഇതുവരെ ആരേയും കാണാതായതായ പരാതികളൊന്നും തന്നെ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ലെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളോ മറ്റോ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കാന്‍ വേണ്ടിയാണ് ഇന്നും തിരച്ചില്‍ തുടരുന്നത്.
"
https://www.facebook.com/Malayalivartha

























